വിവിധ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ രാജ്യത്തെ പ്രമുഖ ബാങ്കുകൾ കഴിഞ്ഞ കുറച്ച് മാസങ്ങളായി നിയമനടപടികൾ നേരിടുകയാണ്.
കള്ളപ്പണം തടയുന്നതിനുള്ള നിയമ ലംഘനത്തിന്റെ പേരിൽ രാജ്യത്തെ പ്രമുഖ ബാങ്കുകളിൽ ഒന്നായ കോമൺവെൽത് ബാങ്കിന് മേൽ കഴിഞ്ഞ വർഷം 700 മില്യൺ ഡോളർ പിഴ ചുമത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് വെസ്റ്റ്പാക് ബാങ്ക് സമാനമായ നിയമ ലംഘനങ്ങൾ നടത്തിയെന്ന് ആരോപിച്ച് AUSTRAC രംഗത്തെത്തിയത്.
രാജ്യത്തെ സാമ്പത്തിക കുറ്റകൃത്യങ്ങൾ നിരീക്ഷിക്കുന്ന ഏജൻസിയാണ് AUSTRAC.
ഓസ്‌ട്രേലിയയുടെ സാമ്പത്തിക സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി നടപ്പിലാക്കിയിരിക്കുന്ന Anti-Money Laundering and Counter-Terrorism Financing (AML-CTF) Act ആണ് വെസ്റ്റ്പാക് നിരവധി തവണ ലംഘിച്ചതായി AUSTRAC ആരോപിക്കുന്നത്.
കള്ളപ്പണ ഇടപാടും, ഭീകരപ്രവര്‍ത്തന ഫണ്ടിംഗും തടയുന്നതിനുള്ള നിയമങ്ങൾ ബാങ്ക് 23 മില്യൺ തവണ ലംഘിച്ചുവെന്നാണ് AUSTRAC ന്റെ ആരോപണം.
ക്രിമിനലുകൾക്ക് ചൂഷണം ചെയ്യാൻ കഴിയും വിധം രാജ്യത്തിൻറെ സാമ്പത്തിക സംവിധാനം ശിഥിലപ്പെടാൻ ഇത് വഴിയൊരുക്കി.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടിയ AUSTRAC ഇതിനെതിരെ നിയമനടപടികൾക്കായി ഫെഡറൽ കോടതിയെ സമീപിച്ചു.
അഞ്ച് വർഷത്തോളമായി വെസ്റ്റ്പാക് നടത്തിയ 19.5 മില്യൺ രാജ്യാന്തര പണമിടപാടുകൾ സംബന്ധിച്ച വ്യക്തമായ റിപ്പോർട്ട് തങ്ങൾക്ക് നൽകിയിട്ടില്ലെന്ന് AUSTRAC ചീഫ് എക്സിക്യൂട്ടീവ് നിക്കോൾ റോസ് അറിയിച്ചു.
കൂടാതെ, കുട്ടികൾക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ടവരുടെ രാജ്യാന്തര പണമിടപാടുകൾ പോലും വെസ്റ്റ്പാക് നിരീക്ഷിച്ചില്ല എന്നാണ് AUSTRAC ആരോപിക്കുന്നത്. ഫിലിപ്പീൻസ് ഉൾപ്പെടെയുള്ള തെക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കാണ് ഇത്തരക്കാർ പണം അയച്ചത്.
AUSTRAC നിയമനടപടികൾ ആരംഭിച്ചുവെന്ന് വെസ്റ്റ്പാക് സ്ഥിരീകരിച്ചു.
കുറ്റം തെളിഞ്ഞാൽ ബാങ്കിന് മേൽ വൻ തുക പിഴ ഈടാക്കുമെന്നാണ് റിപ്പോർട്ടുകൾ.

