ലിവർപൂൾ കൗൺസിലിന് കീഴിലെ ഹോൾസ് വർത്തിയിലും സമീപത്തുമാണ് വൈകിട്ടോടെ കാട്ടുതീ പടർന്നുപിടിച്ചത്. വാട്ട്ൽഗ്രൂവിലെ മൂർബാങ്ക് അവന്യൂ, സോമർകോട്സ് കോർട്ട് എന്നിവിടങ്ങളിൽ നിന്ന് ഒട്ടേറെ കുടുംബങ്ങളെ ന്യൂ സൗത്ത് വെയിൽസ് റൂറൽ ഫയർ സർവീസസ് വിഭാഗം ഒഴിപ്പിച്ചു.
ഒഴിപ്പിച്ചതിൽ നിരവധി മലയാളി കുടുംബങ്ങളും ഉൾപ്പെടുന്നു. ഒട്ടേറെ മലയാളി കുടുംബങ്ങൾ ജീവിക്കുന്ന പ്രദേശമാണ് ഇത്. (Video taken by Chacko Valliamanill)വൈകുന്നേരം മൂന്നു മണിയോടെ വീട്ടിലേക്കെത്തിയ എമർജൻസി വിഭാഗം വോളന്റീയർമാർ മുന്നറിയിപ്പ് നൽകുകയായിരുന്നുവെന്ന് വാട്ട്ൽഗ്രൂവിൽ താമസിക്കുന്ന രാജേഷ് സാഹ പറഞ്ഞു. കാട്ടുതീ അടുത്തെത്തിയാൽ ഒഴിഞ്ഞുപോകണമെന്ന് മുന്നറിയിപ്പ് നൽകി.
കുറച്ചു നേരം കഴിഞ്ഞതോടെ അത്യാവശ്യ സാധനങ്ങളുമായി വീടു വിട്ട് സുരക്ഷിത സ്ഥാനത്തേക്ക് മാറാൻ ജനങ്ങളോട് ഫയർ സർവീസസ് ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു.
എന്നാൽ ഒഴിഞ്ഞുപോകാൻ സമയമില്ലെന്നും പരമാവധി സുരക്ഷിതരായിരിക്കാൻ ശ്രമിക്കുക എന്നുമാണ് പിന്നീട് എമർജൻസി വിഭാഗം നൽകിയ നിർദ്ദേശം. വോയേജർ പോയിന്റ്, പ്ലെഷർ പോയിന്റ്, സാൻഡി പോയിന്റ്, വാട്ട്ൽഗ്രൂവ്, ഹോൾസ് വർത്തി മിലിട്ടറി കോംപ്ലക്സ് എന്നിവിടങ്ങളിലുള്ളവർക്കാണ് ഒഴിഞ്ഞുപോകാൻ സമയം വൈകി എന്ന നിർദ്ദേശം നൽകിയത്.ഹോൾസ് വർത്തിയിൽ ട്രെയിൻ ഗതാഗതത്തെയും കാട്ടൂതീ ബാധിച്ചിട്ടുണ്ട്.


140ലേറെ അഗ്നി ശമന സേനാംഗങ്ങളാണ് പ്രദേശത്തുള്ളത്. ഹെലികോപ്റ്റർ ഉപയോഗിച്ചും തീയണയ്ക്കാനുള്ള ശ്രമം തുടരുന്നുണ്ട്.

