SKIP TO MAIN CONTENT

ഡേറ്റിംഗിനിടെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ജയില്‍ശിക്ഷ

മെല്‍ബണില്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിയെ കോടതി ഒമ്പതു വര്‍ഷത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു.

Jamie Lee Dolheguy (right) arrives to the Supreme Court of Victoria, Melbourne, Friday, November 29, 2019
Jamie Lee Dolheguy (right) arrives to the Supreme Court of Victoria, Melbourne, Friday, November 29, 2019 Source: AAP Image/James Ross

2 min read

Published

By SBS Malayalam

Source: SBS


Skip to article content

മൗലിന്‍ റോത്തോഡ് എന്ന 24കാരനായ ഇന്ത്യന്‍ രാജ്യാന്തര വിദ്യാര്‍ത്ഥിയാണ് 2018 ജൂലൈയില്‍ കൊല്ലപ്പെട്ടത്.

ഓണ്‍ലൈന്‍ ഡേറ്റിംഗ് സൈറ്റ് വഴി പരിചയപ്പെട്ട ശേഷം ആദ്യമായി നേരില്‍ കാണാനെത്തിയ മൗലിന്‍ റാത്തോഡിനെ, ജേമീ ലീ ഡോലഗയ് എന്ന യുവതി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നായിരുന്നു കേസ്.

മെല്‍ബണില്‍ ജേമീയുടെ വീട്ടില്‍ വച്ചായിരുന്നു ഇവരുടെ കൂടിക്കാഴ്ച.

ഒരു ലൈംഗിക കളിപ്പാട്ടത്തിന്റെ (sex toy) ചരട് കഴുത്തില്‍ ഞെരിച്ചും ശ്വാസം മുട്ടിച്ചുമാണ് അന്ന് 18 വയസ് പ്രായമുണ്ടായിരുന്ന യുവതി മൗലിന്‍ റോത്തോഡിനെ കൊലപ്പെടുത്തിയത് എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്.

ലൈംഗിക ബന്ധത്തിനു ശേഷം പരസ്പരം ശ്വാസം മുട്ടിച്ച് കളിക്കാമെന്ന് മൗലിനെ സമ്മതിപ്പിച്ച യുവതി, ശ്വാസം മുട്ടിയ മൗലിന്‍ തടയാന്‍ ശ്രമിച്ചിട്ടും അത് തുടര്‍ന്നു എന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

തുടര്‍ന്ന് സെക്‌സ് ടോയിയുടെ ചരട് കഴുത്തില്‍ മുറുക്കുകയായിരുന്നു.

സംഭവത്തിനു ശേഷം ഈ യുവതി തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചതും.

ആശുപത്രിയിലെത്തിച്ച മൗലിന്‍ അവിടെ വച്ച് മരിക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ നടന്ന വിചാരണയില്‍ യുവതിക്കെതിരെ നരഹത്യാ കുറ്റം നിലനില്‍ക്കും എന്നായിരുന്നു ജൂറി കണ്ടെത്തിയത്.

കൊലപാതകമല്ല, നരഹത്യ മാത്രം

എന്നാല്‍ കൊലപാതകക്കേസില്‍ ജേമീ കുറ്റക്കാരിയല്ലെന്നും, നരഹത്യാ കേസില്‍ മാത്രമേ കുറ്റക്കാരിയായി കണ്ടെത്തിയുള്ളൂ എന്നുമായിരുന്നു ജൂറിയുടെ തീരുമാനം.

ജേമീ തന്നയൊണ് മൗലിനെ കൊന്നത് എന്ന കാര്യത്തിര്‍ തര്‍ക്കമില്ല എന്നായിരുന്നു വിചാരണ സമയത്തും കോടതിയെ അറിയിച്ചത്. 

എന്നാല്‍ കൊല്ലാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നോ എന്ന കാര്യത്തിലായിരുന്നു വാദം നടന്നത്.

ജേമീക്ക് പേഴ്‌സണാലിറ്റി ഡിസോര്‍ഡര് പോലുള്ള ഗുരുതരാമയ മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും, അറിഞ്ഞുകൊണ്ടല്ല മൗലിനെ കൊന്നതെന്നും അവരുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചു.

ചെന്നായയുടെ രുപമെടുക്കാന്‍ കഴിവുള്ള വ്യക്തിയാണ്, അഥവാ വേര്‍വോള്‍ഫ് എന്ന കഥാപാത്രമാണ് താനെന്ന് ജേമീ  വിശ്വസിച്ചിരുന്നതായും, മാനസിക പ്രശ്‌നങ്ങളെ  തുടര്‍ന്നായിരുന്നു അതെന്നുമാണ് അഭിഭാഷകര്‍  വാദിച്ചത്.

എന്നാല്‍ സംഭവം നടന്ന ദിവസം 'താന്‍ ഒരാളെ കൊല്ലും' എന്ന് (I will kill someone tonigh I want to commit murder) യുവതി ഓണ്‍ലൈന്‍ സെര്‍ച്ച് ചെയ്തതായി അന്വേഷണ സംഘം കണ്ടെത്തി.

ഒരാളെ കൊല്ലാനും, കേസില്‍ നിന്ന് രക്ഷപ്പെടാനുമുള്ള പത്തു വഴികള്‍ എന്ന പേജ് ഇവര്‍  പരിശോധിച്ചു എന്നും കണ്ടെത്തിയിരുന്നു.

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് കോടതി യുവതിക്ക് ഒമ്പതു വര്‍ഷം തടവുശിക്ഷ വിധിച്ചത്.

അഞ്ചര വര്ഷത്തിനു ശേഷം ജേമീക്ക് പരോള്‍ ലഭിക്കും. നിലവില്‍ ജയിലില്‍ കിടന്ന കാലാവധി കൂടി കണക്കിലെടുക്കുമ്പോള്‍ മൂന്നു വര്‍ഷവും മൂന്നു മാസവും കഴിയുമ്പോള്‍ ഇവര്‍ക്ക് ജയില്‍മോചിതയാകാം.


Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now