ഓസ്ട്രേലിയയിൽ കൂടുതൽ സ്ഥാപനങ്ങൾ അടച്ചിടും: വീടുകളിൽ ഒത്തുകൂടുന്നതിന് നിയന്ത്രണം; വിവാഹത്തിന് പരമാവധി 5 പേർ

കൊറോണ വൈറസ് പ്രതിരോധത്തിനായി ഫെഡറൽ സർക്കാർ കൂടുതൽ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഷോപ്പിംഗ് കേന്ദ്രങ്ങളും ചെറുകിട വിൽപ്പനശാലകളും പോലുള്ള അവശ്യസേവനങ്ങൾ ഒഴികെ മറ്റെല്ലാം അടച്ചിടണമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ നിർദ്ദേശിച്ചു.

Coronavirus in Australia

Prime Minister Scott Morrison Source: AAP

രാജ്യത്തെ കൊറോണവൈറസ് ബാധിതരുടെ എണ്ണം 2000 കടന്നതിനു പിന്നാലെയാണ് ദേശീയ ക്യാബിനറ്റ് യോഗം കൂടുതൽ കടുത്ത നടപടികളെടുക്കാൻ തീരുമാനിച്ചത്.

എല്ലാ സംസ്ഥാനങ്ങളും ഇതിൽ ഒരുമിച്ച് നീങ്ങാൻ തീരുമാനിച്ചതായി യോഗ തീരുമാനങ്ങൾ വിശദീകരിച്ചുകൊണ്ട് പ്രധാനമന്ത്രി സ്കോട്ട് മോറിസൻ പറഞ്ഞു.

ബുധനാഴ്ച അർദ്ധരാത്രി മുതലാണ് ഈ നിയന്ത്രണങ്ങൾ നിലവിൽ വരുന്നത്.

അടച്ചിടേണ്ട സ്ഥാപനങ്ങളും നിർത്തിവക്കേണ്ട സേവനങ്ങളും:

  • ഷോപ്പിംഗ് സെന്ററുകളിലെ ഫുഡ് കോർട്ടുകൾ
  • റിയൽ എസ്റ്റേറ്റ് ലേലം, ഓപ്പൺ ഹൗസ് പരിശോധനകൾ (സ്വകാര്യ ഇൻസ്പെക്ഷൻ അനുവദിക്കും)
  • ബ്യൂട്ടി-മസാജ് പാർലറുകൾ, സിനിമാ ഹാളുകൾ, കാസിനോ, തിയറ്ററുകൾ, ഓഡിറ്റോറിയം
  • അമ്യൂസ്മെന്റ് പാർക്ക്, പ്ലേ സെന്ററുകൾ, ജിമ്മുകൾ, യോഗ കേന്ദ്രങ്ങൾ
  • ബൂട്ട് ക്യാംപുകൾ പരമാവധി 10 പേർക്ക് മാത്രം
  • നീന്തൽകുളങ്ങൾ, സ്റ്റേഡിയങ്ങൾ, 
  • സാമൂഹിക കായിക വിനോദങ്ങൾ - ക്രിക്കറ്റോ ഫുട്ബോളോ പോലുള്ള കളികൾക്കായി ഒത്തുകൂടാൻ പാടില്ല
  • ലൈബ്രറികൾ, കമ്മ്യൂണിറ്റി സെന്ററുകൾ
  • ആരാധനാലയങ്ങൾ
  • വിവാഹങ്ങൾക്ക് പരമാവധി അഞ്ചു പേർ മാത്രം- ദമ്പതികളും സെലിബ്രന്റും സാക്ഷികളും
  • മരണാനന്തര ചടങ്ങുകളും സംസ്കാരവും - പത്തുപേരിൽ കൂടുതൽ പാടില്ല  ഇത്തരം ചടങ്ങുകളിലും ഒന്നര മീറ്റർ അകലവും, നാലു ചതുരശ്ര മീറ്ററിൽ ഒരാൾ എന്നുമുള്ള സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണം.

പുതിയ നിർദ്ദേശങ്ങൾ

  • അത്യാവശ്യമില്ലെങ്കിൽ വീട്ടിനുള്ളിലിരിക്കുക. അത്യാവശ്യകാര്യങ്ങൾക്ക് മാത്രം പുറത്തിറങ്ങുക
  • വ്യായാമം ചെയ്യാൻ പുറത്തു പോകാം. പക്ഷേ പരമാവധി അടുത്ത കുടുംബാംഗങ്ങൾ മാത്രം ഒരുമിച്ച്.
  • ഷോപ്പിംഗിന് പോകുന്നത് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ മാത്രം
  • ജോലിക്ക് പോകുന്നത് വീട്ടിൽ നിന്ന് ചെയ്യാൻ കഴിയാത്തപ്പോൾ മാത്രം
  • വീട്ടിലേക്കുള്ള സന്ദർശകരുടെ എണ്ണവും ഏറ്റവും കുറച്ചു മാത്രമായി മിതപ്പെടുത്തണം
  • ജന്മദിന പാർട്ടികൾ പോലുള്ള ഒത്തുചേരലുകൾ ഒഴിവാക്കണം. കുടുംബത്തിലെ എല്ലാ അംഗങ്ങളും ഒത്തുചേരുന്നത് പോലും നിയന്ത്രണം. എല്ലാ സഹോദരങ്ങളും, അവരുടെ മക്കളും എല്ലാം ഒരുമിച്ച് ചേരുന്നത് പോലുള്ള പരിപാടികൾ പാടില്ല
  • വീടുകളിൽ പാർട്ടികൾ നടത്തിയാൽ അതിനെതിരെ നടപടിയെടുക്കണോ എന്ന കാര്യം സംസ്ഥാന സർക്കാരുകൾ തീരുമാനിക്കും
  • കെട്ടിടങ്ങൾക്ക് പുറത്ത് (ഔട്ട്ഡോർ) ഒത്തുകൂടുന്നതും ഒഴിവാക്കുക. പരമാവധി എത്ര എണ്ണം എന്നു നിർദ്ദേശിക്കുന്നില്ല, പക്ഷേ ഒത്തുകൂടരുത്.  

നിയന്ത്രണങ്ങളോടെ പ്രവർത്തിക്കുന്നത്

  • ഷോപ്പിംഗ് കേന്ദ്രങ്ങൾ, ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ, മറ്റു വിൽപ്പനശാലകൾ - സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണം.
  • ബാർബർ ഷോപ്പുകളും ഹെയർ പാർലറുകളും സോഷ്യൽ ഡിസ്റ്റൻസിംഗ്പാലിക്കണം.  
  • കഫെകൾക്കും റെസ്റ്റോറന്റുകൾക്കും ടേക്ക് എവേ ആയി പ്രവർത്തിക്കാം. ഫുഡ് കോർട്ടുകൾക്കും ടേക്ക് എവേ നൽകാം.

സ്കൂളുകൾ തുറന്നുപ്രവർത്തിക്കുമെന്ന നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. ആരോഗ്യമേഖലയുടെ ഉപദേശത്തിൽ മാറ്റം വന്നിട്ടില്ല.

എന്നാൽ ഇതേക്കുറിച്ച് ബുധനാഴ്ച കൂടുതൽ ചർച്ച നടത്തുന്നുണ്ട്.


Share

2 min read

Published

Updated

By Deeju Sivadas



Share this with family and friends


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Watch now