സ്വവര്‍ഗ്ഗവിവാഹം: സെനറ്റില്‍ ബില്ലവതരിപ്പിച്ചു; ഇനിയുള്ള കടമ്പകള്‍ ഇവ...

ഓസ്‌ട്രേലിയയില്‍ സ്വവര്‍ഗ്ഗ വിവാഹം നിയമവിധേയമാക്കുന്നതിനായി സെനറ്റില്‍ ബില്‍ അവതരിപ്പിച്ചു. വ്യാഴാഴ്ച ബില്ലിന്‍മേലുള്ള ചര്‍ച്ച തുടങ്ങും. ഇനിയുള്ള നടപടിക്രമങ്ങളും കടമ്പകളും ഇവയാണ്.

ഓസ്‌ട്രേലിയന്‍ വോട്ടര്‍മാരില്‍ 61.6 ശതമാനവും സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി വോട്ടു ചെയ്ത പോസ്റ്റല്‍ സര്‍വേ ഫലം പുറത്തുവന്നതിനു പിന്നാലെയാണ്, വിവാഹസമത്വ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചത്.

ക്രിസ്ത്മസിനു മുമ്പു തന്നെ സ്വവര്‍ഗ്ഗ വിവാഹ നിയമം നടപ്പാക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്.

പ്രമുഖ പാര്‍ട്ടികളിലെയെല്ലാം അംഗങ്ങളുടെ പിന്തുണയോടെ,  ലിബറല്‍ സെനറ്റര്‍ ഡീന്‍ സ്മിത്ത് തയ്യാറാക്കിയ  പ്രൈവറ്റ് മെംബേഴ്‌സ് ബില്ലാണ് അവതരിപ്പിച്ചത്. ലേബര്‍, ഗ്രീന്‍സ്, നിക് സെനോഫോണ്‍ ടീം, ജസ്റ്റിസ് പാര്‍ട്ടി എന്നിവയിലെ എട്ടു സെനറ്റര്‍മാരാണ് ബില്ലിന് പിന്തുണ നല്‍കിയിരിക്കുന്നത്.

വ്യാഴാഴ്ച ചര്‍ച്ച

ബില്ലിന്‍മേലുള്ള പാര്‍ലമെന്റിലെ നടപടിക്രമങ്ങളുടെ തുടക്കമാണ് സെനറ്റില്‍ നടക്കുന്ന ചര്‍ച്ച. വ്യാഴാഴ്ച ബില്ലിലെ വ്യവസ്ഥകളെക്കുറിച്ച് ചര്‍ച്ച തുടങ്ങും.

ബില്ലില്‍ ഉയര്‍ന്നുവരുന്ന ഭേദഗതികളായിരിക്കും ഇത് പാസാക്കുന്നതിനു മുമ്പുള്ള ആദ്യ കടമ്പ.

സ്വവര്‍ഗ്ഗ വിവാഹം നടപ്പാകു്‌മ്പോള്‍ മതവിശ്വാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് എന്തെല്ലാം വ്യവസ്ഥകള്‍ വേണം എന്ന കാര്യമാണ് ഏറ്റവും  പ്രധാനമായി ചര്‍ച്ചയാകുന്നത്.

പള്ളികള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും സ്വവര്‍ഗ്ഗ വിവാഹം നടത്താന്‍ കഴിയില്ല എന്ന നിലപാടെടുക്കാന്‍ സ്വാതന്ത്ര്യമുണ്ടാകുമെന്ന് ഡീന്‍ സ്മിത്ത് തയ്യാറാക്കിയ ബില്ലില്‍ വ്യവസ്ഥയുണ്ട്. അതായത്, സ്വവര്‍ഗ്ഗ വിവാഹത്തിന് കാര്‍മ്മികത്വം വഹിക്കാന്‍ മതപുരോഹിതരെ നിര്‍ബന്ധിക്കാന്‍ കഴിയില്ല.

