2020ൽ രണ്ട് 20-20 ലോകകപ്പുകൾക്ക് വേദിയാവുകയാണ് ഓസ്ട്രേലിയ.

ഫെബ്രുവരി 21 മുതൽ മാർച്ച് എട്ടു വരെ വനിതാ ലോകകപ്പും, ഒക്ടോബർ 18 മുതൽ നവംബർ 15 വരെ പുരുഷ ലോകകപ്പും നടക്കും. വനിതാ ലോകകപ്പിൽ പത്തു ടീമുകളും പുരുഷ ലോകകപ്പിൽ 16 ടീമുകളുമായിരിക്കും മത്സരിക്കുക. ഇരു ലോകകപ്പുകളുടെയും ഫൈനൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് നടക്കുക.
മാർച്ച് എട്ടിന് ലോക വനിതാ ദിനത്തിൽ നടക്കുന്ന വനിതാ ലോകകപ്പ് ഫൈനൽ പുതിയൊരു ചരിത്രമാക്കാനുള്ള ശ്രമത്തിലാണ് സംഘാടകർ. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനൽ, ലോകത്ത് ഏറ്റവുമധികം കാണികളെത്തുന്ന വനിതാ കായിക മത്സരം കുടിയാക്കാൻ ശ്രമിക്കുമെന്ന് ICC T20 ലോകകപ്പ് ചീഫ് എക്സിക്യുട്ടീവ് നിക്ക് ഹോക്ക്ലി സിഡ്നിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

1999 ലെ വനിതാ ലോകകപ്പ് ഫൈനലാണ് ഇതുവരെയുള്ള റെക്കോർഡ്. അമേരിക്കയും ചൈനയും തമ്മിൽ നടന്ന ആ മത്സരത്തിൽ 90,185 പേരാണ് ഗാലറിയിലുണ്ടായിരുന്നത്.
1,00,024 പേർക്ക് ഇരിക്കാൻ കഴിയുന്ന സ്റ്റേഡിയമാണ് MCG.
പുരുഷ വിഭാഗം ലോകകപ്പിന്റെ ടിക്കറ്റുകൾ ഈ വർഷം ഒക്ടോബർ മുതൽ പൊതുജനങ്ങൾക്ക് ലഭ്യമാകുമെന്നും ഐ സി സി അറിയിച്ചു. കുട്ടികൾക്ക് അഞ്ചു ഡോളറും, മുതിർന്നവർക്ക് 20 ഡോളർ മുതലുമായിരിക്കും ടിക്കറ്റ് നിരക്ക്.
ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിക്കുന്നതിനായി സിഡ്നിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ വവിധ ടീമുകളുടെ ആരാധക സംഘങ്ങളും പങ്കെടുത്തു.
ഏകദിന ലോകകപ്പിനെക്കാൾ കൂടുതൽ ആവേശകരമായ മത്സരങ്ങളാണ് അടുത്തവർഷം ഓസ്ട്രേലിയയിൽ പ്രതീക്ഷിക്കുന്നതെന്ന് ആരാധകർ പറഞ്ഞു.

