ഓസ്ട്രേലിയയിൽ കൊറോണവൈറസ് ബാധിച്ചു തുടങ്ങി രണ്ടര മാസത്തോളമാകുമ്പോൾ രോഗബാധയുടെ നിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞുവെന്ന് അധികൃതർ അറിയിച്ചു.
ഫ്ലാറ്റനിംഗ് ദ കർവ് എന്നാണ് രോഗബാധാ നിരക്ക് പിടിച്ചുനിർത്തുന്നത് അറിയപ്പെടുന്നത്.
ഈ നിമിഷത്തിൽ അത്തരമൊരു സാഹചര്യം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ പോൾ കെല്ലി പറഞ്ഞു.എന്നാൽ രോഗബാധ അതിന്റെ ഉയർന്ന പോയിന്റിൽ (Peak) എത്തിയോ എന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഓസ്ട്രേലിയയിൽ ഇപ്പോൾ 448 പേരാണ് ആശുപത്രിയിൽ ഉള്ളത്. ഇതിൽ 96 പേരാണ് ICUവിൽ.
35 പേരാണ് വെന്റിലേറ്ററിൽ.
രണ്ടായിരത്തിലേറെ പേർക്ക് രോഗം മാറുകയും ചെയ്തു.
ആകെയുള്ള രോഗബാധിതരിൽ 795 പേർക്ക് സാമൂഹിക വ്യാപനത്തിലൂടെയാണ് വൈറസ് ബാധിച്ചത്. അതായത്, എവിടെ നിന്നാണ് ഇവർക്ക് രോഗം ബാധിച്ചതെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
മറ്റ് രോഗബാധിതരുമായി നേരിട്ട് ബന്ധമില്ലാത്തവരാണ് ഇവർ.
മൊത്തം രോഗബാധിതരുടെ എട്ട് ശതമാനമാണ് ഇത്. ആകെ രോഗബാധയുടെ തോത് കുറഞ്ഞപ്പോഴും സർക്കാരിന് ആശങ്ക നൽകുന്ന ഒരു കാര്യം ഇതാണ്.
മാർച്ച് 28ന് ഒറ്റ ദിവസം കൊണ്ട് 460 പേർക്കായിരുന്നു രാജ്യത്ത് രോഗബാധ സ്ഥിരീകരിച്ചത്. അന്നായിരുന്നു ഏറ്റവുമധികംപേർക്ക് രോഗം ബാധിച്ചതും.
എന്നാൽ അതിനു ശേഷം എല്ലാ ദിവസവും പുതിയ രോഗബാധകൾ കുറയുകയാണ്.
എല്ലാ സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് സാഹചര്യം. മാർച്ച് അവസാന വാരവുമായി താരതമ്യം ചെയ്യുമ്പോൾ രോഗബാധയുടെ തോതിൽ കാര്യമായ കുറവുണ്ടായി.
നിരക്ക് കുറഞ്ഞതിന്റെ കാരണമെന്ത്?
മൂന്നു കാരണങ്ങളാണ് രോഗബാധയുടെ തോത് കുറയുന്നതിനു പിന്നിൽ സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
വിദേശത്തു നിന്ന് ഓസ്ട്രേലിയയിലേക്ക് എത്തുന്നവരുടെ എണ്ണം കുറഞ്ഞതാണ് ഏറ്റവും പ്രധാന കാരണം. യാത്രാവിലക്ക് കർശനമാക്കിയതോടെ പുതിയതായി വിദേശത്തു നിന്ന് രോഗബാധിതർ എത്തുന്നത് കുറഞ്ഞു.
ആകെ രോഗബാധിതരിൽ 66 ശതമാനത്തോളമാണ് വിദേശത്തു നിന്ന് എത്തിയതവർ.
സർക്കാർ പ്രഖ്യാപിച്ച സാമൂഹിക നിയന്ത്രണങ്ങൾ ഫലം കണ്ടു തുടങ്ങുന്നു എന്നും ഇത് സൂചിപ്പിക്കുന്നുവെന്ന് ഡെപ്യൂട്ടി ചീഫ് മെഡിക്കൽ ഓഫീസർ അറിയിച്ചു. എന്നാൽ, ഈ നിയന്ത്രണങ്ങൾ ഇനിയും തുടരേണ്ടത് ഏറ്റവും അത്യാവശ്യമാണെന്ന് സർക്കാർ വ്യക്തമാക്കി.

