തിങ്കളാഴ്ച രാത്രിയിലാണ് ബ്ലാക്ക്ടൗണ്‍ ആശുപത്രിയില്‍ രജിസ്‌ട്രേഡ് നഴ്‌സായ 35കാരിക്ക് കുത്തേറ്റത്.
ഇതേ നഴ്‌സിന്റെ പരിചരണത്തില്‍ തന്നെയുള്ള രോഗിയാണ് ആക്രമണം നടത്തിയത്. രാത്രി പത്തു മണിയോടെ മോശം രീതിയിലെ പെരുമാറ്റം തുടങ്ങിയ രോഗി, മറ്റ് രോഗികളുടെ മുറികളിൽ കയറുകയും ഫോട്ടോ എടുക്കുയും ചെയ്തിരുന്നു.
തുടർന്ന് ജീവനക്കാരുടെ മുറിയിലേക്ക് അതിക്രമിച്ചു കടന്ന ഇയാൾ ഇവിടെനിന്ന് എടുത്ത കത്തികൊണ്ടാണ് നേഴ്സിനെ കുത്തി പരിക്കേൽപ്പിച്ചതെന്ന് പോലീസ് അറിയിച്ചു.
അക്രമിയുടെ കയ്യിൽ ആയുധം ഉണ്ടെന്നു മനസിലാക്കാതെ നഴ്സ് ഇയാളെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുമ്പോളാണ് കുത്തേറ്റതെന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിൽ നഴ്‌സിന്റെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
അക്രമിയുടെ പിടിയിൽ നിന്ന് ഈ നഴ്സ് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഈ ആശുപതിയിലെ തന്നെ മറ്റൊരു രോഗി ആക്രമിയെ ജീവനക്കാരുടെ മുറിയിൽ പൂട്ടിയിടുകയായിരുന്നു. അക്രമിയെ അറസ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
നഴ്‌സുമാര്‍ക്കെതിരായ അക്രമം വര്‍ദ്ധിക്കുന്നു
ഇതാദ്യമായല്ല ഇത്തരമൊരാക്രമണം നഴ്സുമാർക്കെതിരെ നടക്കുന്നത്. 2011 ൽ ഇതേ ആശുപത്രിയിലെ തന്നെ മറ്റൊരു നേഴ്‌സിനെ രോഗി കുത്തി പരിക്കേൽപ്പിച്ചിരിന്നു.

അന്നത്തെ ആക്രമണത്തിൽ 21 തവണ കുത്തേറ്റ നേഴ്‌സിന്റെ വാരിയെല്ല് ഒടിഞ്ഞിരുന്നു. സംഭവത്തിൽ പ്രതിഷേധിച്ചു കൂടുതൽ സുരക്ഷ ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രിജീവനക്കാർ പ്രതിഷേധ പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു.

