ജൂഡി എന്നറിയപ്പെടുന്ന മൈ ഉറ്റ് ട്രിൻ എന്ന 50കാരിയെയാണ് ഞായറാഴ്ചപൊലീസ് അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച രാവിലെ ബ്രിസ്ബൈൻ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർ ജാമ്യാപേക്ഷ നൽകിയെങ്കിലും, ഇപ്പോൾ ജാമ്യം അനുവദിക്കാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ഉദ്ദേശ്യം വ്യക്തമല്ലാത്തതുകൊണ്ട് ജാമ്യം അനുവദിക്കാൻ കഴിയില്ല എന്ന് കോടതി പരാമർശിച്ചു.
ജാമ്യത്തിൽ വിട്ടാൽ പൊതുജനങ്ങളുടെ രോഷം ഇവരുടെ നേരേയുണ്ടാകുമെന്ന് പ്രോസിക്യൂഷനും ചൂണ്ടിക്കാട്ടി.
ഇതോടെ ഇവർ ജാമ്യാപേക്ഷ പിൻവലിച്ചു.
രണ്ടു മാസത്തെ അന്വേഷണത്തിനു ശേഷമാണ് ക്വീന്സ്ലാന്റ് പൊലീസ് ജൂഡിയെ അറസ്റ്റ് ചെയ്തത്. ഭക്ഷണത്തിൽ മായം ചേർക്കുന്നതും, സാമ്പത്തിക നഷ്ടമുണ്ടാക്കണമെന്ന ഗൂഢോദ്ദേശ്യത്തോടെയുള്ള മായം ചേർക്കലും ഉൾപ്പെടെ ഏഴു വകുപ്പുകളാണ് ഇവരുടെ മേൽ ചുമത്തിയിരിക്കുന്നത്.
കുറ്റം തെളിഞ്ഞാൽ പത്തു വർഷം വരെ ഇവർക്ക് ജയിൽശിക്ഷ ലഭിക്കാം.
ഏതോ പ്രതികാരത്തിന്റെയോ തർക്കത്തിന്റെയോ ഭാഗമായാണ് ഇവർ ഇത്തരമൊരു കൃത്യം ചെയ്തതെന്ന് പൊസീസ് അറിയിച്ചു. എന്നാൽ എന്തിനുള്ള പ്രതികാരം എന്ന കാര്യം വ്യക്തമല്ല.

ആദ്യം സൂചി കണ്ടെത്തിയ സ്ട്രോബറി കമ്പനികളുടെ ഫാമിൽ സൂപ്പർവൈസറായി ജൂഡി ജോലി ചെയ്തിരുന്നു. വിയറ്റ്നാമിൽ ജനിച്ച ഇവർ രണ്ടു പതിറ്റാണ്ട് മുമ്പ് അഭയാർത്ഥിയായാണ് ഓസ്ട്രേലിയയിലെത്തിയത്.
ക്വീൻസ്ലാന്റിനു പിന്നാലെ മറ്റു സംസ്ഥാനങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. പക്ഷേ അവയെല്ലാം അനുകരണം മാത്രമായിരിക്കാം എന്നാണ് പൊലീസ് വിശ്വസിക്കുന്നത്.

