പാർലമെന്റിൻറെ അധോസഭയിൽ വ്യാഴാഴ്ച്ച രാത്രിയിൽ നടന്ന മാരത്തോൺ ചർച്ചകൾക്കൊടുവിലാണ് ന്യൂ സൗത്ത് വെയിൽസിൽ നിയമം പാസായത്.
നിയമമനുസരിച്ച് അബോർഷൻ ക്ലിനിക്കുകൾക്ക് പരിസരത്തുള്ള 150 മീറ്റർ പ്രദേശം എക്ലൂസീവ് സോൺ ആയി മാറും. ക്ലിനിക്കുകൾ സന്ദർശിക്കുന്നവരെയും ജോലിക്കാരെയും, ഗർഭഛിദ്രത്തിന് എതിരായുള്ള സന്ദേശങ്ങളുമായി സമീപിക്കുന്നതും തടസ്സപ്പെടുത്തുന്നതും പിഴ ശിക്ഷയും ജയിൽ ശിക്ഷയും ലഭിക്കുന്ന കുറ്റകൃത്യമായി കണക്കാക്കും.
സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകുന്ന നിയമം, ക്ലിനിക്കുകൾ സന്ദർശിക്കുന്നവരുടെ ഫോട്ടോകൾ അനുവാദമില്ലാതെ എടുക്കുന്നതും തടയുന്നു.

അബോർഷൻ ക്ലിനിക്കുകൾ സന്ദർശിക്കുന്നവർക്ക് പലപ്പോഴും ഗർഭഛിദ്രത്തെ എതിർക്കുന്ന സംഘടനകളുടെയും ആക്ടിവിസ്റ്റുകളുടെയും അവഹേളനവും മോശമായ പെരുമാറ്റവും നേരിടേണ്ടിവരുന്നുവെന്ന് പാർലമെൻറ്റിൽ അവതരിപ്പിച്ച കണക്കുകൾ സൂചിപ്പിക്കുന്നു.
എന്നാൽ ഇത് വ്യക്തമായ അഭിപ്രായ സ്വാതന്ത്ര്യ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മിനിസ്റ്റർ ഫോർ വുമൺ റ്റാനിയ ഡേവിസ് ബില്ലിനെതിരെ വോട്ടുചെയ്തു.
എന്നാൽ അഭിപ്രായ സ്വാതന്ത്യ്രം ഇല്ലാതാക്കുകയല്ല മറിച്ച് ജീവിതത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെ കടന്നു പോകുന്ന സ്ത്രീകൾക്ക് പരിരക്ഷയൊരുക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് ലേബർ എംപി പെന്നി ഷാർപ്പ് പാർലമെന്റിൽ വാദിച്ചു.
നിലവിൽ വിക്ടോറിയ, ദി നോർത്തേൺ ടെറിറ്ററി, എ സി റ്റി (ACT) എന്നീ പ്രദേശങ്ങളിൽ സേഫ് അക്സസ്സ് സോൺ നിയമം പ്രാബല്യത്തിലുണ്ട്.
