നിലവിൽ ഓസ്‌ട്രേലിയയിൽ 18 വയസ്സിന് മേൽ പ്രായമായവർക്ക് വോട്ട് രേഖപ്പെടുത്താൻ അവകാശമുണ്ട്. ഇത് 21 വയസ്സാക്കി ഉയർത്തണമെന്നാണ് പോളിൻ ഹാൻസൻറെ ആവശ്യം.
വോട്ടിംഗ് പ്രായം 16 ആക്കി കുറയ്ക്കണമെന്ന ഗ്രീൻസ് പാർട്ടിയുടെ ആവശ്യത്തിനുള്ള മറുപടിയായാണ് പോളിൻ ഹാൻസൻ ഇത്തരം ഒരു വാദം ഉയർത്തിയിരിക്കുന്നത്.
സെവൻ ന്യൂസിൻറെ സൺറൈസ് പരിപാടിയിൽ ഇതേച്ചൊല്ലി പോളിൻ ഹാൻസനും ഗ്രീൻസ് പാർട്ടി സെനറ്റർ സേറാ ഹാൻസൻ യംഗുമായി തർക്കമുണ്ടാവുകയും ചെയ്തു.
ഗ്രീൻസ് പാർട്ടിയുടെ വോട്ട് വർധിപ്പിക്കാൻ സഹായിക്കുമെന്ന ധാരണയിലാണ് അവരുടെ ഈ ആവശ്യമെന്നും, സെനറ്റർ യംഗ് തികഞ്ഞ ഓസ്‌ട്രേലിയൻ അല്ല എന്നും പോളിൻ ഹാൻസൺ ആരോപിച്ചു.
പുകവലി അനുവദിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 ആക്കണമെന്ന് ശുപാർശയുമായി മൈനിങ് വ്യവസായി ആൻഡ്രൂ ഫോറസ്റ് രംഗത്തെത്തിയിരുന്നു. ചാനൽ ചർച്ചയിൽ ഇരു സെനറ്റർമാരും ഈ ശുപാർശയെ പിന്തുണച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വോട്ട് രേഖപ്പെടുത്താനുള്ള പ്രായവും 21 ആക്കണമെന്ന ആവശ്യം പോളിൻ ഹാൻസൺ ഉയർത്തിയത്.
കൂടുതൽ ഓസ്‌ട്രേലിയൻ വാർത്തകൾക്ക് എസ് ബി എസ് മലയാളം ഫേസ്ബുക് പേജ് ലൈക് ചെയ്യുക

