ബെൽജിയം തലസ്ഥാനമായ ബ്രസ്സെൽസിൽ ചൊവ്വാഴ്ച ഉണ്ടായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഓസ്ട്രേലിയയിലെ എയർപ്പോർട്ടുകളുടെ സുരക്ഷ കർശനമാക്കാൻ നിർദേശം നല്കുമെന്ന് പ്രധാനമന്ത്രി മാൽകം ടേൺബുൾ അറിയിച്ചു. രാജ്യത്ത് സർക്കാർ ജീവനക്കാരുടെയും എയർപ്പോർട്ട് അധികൃതരുടെയും പണിമുടക്ക് നിലനിൽക്കുന്ന സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കാനുള്ള പ്രധാനമന്ത്രിയുടെ നിർദേശം.
ഇതിനിടെ, ബ്രസ്സെൽസിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. ഇതിൽ ഭീകരരെന്നു സംശയിക്കുന്ന മൂന്ന് പേരുടെ സി സി ടി വി ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. ഇതിൽ രണ്ടു പേർ ചാവേറുകളാണെന്നാണ് സംശയിക്കുന്നത്. രാജ്യവ്യാപകമായി പോലീസ് തിരച്ചിൽ ആരംഭിച്ചു.
തിരച്ചിലിൻറെ ഭാഗമായി, ബ്രസ്സല്സിലെ ഒരു ജില്ലയിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും, സ്ഫോടന വസ്തുക്കളും പോലീസ് കണ്ടെടുത്തു.
ചൊവ്വാഴ്ച ബ്രസ്സൽ സമയം രാവിലെ എട്ടുമണിക്കാണ് സ്പോടന പരമ്പര നടന്നത്. സെവന്റം വിമാനത്താവളത്തിലെ ഡിപാർച്ചർ ടെർമിനലിൽ ഉണ്ടായ ഇരട്ട സ്ഫോടനത്തിലും, മൽബീക് മെട്രോ സ്റ്റേഷനിൽ നടന്ന സ്ഫോടനത്തിലും ഏകദേശം 34 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 200-ഓളം പേർക്ക് പരുക്കേറ്റിട്ടുണ്ട് .
ഭീകരാക്രമണത്തെ ഓസ്ട്രേലിയയും യുറോപ്യൻ യൂണിയൻ രാജ്യങ്ങളും അപലപ്പിച്ചു. രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.


