മദ്യപിക്കുന്നവരുടെ ആരോഗ്യ സംരക്ഷണം ലക്ഷ്യമിട്ട് ഇതുമായി ബന്ധപ്പെട്ടുള്ള മാർഗ്ഗനിർദ്ദേശങ്ങൾ പുതുക്കിയിരിക്കുകയാണ്.
ഓസ്‌ട്രേലിയൻ നാഷണൽ ഹെൽത്ത് ആൻഡ് റിസേർച് കൗൺസിൽ ആണ് മദ്യപിക്കുന്നതിനുള്ള പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തു വിട്ടത്.
പുതിയ ഗൈഡ്‌ലൈൻസ് ആഴ്ചയിൽ പത്തു സ്റ്റാൻഡേർഡ് ഡ്രിങ്ക്സിൽ കൂടുതൽ കഴിക്കരുതെന്നാണ് നിർദ്ദേശിക്കുന്നത്. ആഴ്ചയിൽ പതിനാല് സ്റ്റാൻഡേർഡ് ഡ്രിങ്ക്സിൽ കൂടുതൽ പാടില്ലെന്നായിരുന്നു മുൻപുള്ള ഗൈഡ്‌ലൈൻസിൽ പറഞ്ഞിരുന്നത്. ഒരു സ്റ്റാൻഡേർഡ് ഡ്രിങ്ക് എന്നാൽ പത്തു ഗ്രാം ആൽക്കഹോൾ എന്നാണ് കണക്ക്.
ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്കുള്ള നിർദ്ദേശമാണിത്. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർക്ക് വിദഗ്ധരുടെ ഉപദേശം തേടേണ്ടിയിരിക്കുന്നു.
മദ്യപാനം ഒഴിവാക്കുന്നതാണ് ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും നല്ലതെന്ന് ഗൈഡ്‌ലൈൻസിൽ പറയുന്നു.
മദ്യപാനം പല തരം ക്യാൻസർ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നതിന് കൂടുതൽ തെളിവുകൾ ഇപ്പോൾ ലഭ്യമായിരിക്കുന്നു എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ഇതാണ് മാർഗ്ഗനിര്ദേശങ്ങൾ പുതുക്കാനുള്ള പ്രധാന കാരണമെന്ന് ഗൈഡ്‌ലൈൻസ് തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയർപേഴ്സൺ പ്രൊഫെസ്സർ കെയ്റ്റ് കോനിഗ്രേവ് വ്യക്തമാക്കി.
മദ്യപാനത്തിന് ക്യാൻസർ രോഗങ്ങളുമായുള്ള ബന്ധം കഴിഞ്ഞ പത്തുവര്ഷത്തിലെ പഠനങ്ങളിൽ നിന്ന് വ്യക്തമാണ്.

ബ്രെസ്റ്റ് ക്യാൻസർ, ബവൽ ക്യാൻസർ, ലിവർ ക്യാൻസർ തുടങ്ങി ഏഴു തരം ക്യാന്സറുകളുമായി മദ്യപാനത്തിന്റെ ബന്ധം വ്യക്തമാണെന്ന് കെയ്റ്റ് പറഞ്ഞു.
മദ്യപാനത്തിന് ക്യാൻസർ രോഗങ്ങളുമായുള്ള ബന്ധത്തെക്കുറിച്ച് കെയ്റ്റ് വിശദീകരിക്കുന്നത് ഇവിടെ കേൾക്കാം.
മദ്യപാനത്തിന്റെ ഗുണങ്ങളെക്കുറിച്ചുള്ള നിരവധി റിപ്പോർട്ടുകളും ചർച്ചകളും പുറത്തു വരാറുണ്ട്. എന്നാൽ മദ്യപാനത്തിന്റെ ഗുണങ്ങൾ ചൂണ്ടിക്കാട്ടിയുള്ള പല പഠനങ്ങളുടെയും സാധുതയെക്കുറിച്ച് വിദഗ്ധർക്ക് സംശയമുള്ളതായാണ് ഗൈഡ്‌ലൈൻസ് വ്യക്തമാക്കുന്നത്.
ഓസ്‌ട്രേലിയയിലെ സമൂഹത്തിന് പൊതുവിൽ ബാധകമായ രീതിയിലാണ് മാർഗ്ഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഒരു വ്യക്തിയുടെ ജനതിക ഘടനയോ സാംസ്‌കാരിക പശ്ചാത്തലമോ കണക്കിലെടുത്തിട്ടില്ല എന്നും കെയ്റ്റ് ചൂണ്ടിക്കാട്ടി.
ഗർഭിണികളുടെ കാര്യത്തിലും കൗമാരപ്രായക്കാർക്കുള്ള നിർദ്ദേശത്തിലും മദ്യപാനം ഒഴിവാക്കുക എന്നാണ് പറയുന്നത്. .
പല തരം അസുഖങ്ങൾ ഉള്ളവരും രോഗസാധ്യതയുള്ളവരും കൂടുതൽ ശ്രദ്ധിക്കണമെന്നും ഇതിൽ പറയുന്നു.
മാത്രമല്ല, ഇന്ത്യൻ വംശജർക്കിടയിൽ പ്രമേഹരോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. പ്രമേഹരോഗമുള്ളവരുടെ കാര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും മാർഗ്ഗനിര്ദേശത്തിൽ ഉൾപെടുത്തിയിട്ടുള്ളതായി കെയ്റ്റ് പറഞ്ഞു.
നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസേർച് കൗൺസിൽ പുറത്തിറക്കിയ പുതുക്കിയ ഗൈഡ്‌ലൈൻസ് ഇവിടെ ലഭ്യമാണ്. https://www.nhmrc.gov.au/health-advice/alcohol




