Highlights
- വ്യാഴാഴ്ച അർധരാത്രി മുതൽ സൗത്ത് ഓസ്‌ട്രേലിയയുമായുള്ള അതിർത്തി അടയ്ക്കുമെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു
- ശനിയാഴ്ച അർധരാത്രി മുതൽ പെർമിറ്റ് അടിസ്ഥാനത്തിലാകും നിയന്ത്രണം
- അതിർത്തിയിൽ പൊലീസ് പരിശോധന കർശനമാക്കും
മുൻകരുതലെന്ന നിലയിലാണ് വിക്ടോറിയ സൗത്ത് ഓസ്‌ട്രേലിയയുമായുള്ള അതിർത്തി അടച്ചത്.
വ്യാഴാഴ്ച അർധരാത്രി മുതൽ കര്ശനനിയന്ത്രണമാണ് അതിർത്തിയിൽ ഏർപ്പെടുത്തുന്നത്. 48 മണിക്കൂറിലേക്കായിരിക്കും ഇതെന്ന് പ്രീമിയർ ഡാനിയേൽ ആൻഡ്രൂസ് അറിയിച്ചു.
ശനിയാഴ്ച അർധരാത്രി മുതൽ പെർമിറ്റ് സംവിധാനം നിലവിൽ വരും.
നിലവിലെ നിയന്ത്രണമനുസരിച്ച് ചരക്ക് വണ്ടികളിലെ ഡ്രൈവർമാർ, അടിയന്തര ആരോഗ്യ കാരണങ്ങൾക്ക് എത്തുന്നവർ എന്നിവർക്ക് മാത്രമാകും വിക്ടോറിയയിലേക്ക് കടക്കാൻ അനുവാദമുള്ളത്.
എന്നാൽ സൗത്ത് ഓസ്‌ട്രേലിയയിൽ നിന്നെത്തുന്ന ട്രക്ക് ഡ്രൈവർമാർ പരിശോധനക്ക് വിധേയരാവേണ്ടി വരുമെന്ന് പ്രീമിയർ വ്യക്തമാക്കി.
പെർമിറ്റ് അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല.
ആവശ്യസേവനങ്ങളിൽ ജോലി ചെയ്യുന്നവർ, കാർഷികാവശ്യത്തിനായി ജോലി ചെയ്യുന്നവർ, കൊറോണ പരിശോധനയുൾപ്പെടെയുള്ള ആരോഗ്യ പരിപാലനത്തിനായി എത്തുന്നവർ, അവശ്യ സാധനങ്ങൾ വാങ്ങാൻ എത്തുന്നവർ തുടങ്ങിയവർക്ക് മാത്രമാകും സംസ്ഥാനത്തേക്ക് കടക്കാൻ അനുവാദമുള്ളത്.
വിക്ടോറിയ-സൗത്ത് ഓസ്ട്രേലിയ അതിർത്തിയിൽ പൊലീസ് പരിശോധന കര്ശനമാക്കുമെന്നും പ്രീമിയർ അറിയിച്ചു.
അതേസമയം സൗത്ത് ഓസ്‌ട്രേലിയയിൽ ലോക്ക് ഡൗൺ അവസാനിക്കുന്നതോടെ ഈ നിയന്ത്രണം എടുത്തുമാറ്റിയേക്കുമെന്നും പ്രീമിയർ പറഞ്ഞു.
സൗത്ത് ഓസ്‌ട്രേലിയയിൽ ഞായറാഴ്ച വീണ്ടും കൊറോണ വ്യാപനം കണ്ടെത്തിയിരുന്നു. ഇതേതുടർന്ന് ഇന്ത്യൻ സ്റ്റോർ ഉൾപ്പെടെയുള്ള നിരവധി സ്ഥലങ്ങൾ സന്ദർശിച്ചവർ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രോഗബാധിക്കുന്നവരുടെ എണ്ണം വര്ധിച്ചതോടെ സംസ്ഥാനത്ത് ആറ് ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 23 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് വ്യാഴാഴ്ച പുതുതായി കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
രോഗവ്യാപനം വർധിച്ചതോടെ എല്ലാ സംസ്ഥാനങ്ങളും സൗത്ത് ഓസ്‌ട്രേലിയയുമായുള്ള അതിർത്തി അടച്ചിരിക്കുന്നു. എന്നാൽ അതിർത്തി അടയ്ക്കില്ലെന്നാണ് ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചിരിക്കുന്നത്.
എസ് ബി എസ് മലയാളം ഇന്നത്തെ വാർത്ത – ഓസ്ട്രേലിയൻ മലയാളി അറിയേണ്ട എല്ലാ വാർത്തകളും (തിങ്കൾ-വെള്ളി 8pm)