Highlights
- സിഡ്‌നിയിൽ 15 പേർക്ക് കൂടി രോഗബാധ
- എല്ലാ കേസുകളും ആവലോൺ ക്ലസ്റ്ററുമായി ബന്ധമുള്ളത്
- നിലവിൽ ആവലോൺ ക്ളസ്റ്ററുമായി ബന്ധപ്പെട്ട് 83 കേസുകൾ
രോഗബാധ കൂടുതലായി കണ്ടുവരുന്ന നോർത്തേൺ ബീച്ചസ് മേഖല ബുധനാഴ്ച വരെ ലോക്ക്ഡൗൺ ചെയ്തിരിക്കുകയാണ്.
ഇതിനിടെ സംസ്ഥാനത്ത് 15 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. നോർതേൺ ബീച്ചസ് മേഖലയിലെ ആവലോൺ ക്ലസ്റ്ററുമായി ബന്ധമുള്ളതാണ് 15 പുതിയ കേസുകൾ.
ഞായറാഴ്ച 30 പേർക്ക് വൈറസ്ബാധ കണ്ടെത്തിയിരുന്നു. പുതിയ കേസുകളുടെ എണ്ണം കുറഞ്ഞിട്ടുണ്ടെങ്കിലും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ നിർദ്ദേശം നൽകി.
സിഡ്‌നിക്കാരുടെ ക്രിസ്ത്മസ് എങ്ങനെയായിരിക്കുമെന്ന് കാര്യം ബുധനാഴ്ചയോടെ വ്യക്തമാക്കുമെന്ന് പ്രീമിയർ അറിയിച്ചു. ബുധനാഴ്ചയോടെ കേസുകൾ കൂടിയാൽ വീട് സന്ദർശിക്കുന്നതിന് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് പ്രീമിയർ വ്യക്തമാക്കി.
നിലവിൽ ആവലോൺ ക്ളസ്റ്ററുമായി ബന്ധപ്പെട്ട് 83 കേസുകളാണുള്ളത്. 38,000 പേരാണ് പരിശോധനക്കയി മുൻപോട്ട് വന്നതെന്ന് പ്രീമിയർ ഗ്ലാഡിസ് ബെറജക്ലിയൻ അറിയിച്ചു.
നോർതേൺ ബീച്ചസിലെ വൈറസ് ബാധ എങ്ങനെയാണ് തുടങ്ങിയതെന്ന് ഇനിയും വ്യക്തമായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
യു കെ യിൽ റിപ്പോർട്ട് ചെയ്ത, ജനിതകഘടനയിൽ മാറ്റം വന്ന പുതിയ വൈറസ് സ്‌ട്രെയിൻ യു കെ യിൽ നിന്ന് തിരിച്ചെത്തിയ രണ്ട് പേരിൽ കണ്ടെത്തിയതായി ഡോ കെറി ചാന്റ് സൂചിപ്പിച്ചു. എന്നാൽ നോർത്തേൺ ബീച്ചസ് ക്ലസ്റ്ററിൽ കണ്ടെത്തിയ രോഗബാധയുമായി ഇതിന് ബന്ധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ ബിസിനസുകൾ കൊവിഡ് സുരക്ഷക്കായുള്ള നടപടികൾ കൈക്കൊള്ളണമെന്നും രോഗവ്യാപനം നിയന്ത്രിക്കാൻ QR കോഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കളെ ചെക്ക് ഇൻ ചെയ്യണമെന്നും പ്രീമിയർ ആവശ്യപ്പെട്ടു.
വടക്കൻ സിഡ്‌നിയിലെ ട്യൂറമുറയിലുള്ള സലൂണുമായി ബന്ധപ്പെട്ട അഞ്ച് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡിസംബർ 15 നും 18 നുമിടയിൽ ഇവിടം സന്ദർശിച്ചവർ സ്വയം ഐസൊലേറ്റ് ചെയ്യണമെന്ന് ചീഫ് ഹെൽത്ത് ഓഫീസർ കെറി ചാന്റ് അറിയിച്ചു.
ഇവിടെ എത്തിയ ഭൂരിഭാഗം പേരെയും ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ പലരും തെറ്റായ വിവരങ്ങൾ നല്കിയിട്ടുള്ളതിനാൽ ഇവരെ ബന്ധപ്പെടാൻ സാധിച്ചിട്ടില്ല.
ബിസിനസുകൾ സന്ദർശിക്കുന്നവർ ശരിയായ പേര് വിവരങ്ങൾ നൽകണമെന്നും ഇത് തമാശയായി കണക്കാക്കരുതെന്നും ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് പറഞ്ഞു.
വൈറസ് ബാധ വർധിച്ചതോടെ ഞായറാഴ്ച അർദ്ധരാത്രി മുതൽ പുതിയ സാമൂഹ്യ നിയന്ത്രണങ്ങൾ നിലവിൽ വന്നിട്ടുണ്ട്.
സിഡ്‌നിയിൽ രോഗബാധ കൂടിയതോടെ മറ്റ് സംസ്ഥാനങ്ങൾ അതിർത്തി നിയന്ത്രണവും പ്രഖ്യാപിച്ചിരിക്കുകയാണ്.
ഗ്രേറ്റർ സിഡ്നി മേഖലയിൽ നിന്നുള്ള ആർക്കും തിങ്കളാഴ്ച മുതൽ വിക്ടോറിയയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് പ്രഖ്യാപിച്ചു.
എന്നാൽ, ഗ്രേറ്റർ സിഡ്നി, സെൻട്രൽ കോസ്റ്റ് മേഖലകളിൽ നിന്ന് തിരിച്ചെത്തുന്ന വിക്ടോറിയക്കാർക്ക് 24 മണിക്കൂർ ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ച അർദ്ധരാത്രിക്ക് മുമ്പ് തിരിച്ചെത്തുന്ന വിക്ടോറിയക്കാർ സ്വന്തം വീട്ടിൽ ക്വാറന്റൈൻ ചെയ്താൽ മതിയാകും.
ഗ്രേറ്റർ സിഡ്നിയുമായി അതിർത്തി അടയ്ക്കുകയാണെന്ന് ക്വീൻസ്ലാന്റും പ്രഖ്യാപിച്ചു.
ഡിസംബർ 21 തിങ്കളാഴ്ച പുലർച്ചെ ഒരു മണിമുതലാണ് ഗ്രേറ്റർ സിഡ്നിയെ ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചത്.
മറ്റ് സംസ്ഥാനങ്ങളും ടെറിറ്ററികളും ഏർപ്പെടുത്തിയിരിക്കുന്ന അതിർത്തി നിയന്ത്രണങ്ങൾ ഇവിടെ അറിയാം.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.