രണ്ടര ദശാബ്ദത്തെ പാർലമെന്ററി ജീവിതത്തിനു ശേഷം ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി ആബറ്റിന്റെ രാഷ്ട്രീയ കരിയറിന് വിരാമമാകുന്നു.
ന്യൂ സൗത്ത് വെയിൽസിലെ വോറിംഗ സീറ്റിൽ സ്വതന്ത്ര സ്ഥാനാർത്ഥി സാലി സ്റ്റെഗാൽ ആബറ്റിനെതിരെ വൻ മുന്നേറ്റമാണ് നടത്തിയത്. ആബറ്റിൽ നിന്ന് 14.5 ശതമാനത്തോളം വോട്ടുകൾ പിടിച്ചെടുത്തുകൊണ്ടാണ് സ്വതന്ത്ര സ്ഥാനാർത്ഥി സാലി സ്റ്റെഗാൽ വിജയിച്ചത്.
ആബറ്റിന്റെ തോൽവി ഉറപ്പാക്കിയതായി എ ബി സിയും സ്കൈ ന്യൂസും ചാനൽ നയനും വ്യക്തമാക്കി.

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിൽ അഭിപ്രായ വോട്ടെടുപ്പുകൾക്കും എക്സിറ്റ് പോളിനും വിരുദ്ധമായ മുന്നേറ്റം ലിബറൽ സഖ്യം നേടുന്നതിനിടെയാണ് ലിബറൽ പാർട്ടിയെ ഞെട്ടിച്ച് ആബറ്റിന്റെ തിരിച്ചടി വരുന്നത്.
അഭിപ്രായസർവേകളിൽ പറഞ്ഞതിനു വിരുദ്ധമായി, നാലു ശതമാനം വോട്ടുകൾ ലിബറൽ പാളയത്തിലേക്ക് എത്തി എന്നാണ് കണക്കുകൾ.
തോൽവി സമ്മതിച്ചുകൊണ്ട് അനുയായികളോട് സംസാരിച്ച ടോണി ആബറ്റ് സാലി സ്റ്റെഗാലിനെ അഭിനന്ദിച്ചു.
മുൻ ഒളിംപ്യനും അഭിഭാഷകയുമാണ് സാലി സ്റ്റെഗാൽ. 1998ലെ ശീതകാല ഒളിംപിക്സിൽ സ്കീയിംഗ് വെങ്കലമെഡൽ നേടിയ സ്റ്റെഗാൽ, ലോക ചാംപ്യൻഷിപ്പിൽ സ്വർണവും സ്വന്തമാക്കിയിട്ടുണ്ട്.
കാലാവസ്ഥാ വ്യതിയാനം ഉൾപ്പെടെയുള്ളവിഷയങ്ങൾ ഉയർത്തിയാണ് സ്റ്റെഗാൽ വോറിംഗ സീറ്റിൽ ആബറ്റിനെതിരെ പ്രചാരണം നടത്തിയത്.

