സൈബർ ബുള്ളിയിംഗ് കുറയ്ക്കുക വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളെ മുൻനിർത്തി പബ്ലിക് സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി ജെയിംസ് മെര്‍ലിനോ അറിയിച്ചു.
അടുത്ത വർഷം മുതൽ വിക്ടോറിയയിലെ പബ്ലിക് സ്കൂളുകളിൽ നിരോധനം നിലവിൽ വരും. ഇടവേളകളിലും ഉച്ചഭക്ഷണ സമയത്തും മൊബൈല്‍ ഫോണുകൾ ഉപയോഗിക്കാൻ അനുവദിക്കില്ല.
സ്‌കൂള്‍ പ്രവര്‍ത്തി സമയത്ത് വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ലോക്കറില്‍ സൂക്ഷിക്കണമെന്ന് ജെയിംസ് മെര്‍ലിനോ അറിയിച്ചു.
പഠനത്തിൽ നിന്ന് വിദ്യാര്‍ത്ഥികളുടെ ശ്രദ്ധ മാറുന്നത് ഒഴിവാക്കാന്‍ വലിയ സഹായമായിരിക്കും ഈ നിരോധനമന്നെും അദ്ദേഹം പറഞ്ഞു.

മൊബൈല്‍ നിരോധനത്തിലൂടെ സ്കൂളുകൾക്കുള്ളിലെ സൈബര്‍ ബുള്ളിയിംഗ് കുറയ്ക്കാൻ സാധിക്കുമെന്നും, നിലവിൽ വിദ്യാര്‍ത്ഥികളില്‍ പകുതിയോളം പേരും സൈബര്‍ ബുള്ളിയിംഗ് നേരിടുന്നുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി ചൂണ്ടിക്കാട്ടി.
എന്നാൽ ആരോഗ്യപരമായ കാരണങ്ങളാൽ ഫോൺ കയ്യിൽ കരുതാൻ വിദ്യാർത്ഥികൾക്ക് സാധിക്കും. പഠനാവശ്യങ്ങള്‍ക്കായി അധ്യാപകര്‍ ആവശ്യപ്പെട്ടാലും ഫോണ്‍ ഉപയോഗിക്കാം.
ഈ നിരോധനത്തെ എല്ലാവരും അനുകൂലിക്കാന്‍ പ്രയാസമായിരിക്കുമെങ്കിലും 'ശരിയായ നടപടി'യാണ് ഇതെന്ന് ജെയിംസ് മെര്‍ലിനോ ചൂണ്ടിക്കാട്ടി. ഇടവേളകളിൽ വിദ്യാർത്ഥികൾ തമ്മിലുള്ള ആശയവിനിമയം വർദ്ധിപ്പിയ്ക്കാൻ ഈ തീരുമാനം സഹായിക്കുമെന്നും ജെയിംസ് കൂട്ടിച്ചേർത്തു.
സ്വകാര്യ സ്‌കൂളുകൾക്ക് ബാധകമല്ല
സ്വകാര്യ സ്കൂളുകൾക്ക് ഈ നിരോധനം ബാധകമല്ല. കാത്തലിക് സ്കൂളുകൾക്കും മറ്റു സർക്കാരിതര സ്കൂളുകൾക്കും സ്വയം തീരുമാനം എടുക്കാൻ സാധിക്കും. നിലവിൽ വിവിധ സ്വകാര്യ സ്‌കൂളുകൾ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിട്ടുണ്ട്.
എന്നാൽ എല്ലാ പബ്ലിക് പ്രൈമറി സെക്കൻഡറി സ്കൂളുകൾക്കും നിരോധനം ബാധകമാണ്. നിരോധനം നടപ്പാക്കുമെന്ന് ഉറപ്പാക്കാനായി പ്രത്യേക നിർദ്ദേശം നൽകുമെന്നും അധികൃതർ വ്യക്തമാക്കി.
മെൽബണിലെ പബ്ലിക് സ്കൂളായ മാക് കിന്നോൻ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിച്ചിരുന്നു. ഇതേതുടർന്ന് വിദ്യാർത്ഥികളുടെ പഠന നിലവാരവും ഇടവേളകളിലെ വിദ്യാർത്ഥികൾക്കിടയിലുള്ള പരസ്പര സഹകരണവും വർദ്ധിച്ചതായി സ്കൂൾ അധികൃതർ വ്യക്തമാക്കി.

