കൊറോണവൈറസ് സാഹചര്യം വിലയിരുത്തുന്നതിനുള്ള ദേശീയ ക്യാബിനറ്റ് യോഗത്തിനു ശേഷമാണ് എല്ലാ സംസ്ഥാനങ്ങളിലും പരിശോധന കൂടുതൽ വിപുലീകരിച്ച കാര്യം പ്രധാനമന്ത്രി സ്ഥിരീകരിച്ചത്.
വിദേശത്തു നിന്ന് വന്നവർ, രോഗബാധിതരുമായി നേരിട്ട് ഇടപെട്ടവർ തുടങ്ങി നിശ്ചിത വിഭാഗങ്ങളിലുള്ളവർക്ക് മാത്രമായിരുന്നു ആദ്യ ഘട്ടങ്ങളിൽ വൈറസ് പരിശോധന നടത്തിയത്. എന്നാൽ രോഗലക്ഷണങ്ങളുള്ള ആർക്കും പരിശോധന നടത്താൻ കഴിയുന്ന രീതിയിലേക്ക് എല്ലാ സംസ്ഥാനങ്ങളും മാറിയതായി പ്രധാനമന്ത്രി സ്കോട്ട് മോറിസൻ അറിയിച്ചു.
എല്ലാവർക്കും പരിശോധന നടത്താൻ സൗകര്യം ഒരുക്കുമെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ഗ്ലാഡിസ് ബെറെജെക്ലിയൻ വെള്ളിയാഴ്ച രാവിലെ പ്രഖ്യാപിച്ചിരുന്നു. മറ്റു സംസ്ഥാനങ്ങൾ നേരത്തേ തന്നെ ഈ പ്രഖ്യാപനം നടത്തിയിട്ടുണ്ട്.
ഓസ്ട്രേലിയയിൽ വൈറസ് ബാധ അതിന്റെ മൂന്നാം ഘട്ടത്തിലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചൈനയിൽ നിന്ന് വൈറസ് പുറത്തേക്കെത്തിയ “എക്സ്പോർട്ട് ഘട്ടം”, വിദേശത്തു നിന്നുള്ളവരെ തിരിച്ചെത്തിച്ചപ്പോൾ അതിലൂടെ വൈറസ് പടർന്ന “റീപാട്രിയേഷൻ ഘട്ടം” എന്നിവ കഴിഞ്ഞു.
ഇപ്പോൾ ഓസ്ട്രേലിയൻ സമൂഹത്തിൽ തന്നെ വൈറസ് പടരുന്ന “കമ്മ്യൂണിറ്റി ഘട്ടം” ആണ്. എന്നാൽ മറ്റു ഭൂരിഭാഗം രാജ്യങ്ങൾക്കും കഴിയാത്ത രീതിയിൽ അത് നിയന്ത്രിച്ചു നിർത്താൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്തെ നിയന്ത്രണങ്ങളിൽ ഇളവ് നൽകിത്തുടങ്ങുന്ന കാര്യം അടുത്ത ആഴ്ചകളിൽ പരിശോധിച്ചു തുടങ്ങുമെന്ന് ചീഫ് മെഡിക്കസൽ ഓഫീസർ ബ്രെൻഡൻ മർഫിയുംപറഞ്ഞു.
സ്കൂളുകളിലെ സാമൂഹിക നിയന്ത്രണം
സാമൂഹിക നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ ശ്രമിക്കുമ്പോൾ പലയിടത്തും വൈറസ്ബാധ കൂടുന്ന സാഹചര്യം ഉണ്ടാകാമെന്നും, അത് പ്രതീക്ഷിച്ചിരിക്കണമെന്നും സർക്കാർ മുന്നറിയിപ്പ് നൽകി.
അത്തരം സാഹചര്യങ്ങൾ എത്രയും വേഗം കണ്ടെത്തി നിയന്ത്രണവിധേയമാക്കാനാണ് ശ്രമിക്കുന്നത്.
സാമൂഹികമായ അകലം പാലിക്കൽ നിയന്ത്രണങ്ങൾ സ്കൂളുകളിലെ ക്ലാസ് മുറികളിൽ പാലിക്കേണ്ടതില്ലെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
കുട്ടികൾ തമ്മിൽ ഒന്നര മീറ്റർ അകലം വേണമെന്നോ, നാലു ചതുരശ്ര മീറ്ററിൽ ഒരാൾ എന്ന നിയന്ത്രണം ക്ലാസ് മുറികളിൽ പാലിക്കണമെന്നോ സർക്കാർ നിർദ്ദേശിക്കുന്നില്ല.
സ്കൂൾ തിുറക്കുന്ന കാര്യത്തിൽ വിവിധ സംസ്ഥാനങ്ങൾ വ്യത്യസ്ത നിലപാടുകൾ എടുക്കുന്നതിനിടെയാണ് ഫെഡറൽ സർക്കാരിന്റെ ഈ നിർദ്ദേശം.
പൊതുജനങ്ങൾ മാസ്ക് ധരിക്കണം എന്ന നിർദ്ദേശം ഇപ്പോഴും ഓസ്ട്രേലിയയിൽ ഇല്ലെന്നും ചീഫ് മെഡിക്കൽ ഓഫീസർ പറഞ്ഞു.

Professor Brendan Murphy. Source: AAP
മാസ്ക് ധരിച്ചതുകൊണ്ട് വൈറസ് ബാധിക്കാതെ ഇരിക്കില്ല. രോഗമുള്ളവർ മാസ്ക് ധരിച്ചാൽ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാൻ കഴിയും.
ഗുണനിലവാരമില്ലാത്ത മാസ്കുളാണ് പലപ്പോഴും ലഭ്യമാകുന്നത്. ഇത് ധരിച്ചാൽ തെറ്റായ ഒരു സുരക്ഷാ ബോധം തോന്നുമെന്നും, ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും ബ്രെന്റൻ മർഫി പറഞ്ഞു.
People in Australia must stay at least 1.5 metres away from others and gatherings are limited to two people unless you are with your family or household.
If you believe you may have contracted the virus, call your doctor (don’t visit) or contact the national Coronavirus Health Information Hotline on 1800 020 080. If you are struggling to breathe or experiencing a medical emergency, call 000.
SBS is committed to informing Australia’s diverse communities about the latest COVID-19 developments. News and information is available in 63 languages at sbs.com.au/coronavirus