ഓഗസ്റ്റ് രണ്ട് ഞായറാഴ്ച വൈകിട്ട് ആറു മണി മുതലാണ് വിക്ടോറിയയിൽ സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റർ പ്രഖ്യാപിച്ചത്. ഒരു മാസത്തേക്കാകും ഇത് നിലവിലുണ്ടാകുക എന്ന് പ്രീമിയർ ഡാനിയൽ ആൻഡ്ര്യൂസ് അറിയിച്ചു.
നിലവിലുള്ള അടിയന്തരാവസ്ഥ അഥവാ state of emergency ക്ക് പുറമേയാണിത്.
അടിയന്തരാവസ്ഥയെക്കാൾ കൂടുതൽ അധികാരങ്ങളാണ് ദുരന്ത സാഹചര്യം പ്രഖ്യാപിച്ചതിലൂടെ സംസ്ഥാന സർക്കാരിന് ലഭിക്കുന്നത്.
അടിയന്തരാവസ്ഥയും ദുരന്ത സാഹചര്യവും തമ്മിലുള്ള വ്യത്യാസം
2020 മാർച്ച് 16 മുതൽ വിക്ടോറിയ ആരോഗ്യ അടിയന്തരാവസ്ഥയിലാണ്.
2008ലെ പൊതുജനാരോഗ്യ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഈ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൊതുജനാരോഗ്യത്തിന് കടുത്ത ഭീഷണികളുള്ള സാഹചര്യത്തിലാണ് ഈ നിയമ പ്രകാരം ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാൻ കഴിയുക.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതോടെ സംസ്ഥാനത ചീഫ് ഹെൽത്ത് ഓഫീസർക്ക് വിപുലമായ അധികാരങ്ങളാകും ലഭിക്കുക. ജനങ്ങളെ ക്വാറന്റൈനിലാക്കാനും, ആൾക്കൂട്ടങ്ങൾ നിരോധിക്കാനും, യാത്രാ വിലക്കുകൾ ഏർപ്പെടുത്താനുമെല്ലാം ഉൾപ്പെടെയാണ് ഈ അധികാരം.
ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നത് ലക്ഷ്യമിട്ട് മറ്റ് നിർദ്ദേശങ്ങൾ നൽകാനുള്ള അധികാരവും ഇതിലൂടെ ചീഫ് ഹെൽത്ത് ഓഫീസർക്ക് ലഭിക്കുന്നു.
എന്നാൽ ദുരന്ത സാഹചര്യം എന്ന് പ്രഖ്യാപിക്കുന്നത് പൊതുജനാരോഗ്യ വിഷയങ്ങൾക്ക് അപ്പുറമുള്ള ഭീഷണികളുണ്ടാകുമ്പോഴാണ്.
പ്രകൃതി ദുരന്തങ്ങൾ, സ്ഫോടനങ്ങൾ, ഭീകരാക്രമണം തുടങ്ങിയ സാഹചര്യങ്ങളിലാണ് പ്രധാനമായും സ്റ്റേറ്റ് ഓഫ് ഡിസാസ്റ്റർ പ്രഖ്യാപിക്കുക.
“പ്ലേഗോ മഹാമാരിയോ” പൊട്ടിപ്പുറപ്പെടുമ്പോഴും ദുരന്ത സാഹചര്യം പ്രഖ്യാപിക്കാം എന്നാണ് വ്യവസ്ഥ.
2020 ന്റെ തുടക്കത്തിൽ കാട്ടുതീ പടർന്നു പിടിച്ചപ്പോൾ വിക്ടോറിയയിൽ state of disaster പ്രഖ്യാപിച്ചിരുന്നു. എന്നാൽ അത് തീപിടിത്ത ഭീഷണിയുള്ള പ്രദേശങ്ങളിൽ മാത്രമായിരുന്നു.
എന്നാൽ ഇപ്പോൾ സംസ്ഥാന വ്യാപകമായാണ് ദുരന്ത സാഹചര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
ഒരു മാസത്തേക്കാണ് ഈ പ്രഖ്യാപനമെങ്കിലും, അതു കഴിഞ്ഞാൽ സർക്കാരിന് വേണമെങ്കിൽ ദീർഘിപ്പിക്കാൻ കഴിയും.
