സിഡ്‌നിയിലെ സെന്റ് മേരീസ് കത്തീഡ്രൽ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച തീരുമാനം എസ് ബി എസ് ന്യൂസിനോട് സ്ഥിരീകരിച്ചത്. പള്ളിയിലെ വാരാന്ത്യ സർവീസുകളിൽ പുതിയ സംവിധാനം പരീക്ഷിച്ച് തുടങ്ങിയതായി കത്തീഡ്രൽ അറിയിച്ചു.
പള്ളിയിലെത്തുന്നവർ ഇനി മുതൽ പണവും നാണയങ്ങളും കൈവശം കരുതേണ്ടതില്ലെന്നും നേർച്ചപ്പാത്രത്തിൽ ഘടിപ്പിച്ചിട്ടുള്ള ടാപ്പ് ആൻഡ് ഗോ സംവിധാനം വഴി നേർച്ച നൽകാൻ കഴിയുമെന്നും സെന്റ് മേരീസ് കത്തീഡ്രൽ പ്രസ്താവനയിൽ പറയുന്നു.

പത്തു ഡോളറാണ് ബാങ്ക് കാര്‍ഡുപയോഗിച്ച് ഈ ടാപ് ആന്റ് ഗോ പാത്രം വഴി നൽകാവുന്ന ഏറ്റവും കുറഞ്ഞ നേര്‍ച്ച. പണം ഇടാൻ താല്പര്യമുള്ളവർക്ക് നേർച്ചപ്പത്രത്തിൽ തന്നെ ഇതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
സംഭാവനകൾ നല്കാൻ ഇലക്ട്രോണിക് സംവിധാനം വേണമെന്ന്;പള്ളിയിലെത്തുന്ന പലരും തുടർച്ചയായി ആവശ്യപ്പെട്ടിരുന്നു. ഇതിനൊരു പരിഹാരമെന്ന നിലയിലാണ് ടാപ്പ് ആൻഡ് ഗോ സംവിധാനം ഏർപ്പെടുത്തിയതെന്ന് സെയിന്റ് മേരീസ് കത്തീഡ്രലിന്റെ ജനറൽ മാനേജർ ഹെലൻ മോർസ്സട്ട് എസ് ബി എസ് ന്യൂസിനോട് പറഞ്ഞു.
അതേസമയം, കത്തീഡ്രലിന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് ആളുകൾ രംഗത്തെത്തി. ഇത് സംബന്ധിച്ച വിവരം സെയിന്റ് മേരീസ് കത്തീഡ്രലിന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതോടെ തീരുമാനത്തെ വിമർശിക്കുകയും പരിഹാസ്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തുകൊണ്ട് 1500 ഓളം കമന്റുകൾ വന്നിരുന്നു. ഇതേതുടർന്ന് കത്തീഡ്രൽ ഫേസ്ബുക് പോസ്റ്റ് പിൻവലിക്കുകയും ചെയ്തിരുന്നു.
എന്നാൽ വാരാന്ത്യത്തിൽ പള്ളിയിലെത്തിയവർ സമ്മിശ്ര പ്രതികരണമാണ് നൽകിയതെന്ന് ഹെലൻ മോർസ്സട്ട് പറഞ്ഞു.
മെൽബണിലെ സെയിന്റ് പോൾസ് കത്തീഡ്രൽ ഒരു വർഷത്തോളമായി ഇലക്ട്രോണിക് സംവിധാനത്തിലൂടെ പ്രത്യേക സംഭാവനകൾ സ്വീകരിക്കുന്നുണ്ട്.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക.

