ഓസ്‌ട്രേലിയക്കുള്ളിലുള്ള വിമാന യാത്രകളിലും രാജ്യാന്തര വിമാന യാത്രകളിലും വിമാനത്തിനുള്ളിൽ യാത്രയിലുടനീളം മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കാനാണ് ദേശീയ ക്യാബിനറ്റ് തീരുമാനിച്ചു.
എന്നാൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത് ബാധകമല്ല. നേരത്തെ വിമാനത്തിൽ മാസ്ക് ധരിക്കുന്നത് നിർബന്ധമല്ലായിരുന്നു.
ഓസ്‌ട്രേലിയയിൽ എല്ലാ ആഭ്യന്തര വിമാനത്താവളങ്ങളിലും നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
മാസ്ക് ധരിക്കുന്നതിന് പുറമെ ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാർ ഉൾപ്പെടെയുള്ള എല്ലാ രാജ്യാന്തര യാത്രക്കാരും വിമാനത്തിൽ കയറും മുൻപ് കൊവിഡ് പരിശോധന നടത്തണമെന്നും പ്രധാനമന്ത്രി അറിയിച്ചു.
ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യും മുമ്പ് യാത്രക്കാർ രോഗബാധയില്ലെന്ന് ഉറപ്പ് വരുത്തണം. എന്നാൽ സീസണൽ ജോലിക്കാർക്ക് ഇളവുകൾ ലഭിക്കാം.
വിദേശത്തു നിന്നെത്തുന്നവരുടെ എണ്ണം കുറയ്ക്കും
വിദേശത്ത് നിന്നും ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താൻ അനുവദിക്കുന്നവരുടെ എണ്ണം പകുതിയാക്കി കുറക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
ഫെബ്രുവരി 15 വരെയാകും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
പുതുതായി നിശ്ചയിച്ചിരിക്കുന്നതനുസരിച്ച് ന്യൂ സൗത്ത് വെയിൽസിലേക്ക് ആഴ്ചയിൽ 1,505 പേർക്കാണ് തിരിച്ചെത്താൻ കഴിയുക.
വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് 512 പേർക്കും, ക്വീൻസ്ലാന്റിലേക്ക് 500 പേർക്കു വീതവും മാത്രമേ ആഴ്‌ചയിൽ തിരിച്ചെത്താൻ കഴിയു. വിക്ടോറിയയിൽ നിലവിലെ പരിധിയായ 490 പേർക്ക് തിരിച്ചെത്താം.
ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താനായി രജിസ്റ്റർ ചെയ്തിരിക്കുന്നതിൽ 80 ശതമാനം പേരും പുതിയ സ്‌ട്രെയിൻ വൈറസ് ഉള്ളയിടങ്ങളിൽ നിന്നാണെന്ന് മോറിസൺ പറഞ്ഞു.
കൂടാതെ വിമാന ജീവനക്കാർ പരിശോധന നടത്തുന്നതിനെക്കുറിച്ചും മോറിസൺ സൂചിപ്പിച്ചു.
വിമാന ജീവനക്കാർ ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം ഏഴു ദിവസം കൂടുമ്പോൾ പരിശോധന നടത്തണമെന്നും അടുത്ത വിമാനത്തിൽ കയറും മുൻപ് വരെയോ 14 ദിവസമോ ക്വാറന്റൈൻ ചെയ്യണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ 'ദേശീയ ഹോട്ട്സ്പോട്ട്'
പുതിയ സ്‌ട്രെയിൻ വൈറസ് സ്ഥിരീകരിച്ച ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ ദേശീയ ഹോട്ട്സ്പോട്ടായി പ്രധാനമന്ത്രി മോറിസൺ പ്രഖ്യാപിച്ചു.
ഹോട്ട്സ്പോട്ടിലുള്ളവർ അവിടെ തന്നെ തുടരണമെന്നും മറ്റൊരു സ്ഥലത്തേക്കോ സംസ്ഥാനത്തേക്കോ യാത്ര ചെയ്യരുതെന്നും മോറിസൺ നിർദ്ദേശം നൽകി.
