കാറ്റസ്‌ട്രോഫിക് അഥവാ ദുരന്തസാധ്യത എന്ന മുന്നറിയിപ്പ് നല്‍കിയ കാട്ടുതീയാണ് ന്യൂ സൗത്ത് വെയില്‍സില്‍ ഉണ്ടായത്. അടുത്തയാഴ്ച വരെ സംസ്ഥാനത്ത് അടിയന്തരാവസ്ഥയും നിലനില്‍ക്കുകയാണ്.
വടക്കന്‍ ന്യൂ സൗത്ത് വെയില്‍സിലെ കെംപ്‌സിക്ക് സമീപത്തു നിന്ന് വ്യാഴാഴ്ച ഒരാളുടെ മൃതദേഹം കണ്ടെത്തി.
നിരവധി മലയാളി കുടുംബങ്ങൾ കെംപ്‌സിയിലുണ്ട്. ഇത്രയും ഭയാനകമായ സാഹചര്യങ്ങളിലൂടെ കടന്നു പോകുന്നത് ഇതാദ്യമായാണെന്ന് ഇവര്‍ പറയുന്നു. സമീപത്ത് ഒരു മരണമുണ്ടായത് കൂടുതല്‍ ആശങ്ക പടര്‍ത്തുകയാണെന്നും കെംപ്‌സിയിലുള്ള അബിന്‍ മാത്യു പറഞ്ഞു.
ചൊവ്വാഴ്ചയോടെ സ്ഥിതിഗതികൾ സാധാരണഗതിയിലാകും എന്നാണ് പ്രതീക്ഷിച്ചത്. എന്നാൽ ഇനിയും മുന്നറിയിപ്പ് തുടരുന്നതിനാൽ ആശങ്കയിൽ തന്നെയാണ്.

ഓസ്‌ട്രേലിയയിൽ എത്തിയ ശേഷം ഇതാദ്യമായാണ് ഇത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോകുന്നതെന്ന് കെംപ്‌സിയിലുള്ള സൂര്യ ജയകുമാറും പറഞ്ഞു.
പുക നിറഞ്ഞ അന്തരീക്ഷത്തിൽ ആസ്ത്മയുള്ള മകനുമായി വീടുവിടേണ്ടി വരുമോ എന്ന പേടിയാണ്.
കഴിഞ്ഞ ദിവസങ്ങളിൽ സൂപ്പർമാർക്കറ്റുകളിൽ അവശ്യ സാധനങ്ങൾ കുറവായിരുന്നു. മുന്‍കൂട്ടി തന്നെ വീട്ടുസാധനങ്ങള്‍ കരുതിവയ്‌ക്കേണ്ടി വന്നുവെന്നും സൂര്യ ജയകുമാര്‍ പറഞ്ഞു.
എപ്പോൾ വേണമെങ്കിലും സുരക്ഷിതമായ സ്ഥലത്തേക്ക് മാറുവാൻ എല്ലാ അത്യാവശ്യ സാധനങ്ങളും ഒരുക്കി വച്ചിരിക്കുകയാണ് ഈ പ്രദേശങ്ങളിലുള്ളവർ.

കാട്ടുതീ ഏറ്റവും കൂടുതൽ ബാധിച്ച മറ്റൊരു പ്രദേശമാണ് പോർട്ട് മക്വാറി. മുപ്പതോളം മലയാളി കുടുംബങ്ങൾ ഇവിടെയുണ്ട്. കാട്ടുതീയുടെ മുന്നറിയിപ്പനുസരിച്ച് പല വീടുകളിലേക്ക് മാറി താമസിക്കുകയായിരുന്നു ഇവിടെയുള്ള മലയാളി കുടുംബങ്ങൾ എന്ന് സുവീഷ് വേണുഗോപാൽ പറഞ്ഞു
വാട്സാപ്പിലൂടെയും, ഫോണിലൂടെയും മലയാളി കുടുംബങ്ങൾ വിവരങ്ങൾ കൈമാറി സുരക്ഷിതമായ ഭാഗത്തുള്ള വീടുകളിലേക്ക് മാറി താമസിക്കുകയായിരുന്നു.

അഗ്നിശമന സേനയ്ക്കായി അവശ്യ സാധനങ്ങള്‍ എത്തിക്കാനും അതിനിടയില്‍ മലയാളി സമൂഹത്തിന് കഴിഞ്ഞുവെന്ന് സുവീഷ് അറിയിച്ചു.

പോർട്ട് മാക്വ്‌യറിയിലും കെംപ്‌സിയിലുമുള്ള മലയാളി കുടുംബങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളിൽ നേരിട്ട അനുഭവങ്ങൾ എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. അത് കേൾക്കാം.




