കാട്ടുതീ ബാധിച്ച പ്രധാന ബിസിനസ് മേഖലകൾ ഏതെല്ലാം
ഓസ്‌ട്രേലിയ കണ്ടിട്ടുള്ള ഏറ്റവും രൂക്ഷമായ കാട്ടുതീ പ്രതിസന്ധി പല ബിസിനസ് രംഗങ്ങളെയും ബാധിച്ചിട്ടുണ്ട്.
ഇതിൽ ഏറ്റവും കൂടുതൽ തിരിച്ചടി ഉണ്ടായിരിക്കുന്നത് ഓസ്‌ട്രേലിയയുടെ കാർഷിക മേഖലക്കാണ്.
വിവിധ വിളകൾ നശിച്ചത് മുതൽ ഡയറി ഫാർമിംഗിന് വരെ കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.
കാർഷിക രംഗത്തോട് ബന്ധമുള്ള നിരവധി ബിസിനസ്സുകളെ ബാധിക്കുന്നതായാണ് വെസ്റ്റേൺ ഓസ്‌ട്രേലിയയിൽ മർഡോക്ക് യൂണിവേഴ്സിറ്റിയിൽ സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധയായ നിഷ സുരേഷ് ചൂണ്ടിക്കാട്ടുന്നത്.

ഓസ്‌ട്രേലിയയുടെ ടൂറിസം രംഗമാണ് കാട്ടുതീ ബാധിച്ച മറ്റൊരു പ്രധാന മേഖല. ഓസ്‌ട്രേലിയയിലേക്കുള്ള വിനോദസഞ്ചാരികളിൽ വലിയയൊരു ശതമാനം പേരും യാത്രകൾ റദ്ദാക്കി. ട്രാവൽ ഏജന്റുമാരെ മുതൽ ഹോട്ടൽ ബിസിനസുകളെ വരെ ഇത് ബാധിച്ചിട്ടുണ്ട്.
കൊറോണവൈറസ് ബാധിക്കുന്ന പ്രധാന ബിസിനസ് മേഖലകൾ
ഓസ്‌ട്രേലിയയും ചൈനയും തമ്മിൽ വളരെ ശക്തമായ വാണിജ്യ വ്യവസായ ബന്ധങ്ങളാണ് നിലവിലുള്ളത്. ഇറക്കുമതിയെയും കയറ്റുമതിയെയും കൊറോണവൈറസ്ബാധ പ്രതികൂലമായി ബാധിച്ചരിക്കുകയാണ്.
ഓസ്‌ട്രേലിയൻ മലയാളികൾ ഏർപ്പെട്ടിരിക്കുന്ന ചില ബിസിനസ്സുകൾ കൊറോണവൈറസ് ബാധ മൂലം പ്രതികൂലമായി ബാധിച്ചവയിൽപ്പെടുന്നു. ചൈനയിൽ നിന്നുള്ള ഇറക്കുമതിയെ ബാധിച്ചിട്ടുള്ളതിനാൽ പല ഓൺലൈൻ ബിസിനസ്സുകളും പ്രതിസന്ധി നേരിടുന്നുണ്ട്.
പോസ്റ്റ് ഓഫീസുകളിലെ പാർസലുകളിൽ കുറവ് വന്ന കാര്യം പോസ്റ്റ് ഓഫീസ് നടത്തുന്ന മെൽബണിലുള്ള വർഗീസ് പൈനാടത്ത് ചൂണ്ടിക്കാട്ടി.
ഇതുവരെ ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന ബിസിനസ് രംഗങ്ങളിൽ ഒന്ന് ചൈനയിൽ നിന്നുള്ള ടൂറിസമാണ് എന്ന് നിഷ സുരേഷ് പറയുന്നു.

ഓസ്‌ട്രേലിയയിലുള്ള ചൈനീസ് റെസ്റ്റോറന്റുകൾ പലതും പ്രതിസന്ധി നേരിടുകയാണ്. മുപ്പത് വർഷമായി മെൽബണിൽ പ്രവർത്തിക്കുന്ന ഷാർക് ഫിൻ ഹൗസ് എന്ന റെസ്റ്റോറന്റ് ആളുകൾ വരാത്തതിനെ തുടർന്ന് അടച്ചുപൂട്ടുകയും ചെയ്തു.
ഓസ്‌ട്രേലിയയിൽ മാത്രമല്ല മറ്റു രാജ്യങ്ങളിലും ചൈനീസ് റെസ്റ്റോറന്റുകൾ വെല്ലുവിളി നേരിടുന്നുണ്ട്.

ഓസ്‌ട്രേലിയയിൽ ചൈനയിൽ നിന്നുള്ള ആയിരകണക്കിന് അന്താരാഷ്ട്ര വിദ്യാർത്ഥികളാണ് വിദ്യാഭ്യാസത്തിനായി എത്തുന്നത്. കൊറോണവൈറസ് ബാധയെത്തുടർന്നുള്ള യാത്രാ വിലക്ക് കാരണം ഇവരിൽ നിരവധിപേർക്ക് പഠനത്തിനായി തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഓസ്‌ട്രേലിയൻ സാമ്പത്തിക രംഗത്തെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഓസ്‌ട്രേലിയയിൽ ഏതെല്ലാം ബിസിനസ്സുകളെ കൊറോണവൈറസ് ബാധയും കാട്ടുതീയും ബാധിക്കുന്നു എന്ന കാര്യങ്ങൾ ഉൾപ്പെടുത്തിയ റിപ്പോർട്ട് ഇവിടെ കേൾക്കാം.




