ന്യൂ സൗത്ത് വെയിൽസിൽ 1360 പുതിയ പ്രദേശിക രോഗബാധ സ്ഥിരീകരിച്ചു. ചൊവ്വാഴ്ചത്തെ 804 കൊവിഡ് കേസുകളിൽ നിന്ന് 500 ന്റെ വൻ വർദ്ധനവാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്.
കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നു.
മാസങ്ങൾക്ക് ശേഷമാണ് ന്യൂ സൗത്ത് വെയിൽസിൽ പ്രതിദിന രോഗബാധാ നിരക്ക് 1000 ത്തിൽ കൂടുന്നത്. വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്കും കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വന്നതോടെ കേസുകൾ ഇനിയും കൂടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
വാക്‌സിനേഷൻ സ്വീകരിച്ചവർക്കും വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്കും ഒരു പോലെ ബാധകമാകുന്ന നിരവധി ഇളവുകളാണ് ബുധനാഴ്ച മുതൽ സംസ്ഥാനത്ത് പ്രാബല്യത്തിൽ വന്നത്.
ന്യൂ സൗത്ത് വെയിൽസിലെ പ്രധാന മാറ്റങ്ങളറിയാം
- വീടുകളിൽ എത്രപേർക്ക് ഒത്തുകൂടാം എന്നതിന് പരിധി ബാധകമല്ല
- കെട്ടിടത്തിന് പുറത്തുള്ള ഒത്തുകൂടലുകൾക്ക് പരിധി ബാധകമല്ല. ഹോസ്പിറ്റാലിറ്റി വേദികളിലും പരിധി ബാധകമല്ല
- ഹെയർഡ്രെസ്സിംഗ് കേന്ദ്രങ്ങൾ, ബ്യുട്ടി സലൂൺ എന്നിവിടങ്ങളിൽ ഒരു സമയത്ത് എത്രപേർക്ക് വേണമെങ്കിലും സന്ദർശനം നടത്താം
- ജിമ്മുകളിലും ഇൻഡോർ വിനോദ കേന്ദ്രങ്ങളിലും, കായിക കേന്ദ്രങ്ങളിലും ബാധയകമായിരുന്നു ഒരു ചതുരശ്ര മീറ്ററിൽ രണ്ട് പേരെന്ന പരിധി ഇന്ന് മുതൽ ബാധകമല്ല
- ഗ്രെയ്റ്റർ സിഡ്‌നിയിലോ ഉൾനാടൻ ന്യൂ സൗത്ത് വെയിൽസിലോ യാത്രാ നിയന്ത്രണങ്ങൾ ബാധകമല്ല
- വാക്‌സിനേഷൻ സ്വീകരിക്കാത്തവർക്കും കാർ പൂളിംഗ് അനുവദിക്കും
- സംഗീത ഉത്സവങ്ങൾ 20,000 പേർ എന്ന പരിധി പാലിച്ചുകൊണ്ട് നടത്താം. 1000 ത്തിൽ അധികം പേർ ഒത്തുകൂടുന്ന ഇൻഡോർ സംഗീത പരിപാടികൾക്ക് വാക്‌സിനേഷൻ സ്വീകരിച്ചതിന്റെ തെളിവ് ആവശ്യമാണ്. 100 ലധികം പേരുള്ള ക്രൂസുകൾക്കും ഇത് ബാധകമാണ്.
- വാക്‌സിനേഷന്റെ രണ്ട് ഡോസ് സ്വീകരിക്കാത്ത വിദേശത്ത് നിന്ന് എത്തുന്ന യാത്രക്കാർക്ക് 14 ദിവസത്തെ ക്വാറന്റൈൻ ബാധകമാണ്.

മിക്ക ഇടങ്ങളിലും മാസ്ക് നിർബന്ധമായിരിക്കില്ല
- സമൂഹ അകലം പാലിക്കാൻ കഴിയാത്ത സാഹചര്യത്തിൽ മാസ്ക് ധരിക്കാൻ ആരോഗ്യ വകുപ്പ് പ്രോത്സാഹിപ്പിക്കുന്നു.
- കടകൾ ഉൾപ്പെടെ മിക്ക ഇൻഡോർ വേദികളിലും മാസ്ക് നിർബന്ധമായിരിക്കില്ല.
- പൊതുഗതാഗതം ഉപയോഗിക്കുമ്പോൾ മാസ്ക് ധരിക്കണം. വിമാനങ്ങളിലും, വിമാനത്താവളങ്ങളിലും മാസ്ക് ധരിക്കേണ്ടതുണ്ട്.
- ഉപഭോക്താക്കളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഹോസ്പിറ്റാലിറ്റി രംഗത്തെ വാക്‌സിനേഷൻ സ്വീകരിച്ചിട്ടില്ലാത്ത ജീവനക്കാർക്കും മാസ്ക് നിർബന്ധമാണ്.
ചെക്ക് ഇൻ ബാധകമായ ഇടങ്ങൾ
- ആശുപത്രികൾ, ഏജ്ഡ് കെയർ കേന്ദ്രങ്ങൾ, ഡിസബിലിറ്റി കേന്ദ്രങ്ങൾ, ജിമ്മുകൾ, ആരാധനാലയങ്ങൾ, മരണാനന്തര ചടങ്ങുകൾ അല്ലെങ്കിൽ മെമ്മോറിയൽ സർവീസുകൾ നടത്തുന്ന വേദികൾ.
- പബ്ബുകൾ, ചെറിയ ബാറുകൾ, ലൈംഗിക സേവനങ്ങൾ ഒരുക്കുന്ന വേദികൾ, രജിസ്റ്റർ ചെയ്തിട്ടുള്ള ക്ലബ്ബുകൾ, നിശാ ക്ലബ്ബുകൾ എന്നിവടിങ്ങളിലും ചെക്ക് ഇൻ ബാധകമാണ്.
കൊറോണവൈറസ് ഒമിക്രോൺ വകഭേദം ആദ്യം സ്ഥിരീകരിച്ച ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ഓസ്‌ട്രേലിയയിൽ എത്തുന്നവർക്ക്, രണ്ട് ഡോസ് വാക്‌സിനേഷൻ സ്വീകരിച്ചിട്ടുള്ള സാഹചര്യത്തിൽ 14 ദിവസത്തെ ക്വാറന്റൈൻ വേണ്ടിവരില്ല എന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പറഞ്ഞു.

