ഓസ്ട്രേലിയയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രണ്ടു മാസമായി തുടരുന്ന കാട്ടുതീ, 2019 കടന്നുപോയപ്പോൾ കൂടുതൽ ദുരന്തം വിതയ്ക്കുകയാണ്.
ഡിസംബർ 30 മുതലുള്ള മൂന്നു ദിവസങ്ങളിൽ കുറഞ്ഞത് ഏഴു പേർ ന്യൂ സൗത്ത് വെയിൽസിൽ മാത്രം മരിച്ചു. മരണസംഖ്യ ഇനിയും കൂടും എന്നാണ് മുന്നറിയിപ്പ്.
പുതുവർഷ ദിനത്തിൽ മാത്രം സംസ്ഥാനത്ത് മൂന്നു മരണങ്ങൾ സ്ഥിരീകരിച്ചു.
ബുധനാഴ്ച പുലർച്ചെ പ്രിൻസസ് ഹൈവേയിൽ യാറ്റെ യാറ്റ പ്രദേശത്ത് കത്തിക്കരിഞ്ഞ കാറിനുള്ളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ഇതേ പ്രദേശത്ത് ചൊവ്വാഴ്ച ഒരു 70കാരൻ വീട്ടിനുള്ളിൽ മരിച്ചിരുന്നു.
സസക്സ് ഇൻലറ്റിൽ 11.30ഓടെ കാറിനുള്ളിൽ നിന്ന് തന്നെ മറ്റൊരു മൃതദേഹവും പുതുവർഷ ദിനത്തിൽ കണ്ടെത്തുകയായിരുന്നു. കോബാർഗോയ്ക്ക് സമീപം ഒരു വീട്ടിനു പുറത്തു നിന്നും മറ്റൊരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്ച ഒരു വൊളന്ററി അഗ്നിശമന സേനാംഗവും, മറ്റൊരു അച്ഛനും മകനും കാട്ടുതീയിൽ കൊല്ലപ്പെട്ടിരുന്നു.
ഈ സംഭവങ്ങളെക്കുറിച്ചെല്ലാം അന്വേഷണം തുടരുകയാണെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് അറിയിച്ചു.
കോബാർഗോയ്ക്ക് സമീപം ഒരാളെ കാണാതായിട്ടുമുണ്ട്.

110ലേറെ പ്രദേശങ്ങളിലാണ് ഇപ്പോഴും കാട്ടുതീ തുടരുന്നത്. 176 കെട്ടിടങ്ങൾ കത്തിനശിച്ചിട്ടുണ്ട്.
വിക്ടോറിയയിൽ ബക്കൻ മേഖലയിലാണ് വീട്ടിനുള്ളിൽ ഒരാൾ മരിച്ചത്. ഒരു 67കാരനാണ് ഇവിടെ മരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് നാലു പേരെ കാണാതായിട്ടുമുണ്ട്.

വിനോദസഞ്ചാര കേന്ദ്രമായ മല്ലാകൂട്ട കാട്ടുതീയെ തുടര്ന്ന് പൂർണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടേക്ക് ഹെലികോപ്റ്ററിൽ അഗ്നിശമന സേനാംഗങ്ങളെ എത്തിക്കാനാണ് ശ്രമം.

