ക്യാന്‍സര്‍ ബാധയെക്കുറിച്ച് അവബോധം വളര്‍ത്താനും, ക്യാന്‍സര്‍ ഗവേഷണത്തിന് പണം സമാഹരിക്കുവാനുമായി നിരവധി പരിപാടികള്‍ ഓസ്‌ട്രേലിയയില്‍ നടക്കാറുണ്ട്. മുടിമുറിച്ചും, തല മൊട്ടയടിച്ചും, ദിവസം മുഴുവന്‍ നടന്നുമൊക്കെ സംഘടിപ്പിക്കുന്ന ഇത്തരം ബോധവത്കരണ പരിപാടികളില്‍ കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള മലയാളികള്‍ പങ്കെടുക്കുന്നുണ്ട്.
ക്യാൻസർ കൗൺസിൽ സംഘടിപ്പിക്കുന്ന റിലേ ഫോർ ലൈഫ്, ലുകീമിയ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വേൾഡ്‌സ് ഗ്രേറ്റസ്റ്റ് ഷേവ് എന്നീ പ്രചാരണ പരിപാടികളിലാണ് ഈ വര്ഷം പല ഓസ്‌ട്രേലിയൻ മലയാളികളും പങ്കെടുക്കുന്നത്.
ക്യാൻസർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 24 നു മെൽബണിൽ നടക്കുന്ന റിലേ ഫോർ ലൈഫിൽ പങ്കെടുക്കാൻ തയ്യാറെടുക്കുകയാണ് 11 വയസ്സുകാരൻ ജോയൽ ജോ ജോസഫ്.

രക്താര്ബുദത്തെക്കുറിച്ച് അവബോധം വളർത്താനായി ലുകീമിയ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന വേൾഡ്‌സ് ഗ്രേറ്റസ്റ് ഷേവിൽ പങ്കെടുത്തിരിക്കുകയാണ് മെൽബണിലുള്ള ബീന കൃഷ്ണകുമാർ. ചെറുപ്പം മുതൽ നീട്ടി വളർത്തിയ മുടി മുറിച്ചുകൊണ്ടാണ് ബീന ഈ പരിപാടിയിൽ പങ്കാളിയായത്.

പലരും മുടിമുറിച്ചുകൊണ്ടും മുടി കളർ ചെയ്തുകൊണ്ടുമൊക്കെ ഈ പ്രചാരണപരിപാടിയിൽ പങ്കെടുക്കുമ്പോൾ തലമുടി പൂർണമായും ഷേവ് ചെയ്തുമാറ്റിയാണ് മെൽബണിലുള്ള ടെസ്സി തോമസ് ഫണ്ട് സമാഹരിക്കുന്നത്. ക്യാന്‍സര്‍ റിസര്‍ച്ച് നഴ്‌സായി ജോലി ചെയ്യുന്ന ടെസ്സി തോമസ്, ജോലിക്കിടയില്‍ നേരില്‍ കണ്ട കാഴ്ചകളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തിലാണ് മുടി ഷേവ് ചെയ്തുമാറ്റാന്‍ തീരുമാനമെടുത്തത്.

ബോധവത്കരണ പരിപാടികളില്‍ പങ്കെടുത്തപ്പോഴുള്ള ഇവരുടെ അനുഭവങ്ങളും, എന്താണ് ഇവര്‍ ലക്ഷ്യമിടുന്നതെന്നും മൂന്നുപേരും വിശദീകരിക്കുന്നത് കേള്‍ക്കാം.





