പാകിസ്ഥാൻ ബംഗ്ലാദേശിനോട് ചെയ്ത പ്രതികാരം മാത്രമല്ല ഇത്, സ്വന്തം നാട്ടുകാരോട് പാക് ക്യപ്റ്റൻ ഷഹീദ് അഫ്രീദി ചെയ്ത പ്രതികാരം കൂടിയായി.
ഇന്ത്യ നൽകുന്ന സ്നേഹം തുറന്നുപറഞ്ഞതിൻറെ പേരിൽ നാട്ടുകാരുടെ മുന്നിൽ വില്ലനായി മാറിയ അഫ്രീദി, 19 പന്തിലെ 49 റൺസുമായി വീണ്ടും പാകിസ്ഥാൻറെ സൂപ്പർ ഹീറോയായി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ 20 ഓവറിൽ 201 റൺസാണ് നേടിയത്. അഹ്മദ് ഷെഹ്സാദും മുഹമ്മദ് ഹഫീസും ചേർന്ന് നേടിയ 95 റൺസിൻറെ രണ്ടാം വിക്കറ്റ് പാര്ട്ണർഷിപ്പും പാകിസ്ഥാന് തുണയായി.
കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് പക്ഷേ കാര്യമായൊന്നും ചെയ്യാനുണ്ടായില്ല. 40 പന്തിൽ 50 റൺസ് നേടിയ സക്കീബ് അൽ ഹസൻ മാത്രമാണ് പിടിച്ചുനിന്നത്. ബംഗ്ലാദേശി കടുവകളുടെ പോരാട്ടം 17 ഓവറിൽ 163 റൺസിന് ഒതുങ്ങി.