1948ലെ എമർജൻസി മാനേജ്മെന്റ് നിയമം അനുസരിച്ചാണ് പ്രീമിയർ ഈ പ്രഖ്യാപനം നടത്തുന്നത്. പൊലിസ് മന്ത്രിയുമായും എമർജൻസി മാനേജ്മെന്റ് കമ്മീഷണറുമായും ചർച്ച ചെയ്ത ശേഷം പ്രീമിയറിന് ഈ പ്രഖ്യാപനം നടത്താൻ കഴിയും.
“വിക്ടോറിയക്കാരുടെ ജീവനും സ്വത്തിനും വ്യാപകവും ഗുരുതരവുമായ അപകടഭീഷണിയുണ്ട്” എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാകണം ഈ പ്രഖ്യാപനം.
എന്തൊക്കയാണ് കൂടുതൽ അധികാരങ്ങൾ?
എല്ലാ സർക്കാർ ഏജൻസികളുടെയും പ്രവർത്തനം നിയന്ത്രിക്കാനും എകോപിപ്പിക്കാനും സംസ്ഥാന പൊലീസ് മന്ത്രിക്ക് അധികാരം നൽകുന്നതാണ് ഈ പ്രഖ്യാപനം.
ദുരന്തസാഹചര്യം നേരിടാനായി സർക്കാർ സംവിധാനം ഏതു രീതിയിൽ ഉപയോഗിക്കണം എന്നു തീരുമാനിക്കാനും പൊലീസ് മന്ത്രിക്ക് അധികാരം ലഭിക്കും.
സർക്കാർ ഏജൻസികൾ ഏതെങ്കിലും പ്രത്യേക രീതിയിൽ പ്രവർത്തിക്കണമെന്നോ, അല്ലെങ്കിൽ ഏതെങ്കിലും പ്രവർത്തനം ഒഴിവാക്കണമെന്നോ മന്ത്രിക്ക് ഉത്തരവിടാം. സംസ്ഥാനത്ത് നിലനിൽക്കുന്ന ഏത് നിയമത്തെയും മറികടക്കുന്നതാകും ഈ ഉത്തരവ്.

സംസ്ഥാനത്തെ നിയമങ്ങൾ മറികടക്കാൻ പൊലീസ് മന്ത്രിക്ക് അധികാരം നൽകുന്നതാകും ദുരന്ത സാഹചര്യ പ്രഖ്യാപനം.
പാർലമെന്റ് പാസാക്കുന്ന നിയമത്തെ മറികടക്കാൻ സർക്കാരിന് അധികാരമില്ല എന്നതാണ് ഓസ്ട്രേലിയയിലും ബ്രിട്ടനിലുമെല്ലാം നിലനിൽക്കുന്ന വ്യവസ്ഥ. ഇതാണ് ദുരന്തസാഹചര്യ പ്രഖ്യാപനത്തോടെ മാറുന്നത്.
എന്നാൽ ഈ അധികാരത്തിന് പരിധികളുണ്ട്.
ഏതെങ്കിലും ഒരു ഏജൻസിയുടെ പ്രവർത്തനം ദുരന്ത സാഹചര്യം മോശമാക്കുമെന്നുണ്ടെങ്കിൽ മാത്രമേ ആ പ്രവർത്തനം ഒഴിവാക്കാനോ നിർത്തിവയ്ക്കാനോ ഉത്തരവിടാൻ കഴിയൂ.
അതോടൊപ്പം, സംസ്ഥാനത്ത് ജനങ്ങളുടെ യാത്ര നിയന്ത്രിക്കുന്നതിനും നിബന്ധനകളേർപ്പെടുത്തുന്നതിനും പൊലീസ് മന്ത്രിക്ക് അധികാരം ലഭിക്കും.
മന്ത്രിക്ക് അധികാരം ലഭിക്കും എന്നതിനൊപ്പം തന്നെ, അതേക്കുറിച്ച് ജനങ്ങൾക്ക് നൽകുന്ന സന്ദേശമാണ് ഈ പ്രഖ്യാപനത്തിലൂടെ പ്രധാനമായും ഉദ്ദേശിക്കുന്നത്.
Residents in metropolitan Melbourne are subject to stay-at-home orders and can only leave home for essential work, study, exercise or care responsibilities. It is also mandatory to wear masks in public.
People in Australia must stay at least 1.5 metres away from others. Check your state’s restrictions on gathering limits.
If you are experiencing cold or flu symptoms, stay home and arrange a test by calling your doctor or contact the Coronavirus Health Information Hotline on 1800 020 080. News and information is available in 63 languages at sbs.com.au/coronavirus
