സാമ്പത്തിക വര്‍ഷത്തിലെ തുടര്‍ച്ചയായ രണ്ടു പാദങ്ങളില്‍ ആഭ്യന്തര വളര്‍ച്ച ഇടിയുമ്പോഴാണ് ഒരു രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക് പോയി എന്നു പ്രഖ്യാപിക്കുന്നത്.
മാര്‍ച്ച് മാസത്തില്‍ അവസാനിച്ച പാദത്തില്‍ (ജനുവരി-മാര്‍ച്ച്) ഓസ്‌ട്രേലിയന്‍ ജി ഡി പി 0.3 ശതമാനവും, ജൂണ്‍ പാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ജി ഡി പി 7 ശതമാനവുമാണ് ഇടിഞ്ഞത്.
ജി ഡി പി രേഖപ്പെുത്തി തുടങ്ങിയ 1959നു ശേഷമുള്ള ഓസ്‌ട്രേലിയയിലെ ഏറ്റവും രൂക്ഷമായ ഇടിവാണ് ജൂണ്‍ പാദത്തില്‍ ഉണ്ടായത്.
ഇതോടെ രാജ്യത്ത് ഔദ്യോഗികമായി സാമ്പത്തിക മാന്ദ്യം സ്ഥിരീകരിച്ചു.
2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പോലും വീഴാതെ പിടിച്ചുനിന്ന ഓസ്‌ട്രേലിയന്‍ സാമ്പത്തികരംഗം, കൊവിഡ് മഹാമാരിയെത്തുടര്‍ന്നാണ് മാന്ദ്യത്തിലേക്ക് പോയത്.
സാധാരണക്കാരെയും പല തരത്തില്‍ ഇത് ബാധിക്കാം എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

എങ്ങനെയൊക്കെ ബാധിക്കാം?
സാമ്പത്തിക മാന്ദ്യത്തിന്റെ ഫലം നിങ്ങള്‍ ഇതിനകം തന്നെ കണ്ടു തുടങ്ങിയിട്ടുണ്ടാകും എന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.
തൊഴില്‍ രംഗം
'നിങ്ങളുടെ അയല്‍ക്കാരന് ജോലി നഷ്ടമാകുന്നതാണ് സാമ്പത്തിക മാന്ദ്യം (recession) ' എന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ക്യാന്ബറയിലെ പ്രൊഫസര്‍ ജോണ്‍ ഹോക്കിന്‍സ് ഇതിനെ വിശേഷിപ്പിക്കുന്നത്.
നിങ്ങള്‍ക്കും ജോലി നഷ്ടമാകുമ്പോള്‍ അത് ഡിപ്രഷന്‍ എന്ന അവസ്ഥയാകുമെന്നും അദ്ദേഹം പറയുന്നു.
അതായത്, സമൂഹത്തില്‍ ഒരു വിഭാഗത്തിന് സാമ്പത്തിക മാന്ദ്യ (recession) സമയത്ത് ജോലി നഷ്ടമാകാം.
ഓസ്‌ട്രേലിയയില്‍ ജൂണ്‍ മാസം അവസാനിക്കുന്നതു വരെ ഏകദേശം ഏഴര ലക്ഷത്തോളം പേര്‍ക്ക് ജോലി നഷ്ടമായി എന്നാണ് ഓസ്‌ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്.
വിക്ടോറിയയില്‍ തുടരുന്ന നാലാം ഘട്ട ലോക്ക്ഡൗണിന്റെ കണക്കുള്‍ ഉള്‍പ്പെടുത്താതെയാണ് ഇതുവരെയുള്ള വളര്‍ച്ചാനിരക്ക് പുറത്തുവന്നിരിക്കുന്നത്.
വിക്ടോറിയയിലെ സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍, നാലു ലക്ഷം ജോലികള്‍ കൂടി നഷ്ടമാകാം എന്ന് ട്രഷറര്‍ ജോഷ് ഫ്രൈഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടി.
ശമ്പളം
ജോലി നഷ്ടപ്പെടാത്തതില്‍ പലര്‍ക്കും ശമ്പളം കുറഞ്ഞിട്ടുണ്ട്. പല മേഖലകളിലും ജോലി സമയം കുറയ്ക്കുകയോ, ശമ്പളം വെട്ടിക്കുറയ്ക്കുകയോ ചെയ്തു.
ഇത്തരത്തില്‍ ജോലി നഷ്ടമാകുകയും, വരുമാനം കുറയുകയും ചെയ്യുമ്പോള്‍ ജനങ്ങള്‍ ചെലവാക്കുന്ന തുകയും കുറയും. ഇത് കൂടുതല്‍ തോഴില്‍ നഷ്ടത്തിലേക്ക് നയിക്കാം.
ഇത്തരമൊരു സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ടിയാണ് ജോബ്കീപ്പറും ജോബ്‌സീക്കറും പോലുള്ള പദ്ധതികളിലൂടെ സര്‍ക്കാര്‍ ജനങ്ങളുടെ പോക്കറ്റിലേക്ക് പണമെത്തിക്കുന്നത്.
രാജ്യം സാമ്പത്തിക മാന്ദ്യത്തിലായിരിക്കുമ്പോള്‍ പുതിയ ജോലി കണ്ടുപിടിക്കുന്നത് പ്രയാസമായിരിക്കുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
തൊഴിലവസരങ്ങള്‍ കുറയുകയും, കൂടുതല്‍ പേര്‍ തൊഴില്‍ തേടി വിപണിയിലുണ്ടാകുകയും ചെയ്യും. ഇത് തൊഴില്‍ ലഭിക്കാന്‍ പ്രയാസം സൃഷ്ടിക്കും എന്നാണ് ഇതുവരെയുള്ള അനുഭവങ്ങള്‍ തെളിയിക്കുന്നത്.
ഓസ്‌ട്രേലിയയില്‍ ഇതിനു മുമ്പ് സാമ്പത്തിക മാന്ദ്യമുണ്ടായ 1990-91ല്‍ യുവതീ യുവാക്കളിലെ തൊഴിലില്ലായ്മായിരുന്നു ഏറ്റവും രൂക്ഷം.

