അടുത്ത മാസം തുടങ്ങുന്ന ഓസ്ട്രേലിയൻ ഓപ്പൺ ടെന്നീസിനായി മെൽബണിലേക്ക് കളിക്കാരെയും പരിശീലകരെയും കൊണ്ടുവന്ന വിമാനങ്ങളിലുള്ളവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു.
കുറഞ്ഞത് ഒമ്പതു പേർക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ കളിക്കാരും ഉൾപ്പെടുന്നുണ്ട്.
ഇതോടെ, ഈ വിമാനങ്ങളിലുണ്ടായിരുന്ന 72 കളിക്കാരെ കർശന ഹോട്ടൽ ക്വാറന്റൈനിൽ ആക്കിയിരിക്കുകയാണ്. ഹോട്ടൽ മുറിക്ക് പുറത്തിറങ്ങാൻ പോലും അവർക്ക് അനുവാദമില്ല
പരിശീലനത്തിനായും ഇവർക്ക് പുറത്തിറങ്ങാൻ കഴിയില്ല.
ഇതോടെ, കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങളും പരാതികളുമായി നിരവധി താരങ്ങളാണ് രംഗത്തെത്തിയിരിക്കുന്നത്.

നിലവിൽ അഡ്ലൈഡിലുള്ള ലോക പുരുഷ ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിച്ച് നിയന്ത്രണത്തിൽ ഇളവുകൾ ആവശ്യപ്പെട്ട് ഓസ്ട്രേലയിൻ ഓപ്പൺ മേധാവി ക്രൈഗ് ടൈലിക്ക് കത്തയയ്ക്കുകയും ചെയ്തു.
ആറ് ആവശ്യങ്ങളാണ് ഇതിൽ ജോക്കോവിച്ച് ഉന്നയിച്ചത്.
- എല്ലാ ഹോട്ടൽ മുറികളിലും പരിശീലന ഉപകരണങ്ങൾ
- ലോകോത്തര കായികതാരങ്ങൾക്ക് കഴിക്കാവുന്ന തരത്തിലുള്ള പ്രത്യേക ഭക്ഷണം
- കളിക്കാരുടെ ഐസൊലേഷൻ കാലാവധി വെട്ടിച്ചുരുക്കുകയും, അതിനു പകരം കൂടുതൽ പരിശോധന നടത്തുകയും ചെയ്യുക
- PCR പരിശോധനയിൽ രോഗബാധ കണ്ടെത്തിയില്ലെങ്കിൽ പരിശീലകനെ സന്ദർശിക്കാൻ അനുവദിക്കുക
- പരമാവധി കളിക്കാരെ സ്വന്തമായി ടെന്നീസ് കോർട്ട് ഉള്ള വീടുകളിലേക്ക് മാറ്റുക
തുടങ്ങിയ ആവശ്യങ്ങളാണ് ജോക്കോവിച്ച് ഉന്നയിച്ചത്.
എന്നാൽ ഈ ആവശ്യങ്ങളൊന്നും അംഗീകരിക്കില്ലെന്ന് വിക്ടോറിയൻ പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പറഞ്ഞു.
കളിക്കാർക്ക് എന്തു വേണമെങ്കിലും ആവശ്യപ്പെടാം. പക്ഷേ അതിന്റെ ഉത്തരം “പറ്റില്ല” എന്നാണ്.
കളിക്കാർ മെൽബണിലേക്ക് വരുന്നതിന് മുമ്പു തന്നെ ക്വാറന്റൈൻ നിബന്ധനകളെക്കുറിച്ച് വിശദമായി അറിയിപ്പ് നൽകിയിരുന്നതാണെന്ന് പ്രീമിയർ പറഞ്ഞു.
അതിൽ ഒരു മാറ്റവും ഇപ്പോൾ വരുത്തിയിട്ടില്ല.

നിരവധി താരങ്ങൾ ക്വാറന്റൈൻ നിബന്ധനകളെക്കുറിച്ചും സൗകര്യങ്ങളെക്കുറിച്ചും പരാതി ഉന്നയിച്ച കാര്യവും ഡാനിയൽ ആൻഡ്ര്യൂസിനോട് ചൂണ്ടിക്കാട്ടി.
പൊതുജനാരോഗ്യ നിയന്ത്രങ്ങളുടെ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകളാണ് ടെന്നീസ് കളിക്കാർക്കും ഏർപ്പെടുത്തിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ആർക്കും പ്രത്യേക പരിഗണന നൽകാൻ കഴിയില്ല.
നൊവാക്ക് ജോക്കോവിച്ചിന്റെ ആവശ്യങ്ങളെ പരിഹസിച്ചുകൊണ്ട് സോഷ്യൽ മീഡിയയിലും പലരും രംഗത്തെത്തിയിരുന്നു.

അതിനിടെ, ക്വാറന്റൈൻ നിബന്ധനകളെ വിമർശിച്ച ഫ്രഞ്ച് വനിതാ താരം ആലിസ് കോർനറ്റ്, ആ ട്വീറ്റ് പിൻവലിച്ച് മാപ്പു പറ്ഞു.
ക്വാറന്റൈനിലായിരിക്കുന്ന 72 താരങ്ങളിൽ ഒരാളാണ് ആലിസ് കോർനറ്റ്.
അഡ്ലൈഡിലേക്കെത്തിയ താരങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ അനുവദിക്കുന്നതിനെതിരെയും പല കളിക്കാരും വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ജനുവരി 29ന് അഡ്ലൈഡിൽ ഒരു പ്രദർശന മത്സരം കളിക്കാനാണ് ജോക്കോവിച്ചും, റാഫേൽ നദാലും, സെറീന വില്യംസും ഉൾപ്പടെയുള്ള താരങ്ങൾ അവിടേക്ക് യാത്ര ചെയ്തത്.
അവർക്ക് ഹോട്ടൽ ജിമ്മും, മറ്റു സൗകര്യങ്ങളുമുണ്ട്.
ഇത് ഇരട്ടത്താപ്പാണ് എന്നാണ് മെൽബണിലുള്ള കളിക്കാരുടെ പരാതി.
എന്നാൽ അഡ്ലൈഡിലേക്ക് കളിക്കാർ എത്തിയ വിമാനത്തിൽ ആർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലെന്നും, അതിനാലാണഅ ഈ സൗകര്യങ്ങൾ ലഭിക്കുന്നത് എന്നും വിക്ടോറിയൻ സർക്കാർ ചൂമ്ടിക്കാട്ടുന്നു.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.

