വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ പത്ത് മാസത്തിന് ശേഷം ആദ്യമായാണ് കൊവിഡ് ബാധ സ്ഥിരീകരിക്കുന്നത്.
പെർത്തിലെ ക്വാറന്റൈൻ ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇത് രൂപമാറ്റം വന്ന യു കെ സ്‌ട്രെയിൻ ആണെന്നാണ് അധികൃതർ സംശയിക്കുന്നത്.
ഇതേതുടർന്ന് പെർത്ത് മെട്രോപോളിറ്റൻ പ്രദേശത്ത് സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
ഞായറാഴ്ച (ഇന്ന്) വൈകിട്ട് ആറ് മണി മുതൽ വെള്ളിയാഴ്ച വൈകിട്ട് ആറ് മണി വരെയാണ് ലോക്ക്ഡൗൺ.
പെർത്ത്, പീൽ, തെക്ക് പടിഞ്ഞാറൻ പ്രദേശം എന്നിവിടങ്ങളിലാണ് ലോക്ക്ഡൗൺ. ഈ സമയത്ത് നാല് കാര്യങ്ങൾക്ക് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാവൂ എന്ന് പ്രീമിയർ മാർക്ക് മക് ഗോവൻ അറിയിച്ചു.
അവശ്യസാധനങ്ങൾ വാങ്ങാനും, ആരോഗ്യ സംബന്ധമായ ആവശ്യങ്ങൾക്കും, വ്യായാമത്തിനും, ജോലിക്കും മാത്രമേ പുറത്തിറങ്ങാവുള്ളുവെന്ന് സർക്കാർ അറിയിച്ചു.
പരമാവധി വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ ജനങ്ങൾ ശ്രമിക്കണമെന്നും പ്രീമിയർ പറഞ്ഞു.
ലോക്ക്ഡൗണിന് പുറമെ പെർത്തിൽ മാസ്ക് ധരിക്കുന്നതും നിർബന്ധമാക്കി.
വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും, കെട്ടിടത്തിനകത്തുള്ള തൊഴിലിടങ്ങളിലും, പൊതുഗതാഗത സംവിധാനത്തിലുമെല്ലാം മാസ്ക് നിർബന്ധമാണ്.
കൂടുതൽ നിയന്ത്രണങ്ങൾ
വൈറസ് ബാധ കണ്ടെത്തിയതിനെത്തുടർന്ന് സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങളും പ്രഖ്യാപിച്ചു.
വേനൽ അവധിക്ക് ശേഷം ഫെബ്രുവരി ഒന്നാം തീയതി സ്കൂൾ തുറക്കാനിരിക്കെയാണ് പെർത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്.
ഇതേതുടർന്ന് സ്കൂളുകൾ ഒരാഴ്ചകൂടി അടച്ചിടും. കൂടാതെ ജിമ്മുകൾ, പ്ലെഗ്രൗണ്ടുകൾ, ആരാധനാലയങ്ങൾ എന്നിവ അടച്ചിടും.
അടുത്ത അഞ്ച് ദിവസത്തേക്ക് വിവാഹങ്ങൾ നടത്താൻ പാടില്ല. എന്നാൽ പത്ത് പേർക്ക് സംസ്കാര ചടങ്ങിൽ ഒത്തുചേരാം.
റെസ്റ്റോറന്റുകളും കഫേകളും ടേക്ക് അവേ സേവനങ്ങൾ മാത്രമാക്കും.
പെർത്ത് നഗരത്തിലെ ഫോർ പോയിന്റ്സ് ഹോട്ടലിലെ ജീവനക്കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.
ഈ ഹോട്ടലിൽ കൂടുതൽ വേഗത്തിൽ പടരാൻ സാധ്യതയുള്ള യു കെ സ്‌ട്രെയിൻ ബാധിച്ചവർ താമസിച്ചിരുന്ന നിലയിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്.
ജനുവരി 26, 27 തീയതികളിലാണ് ഇയാൾ ഇവിടെ ജോലി ചെയ്തത്. ഇയാളുമായി സമ്പർക്കത്തിലായവരെ കണ്ടെത്താൻ ശ്രമിക്കുകയാണ് ആരോഗ്യ വകുപ്പ്.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania