സിഡ്നിയിൽ ഇന്ത്യൻ വംശജർ ഏറ്റവും കൂടുതലുള്ള പാരമറ്റ, പെൻഡ്ൽ ഹിൽ മേഖലകളിൽ സംസ്ഥാന സർക്കാർ കൊവിഡ് മുന്നറിയിപ്പ് നൽകിയിരുന്നു. പശ്ചിമ സിഡ്നിയിലെ പാരമറ്റ, പെൻഡ്ൽ ഹിൽ മേഖലകളിലാണ് പുതിയ മുന്നറിയിപ്പ്.
മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വംശജർ എത്തുന്ന പാരമറ്റയിലെ ശരവണ ഭവൻ റെസ്റ്റോറന്റും, സിഡ്നി മുരുകൻ ക്ഷേത്രവും, പെൻഡ്ൽ ഹില്ലിലെ സിഡ്നി മരീന ഡൈൻ ഇൻ ആന്റ് ടേക്ക് എവേ ഭക്ഷണ ശാലയും ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മുന്നറിയിപ്പ് നൽകിയത്.
ഇതേത്തുടർന്നുള്ള ആശങ്ക നിലനിൽക്കെ ന്യൂ സൗത്ത് വെയിൽസിൽ ബുധനാഴ്ച നാല് പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ആവലോൺ ക്ലസ്റ്ററുമായി ബന്ധമുള്ള പ്രായം 20 കളിലുള്ള ഒരു പുരുഷനാണ് രോഗം ബാധിച്ച ഒരാൾ.
പടിഞ്ഞാറൻ സിഡ്‌നിയിലുള്ള 30കാരനാണ് രോഗബാധ സ്ഥിരീകരിച്ച മറ്റൊരാൾ. ഇയാളുടെ രോഗബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ. ബെറല ക്ലസ്റ്ററുമായി ബന്ധമുള്ളതാണ് ഇതെന്നാണ് അധികൃതർ സംശയിക്കുന്നത്.
ബെറലയിൽ നിന്ന് ന്യൂ സൗത്ത് വെയിൽസിന്റെ ഉൾപ്രദേശത്തേക്ക് സഞ്ചരിച്ച 18 വയസുകാരനാണ് രോഗം ബാധിച്ച മറ്റൊരാൾ.
ഇതിനിടെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വ്യാഴാഴ്ച ആരംഭിക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് മത്സരം കാണാനെത്തുന്നവർ നിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി ബ്രാഡ് ഹസാഡ് അറിയിച്ചു.
മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരം കാണാൻ എത്തിയ ഒരാൾക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട് എങ്ങനെ സുരക്ഷിതമാക്കാമെന്ന കാര്യത്തിൽ കൂടുതൽ നടപടികൾ കൈക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു.
മാത്രമല്ല പൊതുഗതാഗത സംവിധാനത്തിൽ യാത്ര ചെയ്ത് മത്സരം കാണാൻ പോകുന്നവർക്ക് സിഡ്നി ട്രൈൻസ് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇവർ ഓപാൽ കാർഡ് നിർബന്ധമായും രജിസ്റ്റർ ചെയ്യണമെന്ന് സിഡ്നി ട്രൈൻസ് സി ഇ ഒ ഹൊവാഡ് കോളിൻസ് അറിയിച്ചു.
മത്സരം കാണാൻ എത്തുന്നതിൽ സർക്കാർ ചൊവ്വാഴ്ച നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
രോഗബാധ റിപ്പോർട്ട് ചെയ്തിട്ടുള്ള ഒബൺ, ബെറല, റീജന്റ്സ് പാർക്ക്, റൂക് വുഡ് എന്നിവിടങ്ങളിലുള്ളവർക്കാണ് ക്രിക്കറ്റ് ടെസ്റ്റ് കാണാനായി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുന്നതിൽ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്.
ഇതിന് പുറമെ രണ്ട് സബർബുകളിൽ നിന്നെത്തുന്നവർക്ക് കൂടി ബുധനാഴ്ച വിലക്ക് ഏർപ്പെടുത്തി.
വെന്റ്റ്വർത്ത്വിൽ, ബെൽമോർ എന്നിവിടങ്ങളിൽ ഉള്ളവർക്കാണ് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്.
വെന്റ്റ്വർത്ത്വില്ലിൽ ഉള്ള ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്നാണിത്.
ബെറല ക്ലസ്റ്ററുമായി ബന്ധമുള്ള ഒരാൾ ബെൽമോറിൽ താമസിക്കുന്നുണ്ട്. അതിനാലാണ് ബെൽമോറിനെയും ഈ പട്ടികയിൽ ഉൾപ്പെടുത്തിയതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഈ പ്രദേശങ്ങളിൽ നിന്ന് ഇവിടേക്ക് എത്തുന്നവരിൽ നിന്ന് 1,000 ഡോളർ പിഴ ഈടാക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
ഇവിടെ താമസിക്കുന്നവർക്കും, ജോലി ചെയ്തവർക്കും, സന്ദർശിച്ചവർക്കും വിലക്ക് ബാധകമാണ് .
സിഡ്‌നിയിലെ കൊറോണ സാഹചര്യം കണക്കിലെടുത്ത് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന ടെസ്റ്റ് കാണാൻ എത്തുന്നവരുടെ എണ്ണം ഗ്രൗണ്ടിന്റെ ആകെ ശേഷിയുടെ 25 ശതമാനമാക്കി കുറച്ചിരുന്നു.
മത്സരം നടക്കുന്ന ഓരോ ദിവസവും നേരത്തെ നിശ്ചയിച്ചതിലും പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളുവെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചിട്ടുണ്ട്. ടിക്കറ്റ് എടുത്തവർക്ക് പണം തിരികെ നൽകുകയും വീണ്ടും ടിക്കറ്റുകൾ വില്പനക്ക് വയ്ക്കുകയും ചെയ്തിരുന്നു.
സംസ്ഥാനത്ത് 32,667 പരിശോധനകളാണ് ചൊവ്വാഴ്ച നടത്തിയത്.
People in Australia must stay at least 1.5 metres away from others. Check your jurisdiction's restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.