Source: Courtesy of Australian Health Department
ജനങ്ങളുടെ പരസ്പരമുള്ള ഇടപെടൽ കുറച്ചതോടെ കൂടുതൽ പേരിലേക്ക് രോഗം ബാധിക്കുന്നത് തടയാൻ കഴിഞ്ഞിട്ടുണ്ട്. എന്നാൽ ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയാൽ അത് രോഗബാധ വീണ്ടും കുതിച്ചുയരാൻ കാരണമാകും എന്നാണ് സർക്കാർ ചൂണ്ടിക്കാട്ടുന്നത്.
ഇതിനാൽ മാസങ്ങളോളം ഈ നിയന്ത്രണം തുടരുമെന്നും പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹിക വ്യാപനത്തിനുള്ള സാധ്യത പൂർണമായും പിടിച്ചുനിർത്തുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.
അതോടൊപ്പം, പരിശോധനകളുടെ എണ്ണത്തിൽ കുറവ് വന്നതും രോഗം സ്ഥിരീകരിക്കുന്നത് കുറയാൻ കാരണമായിട്ടുണ്ട്. വാരാന്ത്യത്തിൽ പരിശോധനകൾ കുറഞ്ഞിരുന്നു.
രോഗബാധയുടെ നിരക്ക് പിടിച്ചുനിർത്താൻ കഴിയുന്നു എന്ന് സർക്കാർ പൂർണമായും വിലയിരുത്താത്തിന്റെ ഒരു കാരണം ഇതാണ്.
കൂടുതൽ പേർക്ക് പരിശോധന നടത്താൻ വിവിധ സംസ്ഥാനങ്ങൾ തീരുമാനിച്ചിട്ടുണ്ട്. വിക്ടോറിയ, സൗത്ത് ഓസ്ട്രേലിയ, ACT എന്നീ സംസ്ഥാനങ്ങളാണ് പരിശോധന കൂടുതൽ വ്യാപിപ്പിക്കാൻ തീരുമാനിച്ചത്.
ന്യൂ സൗത്ത് വെയിൽസിലും ഹോട്ട് സ്പോട്ടുകളിൽ പരിശോധന കൂടുതൽ വ്യാപിപ്പിക്കും.
മരണസംഖ്യ കൂടി
പുതിയ രോഗബാധ കുറയുമ്പോഴും ഓസ്ട്രേലിയിയലെ മരണസംഖ്യയിൽ വലിയ വർദ്ധനവാണ് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായത്.
ഒരാഴ്ച കൊണ്ട് മരണസംഖ്യ ഇരട്ടിയായിട്ടുണ്ട്. ആകെയുള്ള 40 മരണങ്ങളിൽ പത്തും ഉണ്ടായത് ഈ രണ്ടു ദിവസങ്ങളിലാണ്.
അതായത്, മരണസംഖ്യയുടെ 25 ശതമാനവും.
മരണസംഖ്യ കൂടുന്നത് ദൗർഭാഗ്യകരമാണെങ്കിലും, പുതിയ രോഗബാധയിൽ നിന്നുള്ള മരണം അല്ല ഇതെന്ന കാര്യം പോൾ കെല്ലി ചൂണ്ടിക്കാട്ടി.
രോഗം ബാധിച്ച് രണ്ടാമത്തെ ആഴ്ചയാണ് സ്ഥിതി രൂക്ഷമാകാൻ സാധ്യത. അതായത്, ഒരാഴ്ച മുമ്പെങ്കിലും രോഗം ബാധിച്ചവർക്കാണ് ഇപ്പോൾ സ്ഥിതി രൂക്ഷമായതും മരണമുണ്ടായതുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Australians must stay at least 1.5 metres away from other people. Indoors, there must be a density of no more than one person per four square metres of floor space.
If you believe you may have contracted the virus, call your doctor, don’t visit, or contact the national Coronavirus Health Information Hotline on 1800 020 080.
If you are struggling to breathe or experiencing a medical emergency, call 000.