"ഞങ്ങള്‍ക്ക് ഉത്തരം കിട്ടിയില്ല": അന്വേഷണ റിപ്പോര്‍ട്ടില്‍ തൃപ്തിയില്ലെന്ന് ഐശ്വര്യയുടെ മാതാപിതാക്കള്‍

പെര്‍ത്തില്‍ ആശുപത്രിയില്‍ മലയാളി പെണ്‍കുട്ടി മരിച്ച സംഭവത്തെക്കുറിച്ചുള്ള അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണവും പരസ്പരവിരുദ്ധവുമാണെന്ന് മാതാപിതാക്കള്‍ പ്രതികരിച്ചു. ഉത്തരങ്ങളേക്കാളേറെ ചോദ്യങ്ങളാണ് ഇനിയും ബാക്കിയുള്ളതെന്നും, സമഗ്രമായ ഒരു സ്വതന്ത്ര അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Aishwarya Aswath's parents respond to the report into their daughter's death.

The parents say their daughter's death was due to 'medical negligence'. Source: Aaron Fernandes/SBS News

ഏപ്രില്‍ മൂന്നിന് പെര്‍ത്ത് ചില്‍ഡ്രന്‍സ് ആശുപത്രിയുടെ എമര്‍ജന്‍സി വാര്‍ഡില്‍ രണ്ടു മണിക്കൂറോളം ചികിത്സ കിട്ടാതെ കാത്തിരുന്ന ശേഷമാണ് ഐശ്വര്യ അശ്വത് എന്ന ഏഴുവയസുകാരി മരിച്ചത്.

കടുത്ത വീഴ്ചയാണ് ആശുപത്രിയുടെ ഭാഗത്തു നിന്ന് സംഭവിച്ചത് എന്ന് ആരോഗ്യവകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പാക്കുമെന്ന് പറഞ്ഞ സംസ്ഥാന ആരോഗ്യവകുപ്പ്, ഐശ്വര്യയുടെ മാതാപിതാക്കളോട് മാപ്പ് പറയുകയും ചെയ്തു.

എന്നാല്‍ മാപ്പു പറയുന്നതുകൊണ്ടുമാത്രം കാര്യമില്ലെന്നും, പ്രധാനപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കുകയാണ് വേണ്ടതെന്നും ഐശ്വര്യയുടെ അച്ഛന്‍ അശ്വതും അമ്മ പ്രസീതയും പ്രതികരിച്ചു.

ഐശ്വര്യയ്ക്ക് ചികിത്സ അഭ്യര്‍ത്ഥിച്ചപ്പോള്‍ കടുത്ത അവഗണന മാത്രമാണ് ആശുപത്രിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. അതേക്കുറിച്ച് ഒരു ഉത്തരം പോലും ഈ റിപ്പോര്‍ട്ടിലില്ലെന്ന് അശ്വത് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

'ഞങ്ങള്‍ ആവശ്യപ്പെട്ട ഒരു ചോദ്യത്തിനും ഉത്തരം കിട്ടിയിട്ടില്ല. ചോദ്യങ്ങള്‍ മാത്രമാണ് ഇപ്പോഴും ബാക്കി,' പ്രസീത ശശിധരന്‍ ചൂണ്ടിക്കാട്ടി.

Aishwarya Aswath died at Perth Children's Hospital.
Aishwarya Aswath died at Perth Children's Hospital. Source: Supplied by Suresh Rajan.

മനുഷ്യത്വമില്ലാതെയായിരുന്നു ആശുപത്രിയിലെ ജീവനക്കാര്‍ പ്രതികരിച്ചതെന്ന് പ്രസീത കുറ്റപ്പെടുത്തി.

മാത്രമല്ല, റിപ്പോര്‍ട്ടിന്റെ പല ഭാഗങ്ങളിലും പറയുന്നത് പരസ്പര വിരുദ്ധമായ കാര്യങ്ങളാണെന്ന് കുടുംബ വക്താവും, WA എത്‌നിക് കമ്മ്യൂണിറ്റീസ് കൗണ്‍സില്‍ പ്രസിഡന്റുമായ സുരേഷ് രാജനും ചൂണ്ടിക്കാട്ടി.

സ്‌ട്രെപ്‌റ്റോക്കോക്കസ് എ ബാക്ടീരിയ ബാധ മൂലമുള്ള ഗുരുതരപ്രശ്‌നങ്ങളെത്തുടര്‍ന്നാണ് ഐശ്വര്യ മരിച്ചത് എന്നാണ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്.

ഇക്കാര്യം സമയത്ത് കണ്ടെത്തുന്നതിലും ഡോക്ടര്‍മാരെ അറിയിക്കുന്നതിലുമുണ്ടായ വീഴ്ച മരണകാരണമായിട്ടുണ്ടാകാം എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ 11 ശുപാര്‍ശകളാണ് റിപ്പോര്‍ട്ട് നല്‍കിയത്.

Her parents are still grieving.
Aishwarya Aswath died at Perth Children's Hospital after waiting almost two hours to see a doctor. Source: Aaron Fernandes/SBS News

എന്നാല്‍, ഐശ്വര്യയുടെ മരണത്തെക്കുറിച്ച് മാത്രം അന്വേഷിക്കുന്നതിനു പകരം, സമാനമായ രീതിയില്‍ ചികിത്സാ വീഴ്ചയുണ്ടായ മറ്റു കേസുകളും പരിശോധിക്കണമെന്നും,  സംവിധാനത്തില്‍ തന്നെ മാറ്റം വരുത്തുകയാണ് വേണ്ടതെന്നും അശ്വത് ആവശ്യപ്പെട്ടു.

ഇതിനായി സ്വതന്ത്രവും സമഗ്രവുമായ ഒരു അന്വേഷണം പ്രഖ്യാപിക്കണമെന്നും അവര്‍ പറഞ്ഞു.

'മുമ്പ് ആരെങ്കിലും ഇങ്ങനെ മുന്നോട്ടുവന്നിരുന്നെങ്കില്‍ എന്‌റെ മകള്‍ ഇപ്പോഴും കൂടെയുണ്ടാകുമായിരുന്നു' - അശ്വത് പറഞ്ഞു.

കഴിഞ്ഞ ഒന്നര വര്‍ഷത്തില്‍ 21 കുട്ടികള്‍ക്ക് ഇത്തരത്തില്‍ ചികിത്സ വൈകി എന്നാണ് വ്യക്തമായത്.

ട്രയാജില്‍ ഐശ്വര്യയെ പരിശോധിച്ച നഴ്‌സ്, ഏറ്റവും പ്രാധാന്യം കുറഞ്ഞ രണ്ടാമത്തെ കേസായാണ് ഇത് പരിഗണിച്ചത്. ഇതാണ് ഡോക്ടറെ കാണാന്‍ വൈകുന്നതിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു.


Share

2 min read

Published

Updated

By Deeju Sivadas




Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now