വിക്ടോറിയയിൽ കൊറോണവൈറസ് രണ്ടാം വ്യാപനം രൂക്ഷമായതോടെ ജൂലൈ എട്ടിനാണ് സംസ്ഥാനവുമായുള്ള അതിർത്തി NSW അടച്ചത്.
എന്നാൽ വിക്ടോറിയയിൽ 24 ദിവസമായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ 138 ദിവസങ്ങൾക്ക് ശേഷം തിങ്കളാഴ്ച വെളുപ്പിനെ അതിർത്തി വീണ്ടും തുറന്നു.
ഇതോടെ രണ്ടാഴ്ചത്തെ നിർബന്ധിത ക്വറന്റൈൻ ഇല്ലാതെ വിക്ടോറിയയിലുള്ളവർക്ക് ന്യൂ സൗത്ത് വെയിൽസിൽ എത്താം.
അതിർത്തി തുറന്നതോടെ ഇരു സംസ്ഥാനങ്ങളിലേക്കും വിമാനങ്ങൾ പറന്നു തുടങ്ങി.
വിമാനത്തിന്റെ രണ്ട് വശത്തും നിന്ന് ജല പീരങ്കികൾ വെള്ളം ഒഴിച്ചാണ് മെൽബണിൽ നിന്നുള്ള ആദ്യ വിമാനം യാത്രയായത്.
സന്തോഷം നിറഞ്ഞ അന്തരീക്ഷമായിരുന്നു രണ്ട് വിമാനത്താവളങ്ങളിലും നിറഞ്ഞു നിന്നത്.
വിവിധ വർണങ്ങളിലുള്ള വേഷങ്ങൾ ധരിച്ച്, പ്ലാക്കാർഡുകളുമായാണ് പ്രിയപ്പെട്ടവരെ വരവേൽക്കാൻ സിഡ്‌നിക്കാർ വിമാനത്താവളത്തിലെത്തിയത്. മാസങ്ങൾക്ക് ശേഷം പ്രിയപ്പെട്ടവരുമായി ഒത്തുചേരാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് എല്ലാവരും.

A Melbourne Airport staff member is seen waving to a pilot in a Sydney bound Jetstar plane at Melbourne Airport in Melbourne, November 23, 2020. Source: AAP Image/James Ross
സിഡ്‌നിയിൽ നിന്ന് പുറപ്പെട്ട ആദ്യ വിമാനത്തിൽ പ്രതിപക്ഷ നേതാവ് ആന്തണി ആൽബനീസിയും മെൽബണിലെത്തി.
ലോകത്തിലെ തന്നെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നാണ് ഇത്. മെൽബണിൽ നിന്നുള്ള 25 വിമാനങ്ങളാണ് തിങ്കളാഴ്ച സിഡ്‌നിയിൽ ലാൻഡ് ചെയ്യുന്നത്.
അതിർത്തി തുറന്നതോടെ നിരവധി കാറുകളും കാരവനുകളുമാണ് ഇരു സംസ്ഥാനങ്ങളിലേക്കും റോഡ് മാർഗം യാത്ര ചെയ്ത് തുടങ്ങിയത്. സിഡ്‌നിയിലേക്കെത്തിയവർക്ക് ബോണ്ടായി ലൈഫ് ഗാർഡുകൾ ഡോനട്ടുകൾ വിതരണം ചെയ്തു.

With the first passengers from Melbourne arriving in Sydney passengers on a flight from Canberra are tested for COVID-19 symptoms Source: AAP Image/Dean Lewins
അതിർത്തി തുറന്ന് മണിക്കൂറുകൾക്കകം വൊഡോംഗയിലെ ഒരു മോട്ടൽ അതിഥികളെക്കൊണ്ട് നിറഞ്ഞതായാണ് റിപ്പോർട്ടുകൾ.
ഒരു നൂറ്റാണ്ടിൽ ആദ്യമായാണ് ജൂലൈയിൽ വിക്ടോറിയയുമായുള്ള അതിർത്തി NSW അടച്ചത്.
അതിർത്തി അടച്ചത് മുതൽ 14,000 ലേറെ പോലീസുകാരെയാണ് അതിർത്തിയിൽ സർക്കാർ വിന്യസിച്ചിരുന്നത്.
ഇത്തരത്തിൽ ഒരു സാഹചര്യം ഇനി നേരിടേണ്ടിവരില്ലെന്ന് NSW പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ പ്രതീക്ഷ പ്രകടിപ്പിച്ചു. എല്ലാ സാസംസ്ഥാനങ്ങളുമായും അതിർത്തി തുറന്ന രാജ്യത്തെ ഏക സംസ്ഥാനമാണ് NSW ഇപ്പോൾ.