ദ ഡാൻസിംഗ് ഡ്രാഗൺ എന്നാണ് ഈ ചിത്രത്തെ ചിത്രകാരി വിളിക്കുന്നത്.

ചിത്രകാരിയുടെ പ്രായം ആറു വയസ്. പേര് ജാനകി. ബാല്യകാലത്തിന്റെ കഥകൾക്ക് നിറങ്ങളിലൂടെ ജാനകി നൽകിയ ദൃശ്യാവിഷ്കാരമാണ് ഈ ചിത്രം. .
ജാനകിയെപ്പോലെ ഇരുപത് ചിത്രകലാ വിദ്യാർത്ഥികളുടെ നൂറോളം ചിത്രങ്ങളാണ് മെൽബൺ ഓക്ക് ഗ്രോവ് കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ‘വിബ്ജിയോർ - ദ ലിറ്റിൽ സ്ട്രോക്സ്’ എന്ന പ്രദർശനത്തിലുണ്ടായിരുന്നത്.
കലയ്ക്ക് പ്രായത്തിന്റെയും ഭാഷയുടെയും ഒന്നും അതിർവരമ്പുകളില്ല എന്ന് തെളിയിച്ച പ്രദർശനമായിരുന്നു ഇത്. നാലു വയസുകാരി നേയ മുതൽ, 54കാരിയായ ജെന്നി ഫോംഗ് എന്ന ചൈനീസ് വംശജ വരെയുള്ളവരുടെ രചനകൾ പ്രദർശനത്തിനുണ്ടായി.


കലാക്ഷേത്ര സ്കൂൾ ഓഫ് ആർട്സിലെ കുട്ടികളുടെ ആദ്യ ചിത്രപ്രദർശനമാണ് ഇത്. വിദ്യാർത്ഥികളുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ ഈ പ്രദർശനം സഹായകരമാകുമെന്ന് കലാക്ഷേത്ര സ്ഥാപകനും ചിത്രകലാ അധ്യാപകനുമായ സേതുനാഥ് പ്രഭാകർ പറഞ്ഞു. ഒരു വർഷത്തോളം സേതുനാഥ് നടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് ഈ ചിത്രപ്രദർശനം സംഘടിപ്പിച്ചത്.

വിക്ടോറിയൻ പാർലമെന്റംഗം ക്രെയ്ഗ് ഒന്റാർക്കി പ്രദർശനം ഉദ്ഘാടനം ചെയ്തു. ഓർഡർ ഓഫ് ഓസ്ട്രേലിയ ജേതാവ് ഡോ. താരാ രാജ്കുമാർ ഉൾപ്പെടെ വിവിധ സാമൂഹ്യരംഗങ്ങളിൽ നിന്നുള്ളവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. പ്രദർശനം കാണാനും നൂറുകണക്കിനു പേർ എത്തിയിരുന്നു.

ഓയിൽ പെയിന്റിംഗുകൾ, കാരിക്കേച്ചറുകൾ, പോട്രെയിറ്റുകൾ തുടങ്ങിയവയെല്ലാം പ്രദർശനത്തിലുണ്ടായിരുന്നു. ചെടികളും പൂക്കളും കിളികളും മുതൽ, അബ്സ്ട്രാക്റ്റ് പെയിന്റിംഗും ഓസ്ട്രേലിയൻ ആദിമവർഗ്ഗ ചിത്രകലാ ശൈലിയുമെല്ലാം കലാക്ഷേത്രയിലെ വിദ്യാർത്ഥികൾ പ്രദർശനത്തിനെത്തിച്ചു.
ചിത്രവും മോഡലും ചിത്രകാരിയും ഒത്തുവന്നപ്പോൾ സഹപാഠിയെ മോഡലാക്കി ഭദ്ര കൗശിക് എന്ന വിദ്യാർത്ഥി വരച്ച ചിത്രം പ്രത്യേ ശ്രദ്ധ നേടി.

പ്രദർശനം കാണാനെത്തിയവുടെ ഇടയിൽ നടന്ന വോട്ടെടുപ്പിലൂടെ നാലു ജനപ്രിയ ചിത്രങ്ങൾക്ക് പുരസ്കാരവും നൽകി. അന്ന റീസ്, ഭദ്ര കൗശിക്ക്, ദേവിക പ്രചോദ്, ഗോവിക ദീന എന്നിവർക്കാണ് ജനപ്രിയ ചിത്രങ്ങൾക്കുള്ള സമ്മാനങ്ങൾ ലഭിച്ചത്.
സ്വന്തം ചിത്രങ്ങൾ ആദ്യമായി പൊതുവേദിയിൽ പ്രദർശിപ്പിക്കാൻ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു ചിത്രകാരന്മാരും ചിത്രകാരികളും. കൂടുതൽ വരയ്ക്കാൻ പ്രോത്സാഹനമാകുകയാണ് ഈ പ്രദർശനം കണ്ട ശേഷം മറ്റു്ള്ളവർ നടത്തുന്ന പ്രതികരണങ്ങളെന്ന് കലാക്ഷേത്ര വിദ്യാർത്ഥികൾ എസ് ബി എസ് മലയാളത്തോട് പറഞ്ഞു.


വിക്ടോറിയൻ ആർട്ട് ഗ്യാലറിയിൽ ഇന്ത്യൻ ആര്ട്സ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന്റെ സാധ്യതകൾ പരിശോധിക്കുമെന്ന് ക്രെയ്ഗ് ഒന്റാർക്കി എസ് ബി എസ് മലയാളത്തോട് പറഞ്ഞു.


