ന്യൂസ്ലാൻഡിനെതിരെയുള്ള അവസാന ടെസ്റ്റ് മത്സരത്തിനിടെയാണ് ബംഗ്ലാദേശ് ക്യാപ്റ്റൻ മുഷ്ഫിഖർ റഹിമിന്റെ തലയിൽ പന്ത് കൊണ്ടത്. ഒടിഞ്ഞ വിരലുമായാണ് മുഷ്ഫിഖർ ബാറ്റിങിനിറങ്ങിയത്.
ഇന്നിങ്സിലെ 43 -ആമത്തെ ഓവറിൽ 13 റൺസ് നേടിയ മുഷ്ഫിഖ്‌റിൻറെ ഹെൽമെറ്റിന് പുറകിലായാണ് ടിം സൗത്തീ എന്ന ഫാസ്റ്റ് ബൗളറുടെ പന്ത് പതിഞ്ഞത്.
പന്ത് തലയിൽ കൊണ്ട മുഷ്ഫിഖർ ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ഇരു ടീമുകളുടെയും ആരോഗ്യ വിദഗ്ധർ എത്തി വേണ്ട പരിചരണങ്ങൾ നൽകിയ ശേഷം പാരാമെഡിക്സിന്റെ സഹായത്തോടെ വെല്ലിങ്ടൺ ആശുപത്രിയിലെത്തിച്ചു.
എന്നാൽ മുഷ്ഫിഖറിൻറെ നിലയിൽ ഭയപ്പെടേണ്ടതില്ലെന്നും മുൻകരുതലെന്നവണ്ണമാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും ബംഗ്ലാദേശിന്റെ തമിം ഇക്ബാൽ മാധ്യമങ്ങളോട് പറഞ്ഞു. മാത്രമല്ല, മുഷ്ഫിഖർ തങ്ങളോട് സംസാരിച്ചുവെന്നും തമിം അറിയിച്ചു.
അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതായി ന്യൂസിലാൻഡ് ഹെറാൾഡിന്റെ സ്പോർട്സ് റിപ്പോർട്ടർ ഡേവിഡ് ലെഗ്ഗത് ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഈ ഇന്നിങ്സിൽ കളിയുടെ ഇടയിൽ പരിക്കേൽക്കുന്ന ബംഗ്ലാദേശിന്റെ രണ്ടാമത്തെ ബാറ്റ്സ്മാനാണ് മുസ്ഹഫിഖർ. കാലിന് പരിക്കേറ്റതിനെത്തുടർന്ന് ഇമ്രുൽ കായെസിനെ കഴിഞ്ഞ വ്യാഴാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

