സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസമാണ് 800നു മേൽ കൊവിഡ് ബാധ റിപ്പോർട്ട് ചെയ്യുന്നത്. പുതുതായി 818 കേസുകൾ സ്ഥിരീകരിച്ചിന് പുറമെ മൂന്ന് മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു.
80നു മേൽ പ്രായമായ മൂന്ന് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്.
പുതിയ കേസുകളിൽ 120 കേസുകൾ നേരത്തെ റിപ്പോർട്ട് ചെയ്ത കേസുകളുമായി ബന്ധമുള്ളതാണ്. 698 കേസുകളുടെ സ്രോതസ്സ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
സംസ്ഥാനത്ത് വാരാന്ത്യത്തിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ 200ലേറെയും ഒമ്പത് വയസിന് താഴെ പ്രായമുള്ള കുട്ടികളാണ്.
ഒമ്പത് വയസിന് താഴെ പ്രായമായ 204 കുട്ടികളും, 10നും 19നുമിടയിൽ പ്രായമായ 276 കുട്ടികളുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും റിപ്പോർട്ട് ചെയ്ത കേസുകളിൽ ഉൾപ്പെടുന്നത്.
ജൂണിൽ ഡെൽറ്റ വേരിയന്റ്റ് പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സംസ്ഥാനത്ത് 13,022 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ന്യൂ സൗത്ത് വെയിൽസിൽ വൈറസ്ബാധ രൂക്ഷമാകുന്നതിനെത്തുടർന്ന് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.
ഇന്ന് (തിങ്കളാഴ്ച) 12.01am മുതൽ രോഗബാധ കൂടുതലുള്ള 12 പ്രദേശങ്ങളിൽ കർഫ്യു ഏർപ്പെടുത്തി. രാത്രി ഒമ്പത് മുതൽ രാവിലെ അഞ്ച് മണി വരെയാണ് കർഫ്യു.
കൂടാതെ, വ്യായാമം ചെയ്യുമ്പോൾ ഒഴികെ മാസ്ക് ധരിക്കണമെന്നതും നിർബന്ധമാക്കിയിട്ടുണ്ട്.
മാത്രമല്ല ബണ്ണിങ്‌സ്, ഓഫീസ് വർക്സ് തുടങ്ങിയ റീറ്റെയ്ൽ സംവിധാനങ്ങൾ ക്ലിക്ക് ആൻഡ് കളക്ട് സംവിധാനത്തിലേക്ക് മാറും.
വിക്ടോറിയ
വിക്ടോറിയയിൽ 71 പുതിയ വൈറസ്ബാധയാണ് സ്ഥിരീകരിച്ചത്. ഇതിൽ 16 പേർ മാത്രമാണ് രോഗബാധയുള്ളപ്പോൾ ഐസൊലേഷനിൽ കഴിഞ്ഞിരുന്നതെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
പുതിയ കേസുകളിൽ 14 ഉം ഷേപ്പാർട്ടനിലെ രോഗബാധയുമായി ബന്ധമുള്ളതാണ്. അഞ്ച് കേസുകൾ റോയൽ മെൽബൺ ആശുപത്രിയുമായി ബന്ധപ്പെട്ടതാണ്.
സംസ്ഥാനത്ത് 29 പേരാണ് രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ ഒമ്പത് പേർ തീവ്രപരിചരണ വിഭാഗത്തിലാണ്.
വിക്ടോറിയയിലും നിരവധി കുട്ടികളിലാണ് വൈറസ് ബാധിച്ചിട്ടുള്ളത്.
സംസ്ഥാനത്തെ സജീവമായ 494 കേസുകളിൽ 112 ഉം പത്ത് വയസിൽ താഴെയുള്ള കുട്ടികളാണെന്ന് കൊവിഡ് കമാണ്ടർ ജെറോം വീമർ അറിയിച്ചു.
ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി
ഒന്നരയാഴ്ചയായി ലോക്ക്ഡൗണിൽ കഴിയുന്ന ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിൽ 16 പുതിയ പ്രാദേശിക രോഗബാധ സ്ഥിരീകരിച്ചു.
ഇതിൽ മൂന്ന് പേർ സമൂഹത്തിൽ സജീവമായിരുന്നെന്ന് ACT മുഖ്യമന്ത്രി ആൻഡ്രൂ ബാർ അറിയിച്ചു.
ടെറിട്ടറിയിൽ 16 നും 29 നുമിടയിൽ പ്രായമായവർക്ക് ഫൈസർ വാക്‌സിന് നല്കിത്തുടങ്ങുന്നു. ഈ പ്രായത്തിലുള്ളവർക്ക് വാക്‌സിനായി റജിസ്റ്റർ ചെയ്യാമെന്ന് ആൻഡ്രൂ ബാർ അറിയിച്ചു.
NDISലുള്ള 12നു മേൽ പ്രായമായ കുട്ടികൾക്കും ഫൈസർ
ഓസ്‌ട്രേലിയയിൽ നാഷണൽ ഡിസബിലിറ്റി ഇൻഷുറൻസ് സ്കീമിലുള്ള 12 വയസിനും, അതിന് മുകളിലും പ്രായമായവർക്ക് ഫൈസർ വാക്‌സിൻ നൽകുമെന്ന് ഫെഡറൽ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് അറിയിച്ചു. ബുധനാഴ്ച മുതൽ വാക്‌സിൻ വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ 12 നും 15നുമിടയിൽ പ്രായമായ മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉള്ള കുട്ടികൾക്കും, അബോറിജിനൽ-ടോറസ് സ്ട്രൈറ്റ് ഐലന്റ് വിഭാഗത്തിൽപ്പെട്ട കുട്ടികൾക്കും മാത്രമാണ് വാക്‌സിൻ നൽകുന്നത്.