ഇക്കഴിഞ്ഞ ജനുവരിയിലാണ് സംഭവം. സിഡ്‌നിയിലെ വെൻറ്റ് വർത്തവില്ലിലുള്ള ഡോമിനോസ് പിസ്സ കടയിൽ ജോലി ചെയ്യുകയായിരുന്നു 21 കാരനായ ആനന്ദ് സിങ്. ജനുവരിയിൽ ഇവിടെ നടന്ന മോഷണ ശ്രമത്തിനിടയിൽ നടന്ന ആക്രമണത്തിൽ കൂടെ ജോലി ചെയ്യുന്ന രണ്ടു ചെറുപ്പക്കാരെ രക്ഷിക്കാൻ ശ്രമിക്കവെയാണ് ആനന്ദിന് വെടിയേറ്റത്.
നെഞ്ചിന്റെ വലത് ഭാഗത്തും, വലത് കയ്യിലുമാണ് വെടിയുണ്ടകർ തറച്ചത്. ആനന്ദിന്റെ ശരീരത്തിൽ പ്രവേശിച്ച ഈ വെടിയുണ്ടകൾ നീക്കം ചെയ്യാൻ കഴിയില്ലെന്നും അവയെടുത്തുമാറ്റിയാൽ അദ്ദേഹത്തിന് ജീവൻ നഷ്ടമായേക്കുമെന്നുമാണ് ശസ്ത്രക്രിയാ വിദഗ്ധർ അറിയിച്ചിരിക്കുന്നത്.

ആനന്ദിന് ഇന്ത്യൻ എയർ ഫോഴ്സിൽ ജോലി ലഭിക്കാനുള്ള അവസാന പടിയായ ഇന്റർവ്യൂ ബാക്കി നിൽക്കെയാണ് സംഭവം. വലത് കൈക്ക് വെടിയേറ്റത് മൂലം ആ കൈ ഉപയോഗിച്ച് ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഇദ്ദേഹം. ഇതോടെ പൈലറ്റ് ആവാനുള്ള മോഹവും നഷ്ടമായിരിക്കുകയാണ് ഈ 21 കാരന്.
ഈ സംഭവം തന്റെ ജീവിതം മാറ്റി മറിക്കുകയായിരുന്നുവെന്ന് ആനന്ദ് സിംഗ് 9ന്യൂസിനോട് പറഞ്ഞു.
സംവവുമായി ബന്ധപ്പെട്ട് 28- കാരനായ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയുധമേന്തി മോഷണം നടത്തിയ കുറ്റത്തിന് അഞ്ച് കേസുകൾ ഇയാൾക്കെതിരെ പോലീസ് ചുമത്തിയിട്ടുണ്ട്.

