അമേരിക്കയിൽ പൊലീസുകാരന്റെ കാൽമുട്ടിനടിയിൽപ്പെട്ട് കറുത്ത വർഗ്ഗക്കാരൻ മരിച്ച സംഭവത്തിലെ പ്രതിഷേധം രൂക്ഷമായി തുടരുന്നതിനിടെയാണ് സിഡ്നിയിൽ ഇത്തരമൊരു വീഡിയോ പുറത്തുവന്നത്.
സിഡ്നി നഗരത്തിലെ സറൈ ഹിൽസിൽ 17 വയസുള്ള ആദിമവർഗ്ഗ യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇത്.
നിലത്തു വീണുകിടക്കുന്ന യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുന്നതാണ് ദൃശ്യങ്ങൾ.
അറസ്റ്റിന് മുമ്പ് പൊലീസുമായി ഒരു സംഘം ടീനേജുകാർ വാക്കുതർക്കത്തിലേർപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്.
തുടർന്ന് ഒരു പോലീസോഫീസർ യുവാവിന്റെ സമീപത്തേക്ക് എത്തുകയും, കൈ പിടിച്ച് പിറകിലേക്ക് ചേർക്കുകയും ചെയ്തു.
ഇടങ്കാലിട്ട് യുവാവിനെ തറയിലേക്ക് തള്ളിയിട്ട പൊലീസുകാരൻ, ബലമായി അറസ്റ്റ് ചെയ്തു.

അറസ്റ്റ് ചെയ്യുന്ന സമയത്ത് നിലത്തു കിടക്കുന്ന യുവാവ് ഉറക്കെ കരയുന്നതും വീഡിയോയിൽ കേൾക്കാം.
പൊലീസിനെ ഭീഷണിപ്പെടുത്തയതിനെ തുടർന്നാണ് 17കാരനെ അറസ്റ്റ് ചെയ്തതെന്ന് ന്യൂ സൗത്ത് വെയിൽസ് പൊലീസ് എസ് ബി എസ് ന്യൂസിനോട് പ്രതികരിച്ചു. അറസ്റ്റ് ചെയ്ത് ഇയാളെ സറൈ ഹിൽസ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസിന്റെ പ്രൊഫഷണൽ സ്റ്റാൻഡേർഡ് കമ്മിറ്റി അറസ്റ്റിനിടെയുണ്ടായ സംഭവങ്ങളെ കുറിച്ച് അന്വേഷണം തുടങ്ങിയതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
അറസ്റ്റ് ചെയ്ത കോൺസ്റ്റബിളിന് ഈ അന്വേഷണ കാലാവധിയിൽ നിയന്ത്രിതമായ ഡ്യൂട്ടി മാത്രമേ നൽകുള്ളൂ എന്നും പൊലീസ് വ്യക്തമാക്കി.
സെന്റ് വിൻസന്റ് ആശുപത്രിയിലേക്ക് കൊണ്ടുപോയ യുവാവിനെ പിന്നീട് കുടുംബാംഗങ്ങൾക്കൊപ്പം വിട്ടു.

സുഹൃത്തുക്കൾക്കൊപ്പം വെറുതെ നിന്ന യുവാവിനെ പൊലീസ് അകാരണമായി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഈ വീഡിയോ ചിത്രീകരിച്ചയാൾ ആരോപിച്ചു. അറസ്റ്റിലായ യുവാവിന്റെ ഒരു ബന്ധുവാണ് വീഡിയോ ചിത്രീകരിച്ചത്.
വീട്ടിൽ നിന്ന് 100 മീറ്റർ അകലെ വച്ചായിരുന്നു അറസ്റ്റ്.

