ക്വാറന്റൈൻ ഹോട്ടലിലെ സെക്യൂരിറ്റി ഗാർഡിന് കൊറോണവൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഞായറാഴ്ച വൈകിട്ടാണ് പെർത്തിൽ അഞ്ചു ദിവസത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.
ഇതോടെ മറ്റു പല സംസ്ഥാനങ്ങളും വെസ്റ്റേൺ ഓസ്ട്രേലിയയിൽ നിന്നുള്ള യാത്രക്കാർക്ക് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ കൊവിഡ് പരിശോധനാ നിരക്ക് വർദ്ധിക്കുകയും ചെയ്തു.
3,171 പേരാണ് ഇന്നലെ പരിശോധനയ്ക്കായി മുന്നോട്ടുവന്നത്. സാധാരണരീതിയിൽ ശരാശരി 500 പേർ ദിവസവും പരിശോധന നടത്തിയതാണ് ഇത്രയുമായി ഉയർന്നത്.
ഇത്രയും പരിശോധന നടത്തിയെങ്കിലും പുതിയ പ്രാദേശികമായ രോഗബാധയൊന്നും കണ്ടെത്തിയിട്ടില്ല.
എന്നാൽ സെക്യൂരിറ്റി ഗാർഡിന് കണ്ടെത്തിയത് അതിവേഗം പടരാവുന്ന യു കെ സ്ട്രെയ്ൻ കൊറോണവൈറസ് ആണെന്നും, അതിനാൽ അടുത്ത അഞ്ചു ദിവസങ്ങൾ നിർണ്ണായകമാണെന്നും പ്രീമിയർ മാർക്ക് മക്ക്ഗവൻ പറഞ്ഞു.

സെക്യൂരിറ്റി ഗാർഡുമായി അടുത്ത സമ്പർക്കം പുലർത്തിയവരെ പരിശോധന നടത്തുന്നുണ്ടെന്നും പ്രീമിയർ അറിയിച്ചു.
ആകെ 66 പേരെയാണ് അടുത്ത സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയത്.
ഇതിൽ 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായിട്ടുണ്ട്. ഏറ്റവുമടുത്ത സമ്പർക്കമുണ്ടായിരുന്ന 11 പേർ ഉൾപ്പെടെയാണ് ഇത്.
മറ്റുള്ളവരുടെയും പരിശോധന നടത്തിയെങ്കിലും ഫലത്തിനായി കാത്തിരിക്കുകയാണ്.
എന്നാൽ സമ്പർക്കപ്പട്ടിക ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും പ്രീമിയർ പറഞ്ഞു.
രോഗബാധിതനായിരുന്ന സമയത്ത് സെക്യൂരിറ്റി ഗാർഡ് നിരവധി സ്ഥലങ്ങൾ സന്ദർശിച്ചതായി വ്യക്തമായിട്ടുണ്ട്. പല ദിവസങ്ങളിലായി കുറഞ്ഞത് ഒരു ഡസൻ പ്രദേശങ്ങളെങ്കിലും സന്ദർശിച്ചിട്ടുണ്ട്.
20 വയസിനു മേൽ പ്രായമുള്ള ഈ സെക്യൂരിറ്റി ഗാർഡ് ഒരു റൈഡ്ഷെയർ ഡ്രൈവറായും ജോലി ചെയ്യുന്നുണ്ട്. എന്നാൽ രോഗം ബാധിച്ച ശേഷം ആ ജോലി ചെയ്തിട്ടില്ല എന്നാണ് അധികൃതർ കരുതുന്നത്.
Please check the relevant guidelines for your state or territory: NSW, Victoria, Queensland, Western Australia, South Australia, Northern Territory, ACT, Tasmania.

