ആഴ്ചയിൽ ഒരു മില്യണിലധികം ഫോൺ കോളുകളാണ് സെന്റർലിങ്കിനു ലഭിക്കുന്നത്. ഇതുമൂലം സെന്റർലിങ്കിലേക്ക് വിളിക്കുന്നവർക്ക് കൂടുതൽ സമയം കാത്തിരിക്കേണ്ടി വരാറുണ്ട്. ഈ കാത്തിരിപ്പ് സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചതെന്ന് ഹ്യൂമൻ സർവീസസ് മന്ത്രി മൈക്കിൾ കീനൻ അറിയിച്ചു .
ഈ പദ്ധതി നടപ്പിലാക്കാനായി ആറ് മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിൽ 250 പേരെ കോൾ സെന്ററിലേക്ക് നിയമിക്കാനാണ് സർക്കാർ ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി 51.7 മില്യൺ ഡോളറിന്റെ ഫണ്ട് ആണ് അനുവദിച്ചിരിക്കുന്നത്.
പുതിയ ജീവനക്കാരെ സ്വകാര്യ കമ്പനിയായ സെർക്കോ ആകും നിയമിക്കുന്നതെങ്കിലും ഓസ്‌ട്രേലിയയിൽ നിന്ന് തന്നെയാണ് ഇവർ ജോലി ചെയ്യേണ്ടത്.
എന്നാൽ ഫെഡറൽ സർക്കാരിന്റെ ഈ തീരുമാനത്തെ പ്രതിപക്ഷം എതിർത്തു. പുതിയ നിയമനം നടത്തുന്നതിന് പകരമായി നിലവിലുള്ള കാഷ്വൽ ജോലിക്കാരെ സ്ഥിരമാക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് പ്രതിപക്ഷ ഹ്യൂമൻ സർവീസസ് വക്താവ് ലിൻഡ ബെർനെ കുറ്റപ്പെടുത്തി. മാത്രമല്ല ഭാവിയിൽ കൂടുതൽ ആളുകളും ഓൺലൈൻ സേവനം ലഭ്യമാക്കാനാണു സാധ്യതയെന്നും ബെർനെ ചൂണ്ടിക്കാട്ടി.

