ഇന്നു രാവിലെ 9.45ഓടെയാണ് സംഭവമുണ്ടായത്.
52കാരിയായ ഒരു സ്ത്രീ ഓടിച്ചിരുന്ന ടൊയോട്ട ക്ലൂഗർ കാർ ക്ലാസ് മുറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. സ്കൂളിൽ കുട്ടിയെ ഇറക്കാൻ എത്തിയതായിരുന്നു ഈ കാർ.
ക്ലാസിൽ അപ്പോൾ 24 കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. അപകടത്തിൽ സാരമായി പരുക്കേറ്റ അഞ്ചു കുട്ടികളെ വെസ്റ്റ്മീഡ് ചിൽഡ്രൻസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ഇതിൽ രണ്ടുപേരാണ് ആശുപത്രിയിൽ വച്ച് മരിച്ചത്.
ഒന്പതു വയസുള്ള ഒരു പെൺകുട്ടിയും ഗുരുതരാവസ്ഥയിലാണ്. എട്ടു വയസുള്ള രണ്ടു പെൺകുട്ടികൾ കൂടി ആശുപത്രിയിലുണ്ട്.
ആക്രമണമെന്ന് കരുതുന്നില്ല
ക്ലാസ് മുറിയിലേക്ക് കാർ മനപൂർവം ഇടിച്ചുകയറ്റിയതാണെന്ന് സംശയിക്കുന്നില്ലെന്ന് NSW പൊലീസ് ആക്ടിംഗ് കമാൻറർ സ്റ്റുവർട്ട് സ്മിത്ത് പറഞ്ഞു.
ഇടിച്ച കാറിലുണ്ടായിരുന്ന സ്ത്രീക്ക് കാര്യമായി പരുക്കേറ്റിട്ടില്ല. എന്നാൽ വൈദ്യപരിശോധനയ്ക്കായി അവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടം നടന്നതോടെ ക്ലാസിലുണ്ടായിരുന്ന കുട്ടികളെല്ലാം കൂട്ടക്കരച്ചിലായിരുന്നു എന്നാണ് സമീപത്തെ ക്ലാസുകളിലുള്ളവർ പറഞ്ഞത്. 17 കുട്ടികൾക്കും ഒരു അധ്യാപികയ്ക്കും അവിടെ വച്ച് തന്നെ പ്രാഥമിക ചികിത്സ നൽകി.

