കേരളത്തിൽ കഴിഞ്ഞ വർഷമുണ്ടായ പ്രളയത്തിന് സമാനമായി, നൂറ്റാണ്ടിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രളയമാണ് ക്വീൻസ്ലാന്റിലെ ടൗൺസ്‌വില്ലിലും ഉണ്ടായത്.
ഒരാഴ്ചയിലേറെയായി തുടരുന്ന പ്രളയത്തിൽ ആയിരത്തിലേറെ വീടുകൾക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. ഇതിൽ 250ലേറെ വീടുകൾ പൂർണമായും ഉപയോഗശൂന്യമായി.
ഇരുന്നൂറിലേറെ പേർ ഇപ്പോഴും സർക്കാർ തയ്യാറാക്കിയ സുരക്ഷിത കേന്ദ്രങ്ങളിലാണ്. ആയിരക്കണക്കിന് പേരാണ് വീടുവിട്ട് സുഹൃത്തുക്കളുടെ വീടുകളിലേക്കും മറ്റും പോയത്.
ടൗൺസ്‌വിൽ നഗരത്തിലുള്ള റോസ് നദിയിലെ അണക്കെട്ട് തുറന്നുവിട്ടതോടെയാണ് നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങൾ പൂർണമായും വെള്ളത്തിനടിയിലായത്. അണക്കെട്ടിന്റെ ശേഷിയേക്കാൾ 240 ശതമാനം അധികം വെള്ളം സംഭരണിയിലേക്ക് എത്തിയതോടെ സ്പിൽവേകൾ പൂർണമായും തുറന്നുവിടുകയായിരുന്നു.
ജലനിരപ്പ് 42.97 മീറ്ററായപ്പോഴാണ് കഴിഞ്ഞ ഞായറാഴ്ച സ്പിൽവേകൾ പൂർണമായും തുറന്നത്. സെക്കന്റിൽ 1900 ക്യുബിക് മീറ്റർ ജലം ഇതോടെ റോസ് നദിയിലേക്ക് ഒഴുകുകയും, നഗരത്തെ പൂർണമായും വെള്ളത്തിലാക്കുകയുമായിരുന്നു.
'ഡാം നേരത്തേ തുറന്നുവിട്ടിരുന്നെങ്കില്‍ പ്രളയത്തിന്റെ തീവ്രത കുറയ്ക്കാമായിരുന്നു'
ഡാം മാനേജ്മെന്റ് നയത്തിന്റെ പാളിച്ചയാണ് വെള്ളപ്പൊക്കം ഇത്രയും രൂക്ഷമാകാൻ കാരണമെന്നാണ് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ചില ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജലനിരപ്പ് ഇത്രയും ഉയരുന്നതു വരെ കാത്തിരിക്കാതെ നേരത്തേ തന്നെ തുറന്നുവിട്ടിരുന്നെങ്കിൽ, പ്രളയത്തിന്റെ രൂക്ഷത കുറയ്ക്കാൻ കഴിയുമായിരുന്നുവെന്ന് ദ ഗാർഡിയൻ ദിനപത്രം ചൂണ്ടിക്കാട്ടി.
അണക്കെട്ടുകൾ ഉപയോഗിച്ച് വെള്ളപ്പൊക്കം നിയന്ത്രിക്കാം എന്നു കരുതുന്നത് പൂർണമായും പ്രായോഗികമല്ലെന്ന് ഈ അനുഭവം തെളിയിക്കുന്നതായി ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ജേമീ പിറ്റോക്ക് ഗാർഡിയനോട് ചൂണ്ടിക്കാട്ടി.
ടൗൺസ്‌വിൽ നിവാസികളും ഇതേ അഭിപ്രായം പങ്കുവയ്ക്കുന്നതായാണ് ഗാർഡിയൻ ദിനപത്രം ചൂണ്ടിക്കാട്ടുന്നത്. നേരത്തേ തന്നെ അണക്കെട്ട് തുറന്ന് ചെറിയ തോതിൽ വെള്ളമൊഴുക്കിയിരുന്നെങ്കിൽ പ്രളയം ഇത്രയും രൂക്ഷമാകില്ലെന്ന് നിവാസികൾ പറയുന്നു.
കൂടുതല്‍ ഓസ്‌ട്രേലിയന്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും SBS Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുക
ചാനൽ സെവനിലെ പ്രഭാത പരിപാടിയായ ദ സൺറൈസിൽ ക്വീൻസ്ലാന്റ് പ്രീമിയർ അനസ്താഷ്യ പലാഷേയോടും അവതാരക ഇതേ ചോദ്യം ഉന്നയിച്ചു.

ടൗൺസ്‌വിൽ സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിലാണ് റോസ് റിവർ അണക്കെട്ടെന്നും അവരോടാണ് ഈ ചോദ്യം ഉന്നയിക്കേണ്ടത് എന്നുമായിരുന്നു പ്രീമിയറുടെ മറുപടി.
എന്നാൽ കൗൺസിലിനെ കുറ്റപ്പെടുത്തുകയല്ല, ഒരുമിച്ച് പ്രവർത്തിക്കുകയാണെന്നും പ്രീമിയർ പറഞ്ഞു.