എന്നാല്‍ ലിബറല്‍ പാര്‍ട്ടിയിലെ യാഥാസ്ഥിതിക വിഭാഗം  ഈ വ്യവസ്ഥയില്‍ തൃപ്തരല്ല. യാഥാസ്ഥിതിക വിഭാഗത്തെ പ്രതിനിധീകരിച്ച് സെനറ്റല്‍ ജെയിംസ് പാറ്റേഴ്‌സന്‍ മറ്റൊരു ബില്‍ അവതരിപ്പിക്കാന്‍ ആലോചിച്ചിരുന്നെങ്കിലും അതു വേണ്ടെന്ന് വച്ചിട്ടുണ്ട്.

എന്നാല്‍ കൂടുതല്‍ മതവിശ്വാസികള്‍ക്ക് കൂടുതല്‍ അവകാശങ്ങള#് നല്‍കുന്നതിനുള്ള ഭേദഗതികള്‍ നിര്‍ദ്ദേശിക്കുമെന്ന് യാഥാസ്ഥിതിക വിഭാഗം വ്യക്തമാക്കുന്നു.

same sex
Source: Getty Images

മനസാക്ഷിക്കനുസരിച്ച് തീരുമാനിക്കാന്‍ കഴിയണം

സ്വവര്‍ഗ്ഗ വിവാഹത്തോട് വിശ്വാസപരമായോ ധാര്‍മ്മികമായോ എതിര്‍പ്പുള്ള ഏതൊരാള്‍ക്കും അത്തരം വിവാഹത്തിനുള്ള സേവനങ്ങള്‍ നിരസിക്കാന്‍ അവകാശം നല്‍കണം എന്നാണ് ഈ സെനറ്റര്‍മാര്‍ ഉയര്‍ത്തുന്ന പ്രധാന ആവശ്യം.

അതായത്, ഒരു സ്വവര്‍ഗ്ഗ വിവാഹത്തിനായി പൂക്കള്‍ നല്‍കില്ലെന്ന് പറയാന്‍ അതിനെ എതിര്‍ക്കുന്ന പൂക്കച്ചവടക്കാര്‍ക്കോ, കേക്ക് നല്‍കില്ല എന്നു പറയാന്‍ ബേക്കറി ഉടമകള്‍ക്കോ കഴിയണം. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സേവനം നിരസിക്കാനുള്ള അവകാശം മതപുരോഹിതര്‍ക്കു മാത്രമല്ല, ആര്‍ക്കും ലഭിക്കണം എന്നാണ് ഇവരുടെ ആവശ്യം.

വിവാഹം സ്ത്രീയും പുരുഷനും തമ്മിലാകണം എന്ന് പരസ്യമായി വാദിക്കുന്നത് വിവേചനമായി കണക്കാക്കി കേസെടുക്കില്ല എന്ന ഉറപ്പു നല്‍കണമെന്നും ഈ ഭാഗം വാദിക്കുന്നു.

ഇത്തരം ഭേദഗതികള്‍ക്ക് എത്രത്തോളം പിന്തുണ കിട്ടുന്നു എന്നതാകും നിര്‍ണ്ണായകം.

ഇരുസഭകളിലും ഭൂരിപക്ഷ പിന്തുണ

സെനറ്റില്‍ ഈയാഴ്ച ഭേദഗതികള്‍ ചര്‍ച്ച ചെയ്ത ശേഷം, നവംബര്‍ 27 ന് തുടങ്ങുന്ന അടുത്ത സിറ്റിംഗിലായിരിക്കും ചര്‍ച്ച പുരോഗമിക്കുക.

സെനറ്റില്‍ ബില്‍ പാസായ ശേഷം ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സിലും ബില്ലവതരിപ്പിച്ച് ചര്‍ച്ച ചെയ്യണം.

മനസാക്ഷിക്കനുസരിച്ചുള്ള വോട്ടായിരിക്കും പാര്‍ട്ടികള്‍ ഈ വിഷയത്തില്‍ എം പിമാര്‍ക്ക് അനുവദിക്കുക. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ വ്യക്തമായ ഭൂരിപക്ഷം സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായി സഭയില്‍ ഉണ്ടാകും എന്നാണ് എ ബി സിയുടെ വിലയിരുത്തല്‍.


2 min read

Published

Updated


Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now