പൊതു തൊഴിലില്ലായ്മാ നിരക്ക് 11.2 ശതമാനമായിരുന്നപ്പോള്‍, യുവതീയുവാക്കളില്‍ അത് 20 ശതമാനത്തിന് മുകളിലായിരുന്നു.
ഭൂരിഭാഗം തൊഴില്‍മേഖലകളിലും ഉടന്‍ ശമ്പളവര്‍ദ്ധനവിന് സാധ്യതയില്ലെന്നും റിപ്പോര്‍ട്ടുണ്ട്. 22 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ശമ്പള വര്‍ദ്ധനവ് എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
പലിശനിരക്ക്
സാമ്പത്തി മാന്ദ്യകാലത്ത് പലിശ നിരക്ക് കുറച്ച് കൂടുതല്‍ വായ്പ നല്‍കാന്‍ ബാങ്കുകളെ സര്‍ക്കാരുകള്‍ പ്രോത്സാഹിപ്പിക്കാറുണ്ട്.
വിപണിയിലേക്ക് കൂടുതല്‍ പണമെത്തുന്നതിനും, അതിലൂടെ ചെലവാക്കല്‍ കൂട്ടുന്നതിനുമാണ് ഇത്.
1990ലെ മാന്ദ്യകാലത്ത് ഓസ്‌ട്രേലിയന്‍ റിസര്‍വ് ബാങ്ക് പലിശനിരക്ക് 17 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായാണ് കുറച്ചത്.
എന്നാല്‍ ഇത്തവണ വ്യത്യസ്തമാണ് സ്ഥിതി. ഇപ്പോള്‍ തന്നെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് ഓസ്‌ട്രേലിയയിലുള്ളത്. 0.25 ശതമാനമാണ് രാജ്യത്തെ പലിശനിരക്ക്.
കുറഞ്ഞ പലിശനിരക്ക് വരും വര്‍ഷങ്ങളിലും തുടരാനാണ് സാധ്യത എന്നാണ് റിസര്‍വ് ബാങ്ക് സൂചിപ്പിക്കുന്നത്.
സാമ്പത്തിക മാന്ദ്യം എത്രകാലം നീണ്ടുനില്‍ക്കും?
സിഡ്‌നിയിലെ ക്രെസ്റ്റോണ്‍ വെസ്റ്റ് മാനേജ്‌മെന്റില്‍ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായ സ്‌കോട്ട് ഹാസ്ലം പ്രതീക്ഷിക്കുന്നത് സാധാരണ സാമ്പത്തിക മാന്ദ്യകാലങ്ങളുടെ അത്രയും ഇത് നീണ്ടുനില്‍ക്കില്ല എന്നാണ്.
ആരോഗ്യസാഹചര്യം മോശമാകുന്നത് തടയാനായി ലോക്ക്ഡൗണ് പ്രഖ്യാപിച്ചതിലൂടെയുണ്ടായ സാമ്പത്തിക മാന്ദ്യമാണ് പ്രധാനമായും ഇത്.
1991ല്‍ ഓസ്‌ട്രേലിയയോ, 2008ല്‍ മറ്റു രാജ്യങ്ങളോ നേരിട്ടതുപോലുള്ള മാന്ദ്യമല്ല ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഇപ്പോള്‍ തന്നെ ജനങ്ങള്‍ പണം ചെലവാക്കുന്നതില്‍ പുരോഗതി കണ്ടു തുടങ്ങിയിട്ടുണ്ടെന്നും, അതിനാല്‍ സാധാരണ മാന്ദ്യങ്ങളെക്കാള്‍ വേഗത്തില്‍ ഇതില്‍ നിന്ന് കരകയറാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകൾ കേൾക്കാൻ SBS Radio App ഡൗൺലോഡ് ചെയ്യുക – സൗജന്യമായി


എന്നാല#് ചില മേഖലകളുടെ കാര്യത്തില്‍ നിരവധി ബാഹ്യ ഘടകങ്ങള്‍ നിര്‍ണ്ണായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
ടൂറിസം, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളെ അന്താരാഷ്ട്രഘടകങ്ങള്‍ പോലും ബാധിക്കുമെന്നും, അതിനാല്‍ അത്തരം മേഖലകളില്‍ എത്രകാലം മാന്ദ്യം തുടരുമെന്ന് പ്രവചിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

