സ്ത്രീ തടവുകാരെ നഗ്നരാക്കി പരിശോധിക്കുന്നത് തെറ്റായ നടപടിയായതിനാൽ ഇത് നിർത്തലാക്കണമെന്ന് 2015 ൽ വിക്ടോറിയ ഓംബുഡ്‌സ്മാൻ ഡെബോറ ഗ്ലാസ് നിർദ്ദേശിച്ചിരുന്നു.
ഈ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നതായി ഡെബോറ ആരോപിച്ചു. 2015 ൽ 125 നിർദ്ദേശങ്ങളാണ് ഡെബോറ നൽകിയിരുന്നത്. എന്നാൽ സ്ത്രീ തടവുകാരെ നഗ്നരാക്കി പരിശോധിക്കുന്നത് നിർത്തലാക്കണമെന്ന നിർദ്ദേശം പാലിക്കപ്പെടുന്നില്ലന്ന് ഡെബോറ ചൂണ്ടിക്കാട്ടി.
തടവുകാരെ നഗ്നരാക്കി പരിശോധിക്കുന്നത് ശരിയായ നടപടിയല്ലന്നു അംഗീകരിക്കുന്നതായി ജസ്റ്റിസ് ഡിപ്പാർട്മെന്റ് പ്രതികരിച്ചു. ഇതിനുപകരമായി മറ്റ് മാർഗ്ഗങ്ങൾ പരിഗണിക്കുമെന്ന് ഡിപ്പാർട്മെന്റ് പറഞ്ഞു.
ഇത് കൂടാതെ തടവുകാരുടെ എണ്ണം വർധിക്കുന്നത് വഴി സർക്കാരിനുണ്ടാകുന്ന സാമ്പത്തിക ബാധ്യതയിലും ഡെബോറ ഗ്ലാസ് ആശങ്ക പ്രകടിപ്പിച്ചു.
നിലവിൽ ഒരു തടവുകാരന് 127,000 ഡോളറാണ് ഒരു വർഷം സംസ്ഥാന സർക്കാർ ചെലവിടുന്നത്. പൊതുജനങ്ങളുടെ പണമാണ് ഇത്തരത്തിൽ ചെലവാക്കപ്പെടുന്നത് എന്നും ഡെബോറ ചൂണ്ടിക്കാട്ടി.

