ഓസ്‌ട്രേലിയയിലെ വിവിധ ജയിലുകളിലായി ഇരുപതോളം ഭീകരവാദികൾ തടവുശിക്ഷ അനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഓസ്‌ട്രേലിയയിൽ വിവിധ ഇടങ്ങളിൽ ഭീകരാക്രമണം നടത്താൻ ശ്രമിച്ച മത നേതാവ് അബ്ദു നാസ ബെൻബ്രിക്ക ഉൾപ്പെടെയുള്ള പലരുടെയും ശിക്ഷാകാലാവധി വരും വർഷങ്ങളിൽ പൂര്‍ത്തിയാകും. ഈ സാഹചര്യത്തിലാണ് ഫെഡറൽ സർക്കാർ പുതിയ നിയമഭേദഗതിക്ക് ശ്രമിക്കുന്നത്.
കുറ്റകൃത്യങ്ങൾ ആവർത്തിക്കാനുള്ള സാധ്യതകൾ വളരെ കൂടുതലാണെന്ന് തെളിയിക്കാൻ സാധിച്ചാൽ മാത്രമേ തീവ്രവാദികളെ അനിശ്ചിതകാലത്തേയ്ക്ക് ജയിലിലടക്കാൻ നിലവിൽ നിയമമുള്ളൂ. അല്ലാത്ത പക്ഷം ശിക്ഷാ കാലാവധി കഴിഞ്ഞാൽ പ്രത്യേക നിയന്ത്രണങ്ങൾ ഒന്നുമില്ലാതെയാണ് ഇവരെ സ്വതന്ത്രരാക്കുന്നത്.
ഭീകരവാദികളുടെ ഇന്റർനെറ്റ് ഉപയോഗം, പൊതുസമൂഹത്തിലെ പെരുമാറ്റം എന്നീ കാര്യങ്ങളിൽ ജയിൽ മോചിതരായതിന് ശേഷവും കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തുന്ന (എക്സറ്റൻഡഡ് സൂപ്പർവിഷൻ ഓർഡർ സ്കീം) രീതിയിലായിരിക്കും പുതിയ നിയമമെന്ന് ആക്ടിങ് അറ്റോർണി ഗ്രെഗ് ഹണ്ട് അറിയിച്ചു.
എക്സറ്റൻഡഡ് സൂപ്പർവിഷൻ ഓർഡർ സ്കീം കൊണ്ടു വരുന്നതിനുള്ള നിയമം ഈ വർഷം അവസാനത്തോടെ ഫെഡറൽ പാർലമെന്റിൽ അവതരിപ്പിക്കും.
2019 ൽ ആദ്യ ഭീകരവാദി ജയിൽ മോചിതനാവുന്നതിന് മുൻപ് തന്നെ നിയമം പ്രാബല്യത്തിൽ കൊണ്ടുവരാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് ദി ഡെയിലി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
രാജ്യത്തിൻറെയും വ്യക്തികളുടെയും സുരക്ഷയെ മുൻനിർത്തിയാണ് പുതിയ നിയമമെന്ന് അറ്റോർണി ഗ്രെഗ് ഹണ്ട് വ്യക്തമാക്കി.

