അയോവയിലെ പെകിൻ മിഡിൽ സ്കൂളിലാണ് സംഭവം. 11 കാരനായ ജാക്സൻ ജോൺസൻ ഒരു ദിവസം തല മൊട്ടയടിച്ച് ക്ലാസിലെത്തി. പിന്നെ സ്ഥിരമായി അതേ രൂപത്തിൽ എത്തിയപ്പോൾ കൂടെ പഠിക്കുന്നവർ ജാക്സണെ കളിയാക്കി തുടങ്ങി.
പക്ഷേ അധ്യാപകർ അന്വേഷിച്ചപ്പോഴാണ് കാര്യം മനസിലായത്. ക്യാൻസർ ബാധിച്ച മുത്തശ്ശൻറെ മുടി കീമോതെറാപ്പി മൂലം കൊഴിഞ്ഞു തുടങ്ങിയപ്പോൾ, മുത്തശ്ശന് പന്തുണ നൽകാനാണ് കൊച്ചു ജാക്സണും മൊട്ടയടിച്ചത് എന്ന്.
ക്യാൻസർ കണ്ടെത്തിയ ശേഷം ജാക്സൻറെ മുത്തശ്ശൻ ആദ്യമായി ചിരിച്ചതും ഈ ദിവസമായിരുന്നു - ജാക്സണും മൊട്ടയടിച്ച ദിവസം.
ജാക്സൻറെ ഈ വലിയ മനസറിഞ്ഞ പ്രിൻസിപ്പാൾ തന്നെ ഐക്യദാർഡ്യം പ്രകടിപ്പിക്കാനെത്തി. ക്ലാസിലെത്തി കുട്ടികളുടെ മുന്നിൽ വച്ച് അദ്ദേഹം സ്വന്തം തല മൊട്ടയടിച്ചു.
പ്രിൻസിപ്പാളിൻറെ തല മൊട്ടയടിച്ചുകൊടുത്തതും മറ്റാരുമായിരുന്നില്ല, ജാക്സൺ തന്നെ.
"നിങ്ങൾ വിശ്വസിക്കുന്ന കാര്യങ്ങൾക്കു വേണ്ടി ഉറച്ചുനിൽക്കാൻ മടിക്കരുത്" എന്നായിരുന്നു തല പൂർണമായും ഷേവ് ചെയ്ത ശേഷം പ്രിൻസിപ്പാൾ ടിം ഹാഡ്ലി വിദ്യാർത്ഥികൾക്ക് നൽകിയ ഉപദേശം.