നോർത്തേൺ ബീച്ചസ് ലോക്ക്ഡൗൺ അവസാനിക്കുന്നു
ന്യൂ സൗത്ത് വെയിൽസിൽ നാല് പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ഇതിൽ ഒരെണ്ണം ക്രോയ്ഡോൺ ക്ലസ്റ്ററുമായി ബന്ധമുള്ളതാണ്.
രണ്ട് കേസുകൾ ബെറല ക്ലസ്റ്ററുമായും ഒരെണ്ണം ആവലോൺ ക്ലസ്റ്ററുമായും ബന്ധമുള്ളതാണ്.
എന്നാൽ നോർത്തേൺ ബീച്ചസിൽ വീണ്ടും കൊറോണബാധ റിപ്പോർട്ട് ചെയ്‌തെങ്കിലും ഈ മേഖലയിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ ഞായറാഴ്ച വെളുപ്പിനെ 12 മണിക്ക് അവസാനിക്കുമെന്ന് NSW ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചു.
വടക്കൻ നരാബീനിലുള്ള 70,000 പേർ ഡിസംബർ 19 മുതൽ ലോക്ക് ഡൗണിലാണ്.
ബ്രിസ്‌ബൈനിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച നടപടിയെ പിന്തുണയ്ക്കുന്നതായി ആക്‌ടിംഗ് പ്രീമിയർ ജോൺ ബറിലാറോ അറിയിച്ചു.
ജനുവരി രണ്ട് മുതൽ ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ സന്ദർശിച്ച ന്യൂ സൗത്ത് വെയിൽസിലുള്ളവർ ജനുവരി
11 വരെ നിർബന്ധമായും ഐസൊലേറ്റ് ചെയ്യണമെന്ന് ബറിലാറോ പറഞ്ഞു.
വിദേശത്തു നിന്നുള്ള പുതിയ സ്‌ട്രെയിൻ വൈറസ് പടരുന്നത് തടയാൻ വേണ്ട നടപടികൾ കൈക്കൊള്ളുന്നുണ്ടെന്ന് സംസ്ഥാന ചീഫ് ഹെൽത് ഓഫീസർ കെറി ചാൻറ് പറഞ്ഞു.
സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു ആഴ്ചയിൽ ഹോട്ടൽ ക്വാറന്റൈനിൽ കഴിയുന്ന ബ്രിട്ടനിൽ നിന്നുള്ള യാത്രക്കാരിൽ പതിനൊന്ന് ശതമാനം പേർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
നോർത്തേൺ ബീച്ചസിലെ പുതിയ രോഗബാധ മൂലം പ്രദേശത്തെ കൂടുതൽ സൂപ്പർമാർക്കറ്റുകൾക്കും ഡിസ്‌കൗണ്ട് കെമിസ്റ്റിനും കൊവിഡ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുതിയ പട്ടിക ഇവിടെ അറിയാം.
ഇതിനിടെ രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി ഗ്രെയ്റ്റർ ബ്രിസ്‌ബൈൻ മേഖലയെ സൗത്ത് ഓസ്ട്രേലിയ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. ഇവിടെ നിന്നും സംസ്ഥാനത്തേക്ക് എത്തുന്നവർ രണ്ടാഴ്ച ക്വാറന്റൈൻ ചെയ്യണമെന്ന് പ്രീമിയർ സ്റ്റീവൻ മാർഷൽ നിർദ്ദേശിച്ചു.
ഗ്രെയ്റ്റർ ബ്രിസ്‌ബൈനിൽ നിന്ന് സംസ്ഥാനത്തേക്ക് എത്തുന്നവർക്ക് ആദ്യ ദിവസവും, അഞ്ചാം ദിവസവും, പന്ത്രണ്ടാം ദിവസം പരിശോധന നടത്തുമെന്നും ചീഫ് പബ്ലിക് ഹെൽത് ഓഫീസർ നിക്കോള സ്പറിയർ അറിയിച്ചു.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.