ആറു വർഷം നീണ്ട നിയമനടപടികൾകൊടുവിലാണ് ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ മജിസ്ട്രേറ്റ് കോടതി ഖണ്ഡേൽവാളിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.
എന്നാൽ ജയിൽ ശിക്ഷയിൽ നിന്ന് ഇയാളെ കോടതി ഒഴിവാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറിയിലെ ഇന്റർസീവ് കറക്ഷൻസിൽ നാല് വർഷം ചിലവഴിക്കണമെന്നതാണ് 33 കാരനായ ഖണ്ഡേൽവാളിന് കോടതി വിധിച്ച ശിക്ഷ. കൂടാതെ 400 മണിക്കൂർ സാമൂഹ്യ സേവനവും മജിസ്‌ട്രേറ്റ് പീറ്റർ ഡിൻഗ്വൽ വിധിച്ചു.
2008 -ൽ ഓസ്‌ട്രേലിയൻ സർക്കാർ ജീവക്കാരനായിരുന്ന ഖണ്ഡേൽവാൾ, നിരവധി പേരുടെ പേരിൽ ഓസ്‌ട്രേലിയൻ നികുതി വകുപ്പിന് ടാക്സ് റിട്ടേൺ സമർപ്പിച്ചാണ് അഞ്ച് ലക്ഷത്തിൽ പരം ഡോളർ തട്ടിയെടുത്തത്.
കൂടുതലും വിദേശ വിദ്യാർത്ഥികളുടെ പേരിലായിരുന്നു നികുതി റിട്ടേണുകൾ സമർപ്പിച്ചിരുന്നത്. ആ കാലയളവിൽ ഓസ്‌ട്രേലിയയിൽ പഠനത്തിനായെത്തിയ പല വിദേശ വിദ്യാർത്ഥികളുടെയും യഥാർത്ഥ പേരിൽ തന്നെയായിരുന്നു റിട്ടേണുകൾ സമർപ്പിച്ചിരുന്നത്. എന്നാൽ, ഇവരുടെ ജോലിയുടെയും മറ്റും വിവരങ്ങൾ തെറ്റായ രീതിയിലാണ് ഖണ്ഡേൽവാൾ നൽകിയിരുന്നത്.
2010-ൽ പിടിക്കപ്പെടുമ്പോൾ ഇയാളുടെ പേരിൽ 302 കുറ്റങ്ങൾ ചുമത്തിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ആഡംബര വസ്തുക്കളും, നിരവധി എ ടി എം കാർഡുകളും ഖണ്ഡേൽവാളിൻറെ വസതിയിൽ നിന്നും കണ്ടെടുത്തു.
കോടതി വിധിച്ച 400 മണിക്കൂർ സാമൂഹ്യ സേവനം നടപ്പാക്കിയില്ലെങ്കിൽ ഖണ്ഡേൽവാളിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നേക്കാം.

