അത്യാഹിത വിഭാഗത്തിന്റെ സേവനം ലഭ്യമാകുന്നതിനുള്ള കാലതാമസം തത്സമയം അറിയാൻ സാധിക്കുന്ന ഓൺലൈൻ ട്രാക്കിംഗ് സംവിധാനം ഒരുക്കിയിരിക്കുകയാണ് വിക്ടോറിയയിലെ റോയൽ ചിൽഡ്രൻസ് ഹോസ്‌പിറ്റൽ.
ലോകോത്തര നിലവാരമുള്ള വിക്ടോറിയയിലെ കുട്ടികളുടെ ഹോസ്പിറ്റലാണ് റോയൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ. 60 ശതമാനത്തോളം മാതാപിതാക്കൾ കുട്ടികൾക്ക് പെട്ടന്നുണ്ടാകുന്ന അസുഖങ്ങൾക്ക് സമീപത്തുള്ള ആശുപത്രികൾ അവഗണിച്ച് റോയൽ ചിൽഡ്രൻസ് ഹോസ്പിറ്റൽ തിരഞ്ഞെടുക്കുന്നതായി കണക്കുകൾ കാണിക്കുന്നു.
ഹോസ്പിറ്റലിൽ ലഭിക്കുന്ന കോളുകളിൽ 80 ശതമാനവും ഹോസ്പിറ്റൽ സേവനം ലഭ്യമാകുന്നതിനുള്ള കാലതാമസം അറിയുന്നതിനുള്ളവയാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ജിൽ ഹെന്നസ്സി പറഞ്ഞു. അതുകൊണ്ടു തന്നെ പുതിയ ആപ്ലിക്കേഷൻ മാതാപിതാക്കൾക്കും ഹോസ്പിറ്റൽ ജോലിക്കാർക്കും ഒരുപോലെ ഉപകാരപ്രധമാവുമെന്ന് പ്രതീക്ഷിക്കുന്നതായും ജിൽ ഹെന്നസ്സി കൂട്ടിച്ചേർത്തു

ഇലക്ട്രോണിക് മെഡിക്കൽ റെക്കോർഡുകൾ (EMRs) വിശകലനം ചെയ്‌ത് ആശുപത്രിയിലെ തിരക്ക് തത്സമയം ആളുകൾക്ക് അറിയാൻ സാധിക്കുന്ന രീതിയിലാണ് പുതിയ ആപ്ലിക്കേഷൻ ഒരുക്കിയിരിക്കുന്നത്. ഒരു മണിക്കൂർ മുതൽ നാല് മണിക്കൂർ വരെ എന്ന രീതിയിൽ മൂന്ന് വിഭാഗങ്ങളായാണ് സേവനം ലഭിക്കുന്നതിനുള്ള കാലതാമസത്തെ ആപ്ലിക്കേഷനിൽ ക്രമീകരിച്ചിരിക്കുന്നത്.
ഇതിലൂടെ ചികത്സ ലഭിക്കാൻ കൂടുതൽ കാല താമസം ഉണ്ടാകുന്ന സന്ദർഭങ്ങളിൽ പൊതുജനങ്ങൾക്ക് മറ്റ് ആശുപത്രികളുടെ സേവനം നേടാൻ അവസരം ലഭിക്കുമെന്നും അങ്ങനെ സേവനത്തിൻറെ ഗുണനിലവാരം വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് പറഞ്ഞു.
www.rch.org.au/emerg_rch/status/ എന്ന അഡ്രസ്സിൽ ട്രാക്കർ ലഭ്യമാണ്

