വടക്കൻ ന്യൂ സൗത്ത് വെയിൽസിലെ ബൈറൺ ബേയിലാണ് പുതിയ വൈറസ്ബാധ സ്ഥിരീകരിച്ചത്. ബ്രിസ്‌ബൈനിൽ നിന്ന് മാർച്ച് 20ന് ബൈറൺ ബീച്ച് ഹോട്ടലിൽ എത്തിയയാൾക്കാണ് കൊവിഡ്.
സംസ്ഥാനത്ത് വീണ്ടും പുതിയ കേസ് സ്ഥിരീകരിച്ചതിനെത്തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ബൈറൺ ബേ, ബലിന, ലിസ്‌മോർ, ട്വീഡ് എന്നീ പ്രദേശങ്ങളിലാണ് പ്രധാനമായും നിയന്ത്രണം.
ഈ പ്രദേശങ്ങളിൽ സാമൂഹിക അകലം പാലിക്കൽ നിയന്ത്രണം കടുപ്പിക്കുമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജ്കളിയൻ അറിയിച്ചു.
കൂടാതെ മറ്റ് ചില നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നാല് പ്രദേശങ്ങളിലുള്ളവർ ഷോപ്പിംഗിനു പോകുമ്പോഴും പൊതുഗതാഗത സംവിധാനങ്ങൾ, ടാക്സി, റൈഡ് ഷെയർ സേവനങ്ങൾ എന്നിവ ഉപയോഗിക്കുമ്പോഴും മാസ്ക് നിർബന്ധമായും ധരിക്കണമെന്ന് പ്രീമിയർ അറിയിച്ചു.
കൂടാതെ ഹോസ്പിറ്റാലിറ്റി ജീവനക്കാർക്കും മാസ്ക് നിർബന്ധമാണ്. ഹോസ്പിറ്റാലിറ്റി മേഖലയിൽ നാല് ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന വ്യവസ്ഥ ബാധകമാകും. മാത്രമല്ല ഇവിടെയെത്തുന്നവർ നിർബന്ധമായും ഇരിപ്പിടങ്ങളിൽ ഇരിക്കേണ്ടതാണ്.
പ്രദേശത്തെ വീടുകളിൽ ഒത്തുചേരാവുന്നവരുടെ എണ്ണത്തിലും നിയന്ത്രണം ഏർപ്പെടുത്തി. ഒരു വീട്ടിൽ 30 പേർക്ക് മാത്രമേ ഒത്തുചേരാൻ അനുവാദമുള്ളൂ.
മാത്രമല്ല ഇവിടെയുള്ളവർ മറ്റ് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ പൊലീസ് നിരീക്ഷണമുണ്ടാവില്ല എന്നും സർക്കാർ വ്യക്തമാക്കി.
ബുധനാഴ്ച (ഇന്ന്) വൈകിട്ട് അഞ്ച് മണി മുതൽ തിങ്കളാഴ്‌ച രാത്രി 11.59 വരെയാണ് നിയന്ത്രണം.
അതേസമയം NSW-ക്വീൻസ്ലാന്റ് അതിർത്തി അടയ്ക്കാനും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ഇപ്പോൾ പദ്ധതിയില്ലെന്ന് പ്രീമിയർ വ്യക്തമാക്കിയിട്ടുണ്ട്.
ക്വീൻസ്‌ലാന്റിൽ രണ്ട് പുതിയ കേസുകൾ
സംസ്ഥാനത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗൺ വ്യാഴാഴ്ച അവസാനിക്കാനിരിക്കെ പുതിയ രണ്ട് കൊറോണ ബാധ കൂടി സ്ഥിരീകരിച്ചു.
ഇതിൽ ഒരാൾ പ്രിൻസസ് അലക്‌സാൻഡ്ര ആശുപത്രിയിലെ നഴ്സും മറ്റൊന്ന് ഇവരോടൊപ്പം താമസിക്കുന്നയാളുമാണ്. രോഗം ബാധിച്ച നഴ്സ് കൊവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചിരുന്നതായി അധികൃതർ പറഞ്ഞു .
ഇതോടെ ബ്രിസ്‌ബൈനിലെ കൊവിഡ് ക്ലസ്റ്ററിൽ രോഗബാധിതരുടെ എണ്ണം 17 ആയി.
പ്രിൻസസ് അലക്‌സാൻഡ്ര ആശുപത്രിയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം കൂടിയതോടെ ചൊവ്വാഴ്ച വൈകിട്ട് ആശുപത്രി ലോക്ക്ഡൗൺ ചെയ്തിരുന്നു.
രോഗബാധിതരുമായി സമ്പർക്കത്തിലായ ആയിരത്തോളം പേർ ഐസൊലേഷനിലാണെന്ന് ചീഫ് ഹെൽത്ത് ഓഫീസർ ജാനെറ്റ് യംഗ് പറഞ്ഞു.
അതേസമയം ബുധനാഴ്ചത്തെ ഫലം പ്രതീക്ഷയുണർത്തുന്നതാണെന്ന് പ്രീമിയർ അനസ്തഷ്യ പാലാഷേ പറഞ്ഞു. ലോക്ക്ഡൗൺ അവസാനിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യാഴാഴ്ച മാത്രമേ പ്രഖ്യാപനം ഉണ്ടാവുകയുള്ളെവെന്നും പ്രീമിയർ വ്യക്തമാക്കി.
നിലവിൽ സംസ്ഥാനത്ത് സജ്ജീവമായ 71 കേസുകളാണുള്ളത്.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.