വിക്ടോറിയയിൽ 24 മണിക്കൂറിൽ 484 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കൊറോണവൈറസ് വ്യാപനം തുടങ്ങിയത് മുതൽ സംസ്ഥാനത്ത് ഒറ്റ ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന സംഖ്യയാണിത്.
സംസ്ഥാനത്ത് കഴിഞ്ഞ വെള്ളിയാഴ്ച 429 പേർക്ക് സ്ഥിരീകരിച്ചിരുന്നു.
നിലവിൽ ആറാഴ്ചത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗൺ നീട്ടുന്ന കാര്യത്തെക്കുറിച്ച് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് സൂചന നൽകി.
ജൂലൈ ഏഴ് മുതൽ 21 വരെ 3,810 പേർക്കാണ് രോഗം കണ്ടെത്തിയത്. ഇതിൽ 53 ശതമാനം പേരും കൊറോണ പരിശോധനയുടെ ഫലം പുറത്തു വരുന്നതിന് മുൻപ് തന്നെ പുറത്തിറങ്ങി നടക്കുന്നവരാണ്.
ഇതിൽ തന്നെ പത്തിൽ ഒമ്പത് പേർ രോഗലക്ഷണങ്ങൾ ഉണ്ടായിട്ടും പരിശോധന നടത്തും മുൻപ് സ്വയം ഐസൊലേറ്റ് ചെയ്യാത്തവരാണ്. ഇതാണ് രോഗബാധ കൂടുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നെന്നും പ്രീമിയർ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ സ്റ്റേ ഹോം നിർദ്ദേശത്തിന് പ്രീമിയർ ഊന്നൽ നൽകി.
രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ പരിശോധനക്ക് വിധേയരാവുകയാണ് ആദ്യം വേണ്ടത്. മറ്റൊന്നും സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ കോറോണവൈറസ് സ്ഥിരീകരിച്ചവർ 1800 675 398 എന്ന ഹോട്ട്ലൈൻ നമ്പറിൽ ബന്ധപ്പെട്ട് വേണ്ട സഹായം ലഭ്യമാക്കണമെന്നും പ്രീമിയർ വ്യക്തമാക്കി.
മാത്രമല്ല രോഗബാധ മൂലം ജോലിക്ക് പോകാൻ കഴിയാത്ത കാഷ്വൽ ജീവനക്കാർക്കും ഫ്രീലാൻസ് ജോലി ചെയ്യുന്നവർക്കും, സിക്ക് ലീവ് ലഭിക്കാത്ത സാഹചര്യത്തിൽ സർക്കാർ നൽകുന്ന ഒറ്റ തവണത്തെ ധനസഹായമായ 1,500 ഡോളർ ലഭ്യമാക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് രോഗം ബാധിച്ച് രണ്ട് പേർ കൂടി മരണമടഞ്ഞതായും പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് സ്ഥിരീകരിച്ചു. പ്രായം 90 കളിലുള്ള രണ്ട് പുരുഷന്മാരാണ് മരിച്ചത്.
സംസ്ഥാനം വലിയൊരു വെല്ലുവിളിയാണ് നേരിടുന്നതെന്നും വരും ദിവസങ്ങളിൽ 500 മുതൽ 600 കേസുകൾ വരെ ഒരു ദിവസം റിപ്പോർട്ട് ചെയ്തേക്കാമെന്നും ചീഫ് മെഡിക്കൽ ഓഫീസർ ബ്രെറ്റ് സട്ടൻ പറഞ്ഞു.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits. If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at