യാത്രക്കാരുടെ വിരലടയാളം, കൃഷ്ണമണി, മുഖം തിരിച്ചറിയാനുള്ള സംവിധാനം എന്നിവ ഉപയോഗിച്ചാണ് ഈ നടപടികൾ പൂർത്തിയാക്കാൻ ആലോചിക്കുന്നത്. ഇതോടെ പാസ്പോർട്ട് പരിശോധനക്കും മറ്റുമായി ക്യൂവിൽ നിൽക്കുന്നത് ഒഴിവാക്കാം.
ചില വിമാനത്താവളങ്ങളിൽ ഇപ്പോഴുള്ള സ്മാർട് ഗേറ്റ് സംവിധാനവും ഇതോടെ ഇല്ലാതാകും. ഈ വർഷം അവസാനത്തോടെ ഇത് പ്രാവർത്തികമാക്കാനാണ് ശ്രമിക്കുന്നതെന്നും അതോടെ യാത്രക്കാർക്ക് ഇമിഗ്രേഷൻ കൌണ്ടറിൽ നേരിട്ട് ചെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ട ആവശ്യം വരില്ലെന്നും കുടിയേറ്റകാര്യ മന്ത്രി പീറ്റർ ഡട്ടൺ പറഞ്ഞു.
സുരക്ഷാഭീഷണികൾ കണ്ടെത്താനും ഇത് എളുപ്പമാകുമെന്ന് അദ്ദേഹം പറഞ്ഞു.
2020 ഓടെ 90 ശതമാനം ഓട്ടോമാറ്റിക് സംവിധാനം ആക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ഇതോടെ പേപ്പർ ഉപയോഗിച്ചുള്ള ഇമിഗ്രേഷൻ നടപടികൾ പാടെ ഉപേക്ഷിക്കുന്ന ലോകത്തെ ആദ്യത്തെ വിമാനത്താവളങ്ങളാകും ഓട്രേലിയയിലേത്.
കാൻബറ വിമാനത്താവളത്തിൽ ജൂലൈയിൽ പൈലറ്റ് അടിസ്ഥാനത്തിൽ ഈ സംവിധാനം പരീക്ഷിക്കാനാണ് പദ്ധതിയിടുന്നത്. ഇതിന് ശേഷം സിഡ്നി, മെൽബൺ വിമാനത്താവളങ്ങളിൽ നവംബറോടെ ഇത് പ്രാവർത്തികമാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കുടിയേറ്റകാര്യ വകുപ്പ് .
2015ൽ ഈ ഓട്ടോമാറ്റിക് സംവിധാനത്തിനുള്ള പദ്ധതി പ്രഖ്യാപിക്കുകയും അഞ്ച് വർഷത്തേക്ക് $100 മില്യൺ വകയിരുത്തുകയും ചെയ്തിരുന്നു.